Thursday, January 6, 2011

തര്‍ക്കം തുടരുന്നു പ്രവാസിവോട്ട് വൈകും

പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കിയുള്ള നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന്റെ അംഗീകാരമായെങ്കിലും ചട്ടങ്ങള്‍ നിലവില്‍ വരാന്‍ വൈകും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചട്ടങ്ങള്‍ നിലവില്‍ വരില്ലെന്നാണ് സൂചന. പ്രവാസികളുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള പ്രക്രിയയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാരുമായുള്ള തര്‍ക്കമാണ് ചട്ടങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന് തടസ്സം. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് വിദേശകാര്യ, പ്രവാസികാര്യ മന്ത്രാലയങ്ങള്‍. പ്രവാസികള്‍ ധാരാളമുള്ള വിദേശരാജ്യങ്ങളിലെ എംബസികള്‍ക്ക് പ്രവാസികള്‍ നേരിട്ടെത്തി പേരുചേര്‍ക്കണമെന്ന നിബന്ധന ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. തെരഞ്ഞെടുപ്പ് കമീഷനുമായി ചര്‍ച്ച തുടരുകയാണെന്നും പ്രവാസികള്‍ക്ക് അടുത്തുതന്നെ വോട്ടവകാശത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. എന്നാല്‍, ചട്ടങ്ങള്‍ എപ്പോള്‍ നിലവില്‍ വരുമെന്ന് പറയാന്‍ മന്ത്രി തയ്യാറായില്ല.

വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും പ്രവാസികാര്യ മന്ത്രാലയ സെക്രട്ടറിയും തെരഞ്ഞെടുപ്പുകമീഷനുമായി രണ്ടുവട്ടം ചര്‍ച്ചകള്‍ നടത്തി. ഇനിയും ചര്‍ച്ച വേണ്ടിവരും. ചട്ടങ്ങള്‍ കൊണ്ടുവരേണ്ടത് നിയമമന്ത്രാലയമാണ്. തെരഞ്ഞെടുപ്പുകമീഷന്റെ അഭിപ്രായം പരിഗണിച്ചുവേണം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍. നിയമം വന്നതോടെ ഒരു കോടിയിലധികം പേരെയാണ് പുതിയതായി പട്ടികയില്‍ ചേര്‍ക്കേണ്ടത്. യുഎഇയിലും സൌദിയിലും മാത്രമായി മുപ്പത് ലക്ഷത്തോളം പേരെ ചേര്‍ക്കണം. ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്നും വയലാര്‍ രവി പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്ന പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പുദിവസം നാട്ടിലുണ്ടെങ്കില്‍ വോട്ടുചെയ്യാമെന്നാണ് കേന്ദ്രം കൊണ്ടുവന്ന നിയമത്തിലുള്ളത്. നിലവില്‍ നാട്ടില്‍ നിന്ന് തുടര്‍ച്ചയായി ആറുമാസത്തിലധികം വിട്ടുനില്‍ക്കുന്നവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും.
(എം പ്രശാന്ത്)

ദേശാഭിമാനി 060111

1 comment:

  1. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കിയുള്ള നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന്റെ അംഗീകാരമായെങ്കിലും ചട്ടങ്ങള്‍ നിലവില്‍ വരാന്‍ വൈകും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചട്ടങ്ങള്‍ നിലവില്‍ വരില്ലെന്നാണ് സൂചന. പ്രവാസികളുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള പ്രക്രിയയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാരുമായുള്ള തര്‍ക്കമാണ് ചട്ടങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന് തടസ്സം. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് വിദേശകാര്യ, പ്രവാസികാര്യ മന്ത്രാലയങ്ങള്‍. പ്രവാസികള്‍ ധാരാളമുള്ള വിദേശരാജ്യങ്ങളിലെ എംബസികള്‍ക്ക് പ്രവാസികള്‍ നേരിട്ടെത്തി പേരുചേര്‍ക്കണമെന്ന നിബന്ധന ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. തെരഞ്ഞെടുപ്പ് കമീഷനുമായി ചര്‍ച്ച തുടരുകയാണെന്നും പ്രവാസികള്‍ക്ക് അടുത്തുതന്നെ വോട്ടവകാശത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. എന്നാല്‍, ചട്ടങ്ങള്‍ എപ്പോള്‍ നിലവില്‍ വരുമെന്ന് പറയാന്‍ മന്ത്രി തയ്യാറായില്ല.

    ReplyDelete