Friday, April 22, 2011

വൈദ്യനാഥന്‍ കമ്മിറ്റി നിര്‍ദേശം: കേരളത്തെ ഒഴിവാക്കണം

സഹകരണമേഖലയില്‍ ഡോ. എ വൈദ്യനാഥന്‍ കമ്മിറ്റി മുന്നോട്ടുവച്ച പരിഷ്കാര നിര്‍ദേശങ്ങളിലെ ദോഷകരമായ വ്യവസ്ഥകളില്‍നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടു. വൈദ്യനാഥന്‍ പാക്കേജില്‍ ഒപ്പുവച്ചില്ലെന്ന കാരണത്താല്‍ സഹകരണമേഖലയോട് നബാര്‍ഡ് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും സംസ്ഥാന സഹകരണമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. സഹകരണമേഖലയോട് കേന്ദ്രം അവഗണന കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകളില്‍ പലതും കേരളം നേരത്തെ നടപ്പാക്കിയതാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദോഷകരമായ വ്യവസ്ഥകളോടാണ് വിയോജിപ്പ്. സഹകരണസ്ഥാപനങ്ങള്‍ സാമൂഹ്യമേഖലയില്‍ ഇടപെടരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ കേരളത്തില്‍ പ്രയോഗികമല്ല. മുന്‍ യുഡിഎഫ് സര്‍ക്കാരും ഈ നിര്‍ദേശങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെടാന്‍ ഏഴുവര്‍ഷത്തിനു ശേഷം മന്ത്രിമാരുടെ യോഗം വിളിച്ചത് പ്രതിഷേധാര്‍ഹമാണ്. സഹകരണ ബാങ്കുകളിലായി രാജ്യത്താകെ ഒരുലക്ഷം കോടിയില്‍ താഴെ നിക്ഷേപമാണുള്ളത്. ഇതില്‍ 70 ശതമാനവും കേരളത്തിലെ ബാങ്കുകളിലാണ്. നന്നായി പോകുന്ന കേരളത്തിലെ സഹകരണരംഗം വൈദ്യനാഥന്‍കമ്മിറ്റി നിര്‍ദേശം നടപ്പാക്കിയാല്‍ തകരും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേരളമാതൃകയില്‍ സഹകരണമേഖലയെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചെങ്കിലും സാധ്യമല്ലെന്നാണ് മന്ത്രി ശരദ്പവാര്‍ പറഞ്ഞത്. വിദ്യാഭ്യാസവായ്പകള്‍ക്ക് പലിശസബ്സിഡി നല്‍കുന്ന പദ്ധതിയില്‍നിന്ന് സഹകരണബാങ്കുകളെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മകമായ മറുപടിയാണ് പവാറില്‍ നിന്നുണ്ടായത്. കേന്ദ്രത്തിന്റെ പൊതുനിലപാടാണിത്. സഹകരണസ്ഥാപനങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു. സംസ്ഥാനത്ത് കസ്യൂമര്‍ഫെഡ് ആരംഭിക്കുന്ന നന്മ മാര്‍ക്കറ്റുകള്‍ക്ക് നൂറുകോടിയുടെ സാമ്പത്തികസഹായം ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.

20 ശതമാനം വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നതാണ് നന്മ പദ്ധതി. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1500 കോടിയുടെ പദ്ധതിയില്‍നിന്ന് എഴുപതു കോടി ധനസഹായം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേപ്പിന്റെ ആഭിമുഖ്യത്തിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ക്കും സഹകരണ ആശുപത്രികള്‍ക്കും അമ്പതുകോടിയുടെ സഹായവും തേടിയിട്ടുണ്ട്- ജി സുധാകരന്‍ പറഞ്ഞു. സഹകരണവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി പി കെ മൊഹന്തി, സഹകരണസംഘം രജിസ്ട്രാര്‍ റാണി ജോര്‍ജ്, കണ്‍സ്യൂമര്‍ഫെഡ് എംഡി റിജി ജി നായര്‍, വൈസ്പ്രസിഡന്റ് വി രാജശേഖരന്‍ നായര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 210411

1 comment:

  1. സഹകരണമേഖലയില്‍ ഡോ. എ വൈദ്യനാഥന്‍ കമ്മിറ്റി മുന്നോട്ടുവച്ച പരിഷ്കാര നിര്‍ദേശങ്ങളിലെ ദോഷകരമായ വ്യവസ്ഥകളില്‍നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടു. വൈദ്യനാഥന്‍ പാക്കേജില്‍ ഒപ്പുവച്ചില്ലെന്ന കാരണത്താല്‍ സഹകരണമേഖലയോട് നബാര്‍ഡ് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും സംസ്ഥാന സഹകരണമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. സഹകരണമേഖലയോട് കേന്ദ്രം അവഗണന കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകളില്‍ പലതും കേരളം നേരത്തെ നടപ്പാക്കിയതാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete