Thursday, April 28, 2011

ചെരിപ്പേറിന് അര്‍ഹരായവര്‍

സ്വന്തം നേതാക്കളുടെ അഴിമതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി ആരോപണമുന്നയിക്കുകയും ആ പാര്‍ടിയില്‍ത്തന്നെ തുടരുകയും ചെയ്യുന്നത് അനൌചിത്യമാണ്. ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ അച്ചടക്കലംഘനവുമാണത്. എന്നാല്‍, അങ്ങനെ അഴിമതി ആരോപണമുന്നയിച്ച ആളെ പുറത്താക്കുകയും ആരോപണ വിധേയരായവര്‍ക്കെതിരെ ഒരുതരത്തിലുള്ള പരിശോധനയും നടത്താതിരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിനുമാത്രം യോജിക്കുന്ന രീതിയാണ്. എഐസിസി അംഗവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത് അച്ചടക്കലംഘനത്തിനാണ്. ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാമചന്ദ്രനെ പുറത്താക്കിയ എഐസിസി തീരുമാനം കേവലം ഒരച്ചടക്കനടപടി എന്നതിനപ്പുറമുള്ള രാഷ്ട്രീയ-നൈതിക പ്രശ്നങ്ങളുള്‍ക്കാള്ളുന്ന ഒന്നാണ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ നടന്ന വന്‍ അഴിമതിയാണ് രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയത്. അഴിമതി നടക്കുന്ന ഘട്ടത്തില്‍ രാമചന്ദ്രന്‍ മന്ത്രിയായിരുന്നു. 'മാലിന്യസംസ്കരണത്തിന്റെ പേരില്‍ ടൈറ്റാനിയത്തില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നു; അതിനു കൂട്ടുനില്‍ക്കാത്തതിനാണ് എന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്'- ഇത്രയുമാണ് രാമചന്ദ്രന്‍ പറഞ്ഞത്. രാമചന്ദ്രന്‍ മന്ത്രിയല്ലാതായശേഷമാണ്, 'മാലിന്യ സംസ്കരണ പദ്ധതി' ഉമ്മന്‍ചാണ്ടിമന്ത്രിസഭ അംഗീകരിച്ചത്. വന്‍ അഴിമതിക്കുവേണ്ടിയുള്ള പദ്ധതിയായിരുന്നു അതെന്ന് ഇന്ന് പകല്‍പോലെ വ്യക്തമാണ്. എതിര്‍പ്പുയര്‍ത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്റെ ഫോണ്‍ ചോര്‍ത്തിയെന്നുമുള്ള ഗുരുതരമായ പ്രശ്നങ്ങളും രാമചന്ദ്രന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കൊന്നുംതന്നെ വിശ്വാസയോഗ്യമായ മറുപടി പറയാന്‍ കോണ്‍ഗ്രസ് ഇന്നുവരെ തയ്യാറായിട്ടില്ല. രാമചന്ദ്രന്‍ പറഞ്ഞ ഏതെങ്കിലും കാര്യം വസ്തുതകള്‍ നിരത്തി നിഷേധിക്കാന്‍ ആ പാര്‍ടിക്കു കഴിഞ്ഞിട്ടില്ല. അതൊന്നും ചെയ്യാതെ, കേവലം അച്ചടക്കപ്രശ്നം മാത്രമായി ഇതിനെ കണ്ട് വിവാദം അവസാനിപ്പിക്കാനുള്ള തന്ത്രമാണ്, എഐസിസി നടപടിയിലൂടെ അരങ്ങേറിയത്.

അഴിമതിയോട് സന്ധിചെയ്തും അഴിമതിക്കാരെ സംരക്ഷിച്ചുമാണ് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാരില്‍ കേരളത്തിലെ ഒരു യുഡിഎഫ് നേതാവുമുണ്ടെന്ന് വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃനിരയില്‍ അഴിമതിക്കാരല്ലാത്ത ആരെയും ചൂണ്ടിക്കാട്ടാനില്ല. കേസില്‍നിന്ന് രക്ഷപ്പെടാന്‍ ജഡ്ജിമാരെ വിലയ്ക്കെടുത്തുവെന്ന ആരോപണം നേരിടുന്ന; അനേകം കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടിയും ജയില്‍വാസമനുഭവിക്കുന്ന ബാലകൃഷ്ണപിള്ളയും ടി എം ജേക്കബുമെല്ലാം ഉള്‍പ്പെട്ടതാണ് ആ മുന്നണി. അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തവും അന്വേഷണ വിഷയമാണ്. ഇത്തരം കേസുകളൊക്കെ യുഡിഎഫിനകത്തുനിന്നും കൂടെ നില്‍ക്കുന്നവരില്‍നിന്നുമുണ്ടായ വെളിപ്പെടുത്തലുകളിലൂടെയാണ് രൂപപ്പെട്ടത്. ഏതെങ്കിലും രാഷ്ട്രീയവിരോധംവച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതല്ല എന്നര്‍ഥം.

എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് സ്വന്തം നേതാക്കളെക്കുറിച്ച് പരിശോധന നടത്താന്‍ തയ്യാറാകുന്നില്ല? ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കരങ്ങള്‍ ഇന്നയിന്ന കാരണങ്ങള്‍കൊണ്ട് ശുദ്ധമാണ് എന്ന് വിളിച്ചുപറയാന്‍ എന്തുകൊണ്ട് ആ പാര്‍ടിക്ക് ആര്‍ജവമുണ്ടാകുന്നില്ല?
രാമചന്ദ്രനെതിരായ അച്ചടക്ക നടപടിക്കൊപ്പം അത്തരമൊരു സമീപനം കോണ്‍ഗ്രസില്‍നിന്ന് ഉണ്ടാകാത്തതില്‍ അത്ഭുതത്തിനവകാശമില്ല. അടിമുടി അഴിമതി നടമാടുകയാണ് ആ പാര്‍ടിയില്‍.ടെലികോം-ഖനന മേഖലകളില്‍ നടന്ന വന്‍ അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി, ഭൂമി ഇടപാടുകളിലെ അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി- ഇങ്ങനെ കോണ്‍ഗ്രസിന്റെ അക്കൌണ്ടില്‍ അഴിമതിപരമ്പരതന്നെയുണ്ട്. ഇത്തരം അഴിമതിയിലൂടെ നേട്ടമുണ്ടാക്കിയത് വിദേശികളും സ്വദേശികളുമായ വന്‍കിട ബിസിനസുകാരാണ്. ഭരണരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തോടൊപ്പം നവ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ കോര്‍പറേറ്റ് ഭീമന്മാര്‍ എങ്ങനെയാണ് ഭരണസംവിധാനങ്ങളെ കൈയടക്കുന്നതെന്നും ഇതിലൂടെ തെളിഞ്ഞു.

സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുടെ നടത്തിപ്പുകാരാണ് കോണ്‍ഗ്രസ് നേതൃത്വം. ആ പാര്‍ടിയുടെ സമുന്നതനേതാവിനാണ് കഴിഞ്ഞ ദിവസം ചെരുപ്പേറുകൊണ്ടത്. കേന്ദ്ര യുപിഎ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ നടക്കുന്നത് ഹിമാലയന്‍ അഴിമതിയാണ്. ഉമ്മന്‍ചാണ്ടിയടക്കമുള്ള കേരള നേതാക്കള്‍ തങ്ങളാലാകുന്നവിധം അതിന് മുതല്‍ക്കൂട്ടുന്നു. കേന്ദ്രത്തില്‍, ബൊഫോഴ്സ് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയാണ് വി പി സിങ്ങിനെപ്പോലുള്ള ആദര്‍ശശാലികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പാര്‍ടിയില്‍നിന്ന് വഴിപിരിയേണ്ടിവന്നത്. ഇവിടെ ഗാന്ധിയന്‍ ചിന്തകള്‍ അല്‍പ്പമെങ്കിലും മനസ്സില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസുകാര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അഴിമതിക്കാര്‍ കൊടികുത്തി വാഴുന്നു. എതിര്‍പ്പുയര്‍ത്തുന്നവര്‍ പുറത്താക്കപ്പെടുന്നു. പുഴുത്തുനാറുന്ന അഴിമതിയുടെ വ്രണവുംപേറി നില്‍ക്കുന്നവര്‍ വ്യാജ നിര്‍മിതികളിലൂടെയും ഉപജാപങ്ങളിലൂടെയും 'എല്ലാവരും ഒരുപോലെ' എന്നു വരുത്താന്‍ ശ്രമിക്കുന്നു. സംശുദ്ധ പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അഴിമതിക്കാരായി ചിത്രീകരിക്കാന്‍ അവര്‍ ഏതറ്റംവരെയും പോകുന്നു. ആ വഴിവിട്ട പോക്കിനെ സംരക്ഷിക്കാന്‍ മാധ്യമ ഉപജാപങ്ങള്‍ അരങ്ങേറുന്നു.

ഇത്തരം നെറികേടുകള്‍ക്കെതിരായ ശബ്ദമാണ് ഇന്ന് കേരളത്തില്‍ ഉയരേണ്ടത്. ശ്രദ്ധ വഴിതിരിക്കാനുള്ള കപട നാടകങ്ങള്‍ക്കു പുറകെയല്ല, പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വകതിരിച്ചറിയാനുള്ള അന്വേഷണത്തിലേക്കാണ് കേരളത്തിന്റെ കണ്ണും മനസ്സും പതിയേണ്ടത്. അത്തരമൊരവസ്ഥയില്‍ മാത്രമേ, അഴിമതിക്കാര്‍ക്ക് തണലും താങ്ങും നല്‍കുന്ന കാപട്യം ശിക്ഷിക്കപ്പെടൂ; രാമചന്ദ്രനെ പുറത്താക്കിയവര്‍ എന്തുകൊണ്ട് ടൈറ്റാനിയം അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ല എന്ന ചോദ്യം ഉയര്‍ന്നുപൊങ്ങൂ. ഹേ കാപട്യക്കാരേ, നിങ്ങള്‍ക്കുനേരെ മനസ്സുകൊണ്ട് ആയിരംവട്ടം ചെരുപ്പെറിയുകയാണ് കേരളത്തിലെ ചിന്താശേഷിയുള്ള ജനങ്ങള്‍ എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുക. പരിഹാസ്യ നാടകങ്ങള്‍കൊണ്ട് പാവപ്പെട്ടവരുടെ മനംമയക്കാന്‍ എന്നും കഴിയുമെന്ന മൂഢവിശ്വാസം നിങ്ങളെ എക്കാലവും രക്ഷിക്കില്ലെന്നോര്‍ക്കുക.

ദേശാഭിമാനി മുഖപ്രസംഗം 280411

2 comments:

  1. സ്വന്തം നേതാക്കളുടെ അഴിമതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി ആരോപണമുന്നയിക്കുകയും ആ പാര്‍ടിയില്‍ത്തന്നെ തുടരുകയും ചെയ്യുന്നത് അനൌചിത്യമാണ്. ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ അച്ചടക്കലംഘനവുമാണത്. എന്നാല്‍, അങ്ങനെ അഴിമതി ആരോപണമുന്നയിച്ച ആളെ പുറത്താക്കുകയും ആരോപണ വിധേയരായവര്‍ക്കെതിരെ ഒരുതരത്തിലുള്ള പരിശോധനയും നടത്താതിരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിനുമാത്രം യോജിക്കുന്ന രീതിയാണ്. എഐസിസി അംഗവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത് അച്ചടക്കലംഘനത്തിനാണ്. ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാമചന്ദ്രനെ പുറത്താക്കിയ എഐസിസി തീരുമാനം കേവലം ഒരച്ചടക്കനടപടി എന്നതിനപ്പുറമുള്ള രാഷ്ട്രീയ-നൈതിക പ്രശ്നങ്ങളുള്‍ക്കാള്ളുന്ന ഒന്നാണ്.

    ReplyDelete
  2. അവിടന്ന് പുറത്താക്കിയിട്ട് വേണം ഇവിടെ ഒരിടം കൊടുക്കാന്‍.. അല്ലേ? എല്ലവനും കൊള്ളാ‍ാം... പാട്ടവില്പനക്കാരന്റെ പോലെയല്ലേ പാര്‍ട്ടികളിപ്പോള്‍... ആരേലും പുറത്ത് ചാടിയതുണ്ടോ‍ാ‍ാ‍ാ‍ാ‍ാ‍ാ!

    ReplyDelete