Sunday, April 24, 2011

കോണ്‍ഗ്രസ് കീടനാശിനി ലോബിക്കൊപ്പം: മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയവും ശരദ് പവാറും മാത്രമല്ല കോണ്‍ഗ്രസും യുപിഎയും കീടനാശിനിലോബിയോടൊപ്പമാണെന്ന് സര്‍വകക്ഷിസംഘത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാടും ഇതാണ് തെളിയിച്ചത്. ശരദ് പവാറിനെപ്പോലെ കീടനാശിനിലോബിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി തന്റെ പദവി ഉപയോഗപ്പെടുത്തരുത്. എന്‍ഡോസള്‍ഫാന്‍ വിപത്തിനെക്കുറിച്ച് വീണ്ടും പഠനം നടത്തണമെന്ന കേന്ദ്രത്തിന്റെ വാദം പൈശാചികമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന മാരകവിപത്തിനെക്കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ട് പുറത്തുവന്നതാണ്. വീണ്ടും പഠിക്കുന്നതിനുപകരം ഉടന്‍ കേന്ദ്രമന്ത്രിസഭ വിളിച്ചുചേര്‍ത്ത് സര്‍വകക്ഷിസംഘം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ കൈകാര്യംചെയ്യണം. ഇനിയും പഠനം നടത്താന്‍ സമയമില്ല. മരിച്ചവരുടെ എണ്ണം കുറവെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം അപ്രധാനമെന്ന് വിലയിരുത്തുന്നത് ശരിയാണോയെന്ന് പ്രധാനമന്ത്രിയും കേരളത്തിലെ കേന്ദ്രമന്ത്രിമാരും ചിന്തിക്കണം. ജനങ്ങള്‍ മരിച്ചുവീണാലും കീടനാശിനിക്കുത്തകകള്‍ തടിച്ചുകൊഴുക്കട്ടെ എന്ന നിലപാട് അംഗീകരിക്കാനാകില്ല.

പ്രധാനമന്ത്രി നിസ്സഹായത നടിക്കുകയാണ്. നിസ്സഹായനായി അഴിമതിക്ക് കൂട്ടുനിന്ന പ്രധാനമന്ത്രിയെ എന്‍ഡോസള്‍ഫാന്‍വിഷയത്തില്‍ നിസ്സഹായത പ്രകടിപ്പിക്കാന്‍ അനുവദിക്കില്ല. കാസര്‍കോട്ടെ 11 പഞ്ചായത്തില്‍മാത്രമല്ല, കര്‍ണാടകത്തിലെ 96 ഗ്രാമത്തിലും എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കുന്നുണ്ട്. കര്‍ണാടകക്കാരനായ ജയറാം രമേശ് വലിയ പരിസ്ഥിതിവാദിയായാണ് നടിക്കുന്നത്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണോയെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതിസ്നേഹിയല്ല, പരിസ്ഥിതിവിരുദ്ധനും ജനവിരുദ്ധനുമാണെന്ന് ജയറാം രമേശ് തെളിയിച്ചു. കേരളത്തില്‍നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ ആറുപേരുണ്ട്. മുന്‍ മുഖ്യമന്ത്രികൂടിയായ എ കെ ആന്റണി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയായ കാസര്‍കോട്ടുനിന്നാണ് തെരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചത്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെക്കറിച്ചും പുനരധിവാസ പാക്കേജിന് കേന്ദ്രസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും എന്തുകൊണ്ടാണ് ആന്റണിയും മറ്റ് കേന്ദ്രമന്ത്രിമാരും മിണ്ടാത്തത്. നിരോധനത്തിന് ശരദ് പവാറും കൃഷിമന്ത്രാലയവും മാത്രമാണ് എതിരെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പോയതോടെ കോണ്‍ഗ്രസും യുപിഎയും കീടനാശിനിലോബിയോടൊപ്പമാണെന്ന് വ്യക്തമായി- മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കാപട്യം മറനീക്കി

എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ പ്രധാനമന്ത്രിയും നിലപാട് പ്രഖ്യാപിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ കാപട്യം മറനീങ്ങി. ഗര്‍ഭസ്ഥശിശുക്കളെപ്പോലും വേട്ടയാടുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിലല്ല, കീടനാശിനിലോബിയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിധേയത്വം തുറന്നുകാട്ടിയതിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രോഷം. ഈ മാരകകീടനാശിനി നിരോധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ പ്രസ്താവനകളിറക്കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണ പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നും കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചു. ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ് നിരോധനം ഉടന്‍ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീറും ഈ സംഘത്തിലുണ്ടായിരുന്നു. നിരോധിക്കുന്നതിനെക്കുറിച്ച് വീണ്ടും പഠിക്കണമെന്നാണ് കേന്ദ്രനിലപാട്. വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുമ്പില്‍ ഇഷ്ടംപോലെയുണ്ട്. വിദഗ്ധസംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കപ്പുറം തെളിവായി ഇരകളുടെ ദയനീയമായ ജീവിതമുണ്ട്. എന്നിട്ടും കേന്ദ്രം ഒളിച്ചുകളിക്കുകയാണ്. കേന്ദ്രസ്ഥാപനങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനം തുടരുകയുമാണ്.

പ്രധാനമന്ത്രിയുടെ സമീപനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചോദ്യം ചെയ്തത് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി കേന്ദ്രവിരുദ്ധനിലപാടെടുക്കുന്നതായി ചെന്നിത്തല രോഷം കൊള്ളുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിന് ദേശീയ മനുഷ്യാവകാശ കമീഷന്‍ മാസങ്ങള്‍ക്കു മുമ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടഭാവം നടിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന് 217 കോടിയും പുനരധിവാസത്തിനായുള്ള പാക്കേജിന് 125 കോടിയും അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ കിടക്കുകയാണ്. നിരോധനത്തിനോ സഹായം നല്‍കുന്നതിനോ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനത്തുനിന്നുള്ള ആറ് കേന്ദ്രമന്ത്രിമാര്‍ തയ്യാറാകാത്തത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതും ചെന്നിത്തലയെ രോഷാകുലനാക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നതായാണ് ചെന്നിത്തലയുടെ പരാതി. വന്‍ കീടനാശിനി കുത്തകകളുടെ ലാഭക്കൊതിക്കുമുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ തലകുനിച്ചുനില്‍ക്കുന്നത് ആരും പറഞ്ഞുകൂടാ എന്നാണ് ചെന്നിത്തലയുടെ വാദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് താനും ഉമ്മന്‍ചാണ്ടിയും പ്രധാനമന്ത്രിയെ കാണുമെന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധിക്കണമെന്നാണ് യുഡിഎഫ് നിലപാടെന്ന് കണ്‍വീനര്‍ പി പി തങ്കച്ചനും പറയുന്നു. എങ്കില്‍ എ കെ ആന്റണി അടക്കം സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എന്തുകൊണ്ട് ചെറുവിരലനക്കുന്നില്ല. ഇതിനുത്തരം പറയാനാകാതെ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രവിരുദ്ധരാഷ്ട്രീയം കളിക്കുന്നതായി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് ചെന്നിത്തലയും കൂട്ടരും ചെറുവിരലനക്കിയിട്ടുമില്ല.

കേന്ദ്രത്തെ ന്യായീകരിച്ച് ചെന്നിത്തല

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പഠിച്ച ശേഷം തീരുമാനിക്കാമെന്നാണ് അറിയിച്ചത്. നിരോധനത്തിന് പ്രധാനമന്ത്രി തടസ്സം നില്‍ക്കുകയാണെന്ന പത്രവാര്‍ത്തകള്‍ ശരിയല്ലെന്നും പ്രശ്നത്തില്‍ മുഖ്യമന്ത്രി അന്ധമായ കേന്ദ്രവിരോധം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന കേന്ദ്രനിലപാടിനെ ന്യായീകരിക്കാന്‍ ന്യൂഡല്‍ഹിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. രാഷ്ട്രീയമുതലെടുപ്പിന് മുഖ്യമന്ത്രി ശ്രമിക്കുന്നതിനാല്‍ ഉപവാസത്തില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും താനും തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും. യുഡിഎഫ് എംപിമാരും ഒപ്പമുണ്ടാകും- ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാകില്ലെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരായ ശരദ് പവാറിന്റെയും ജയറാം രമേശിന്റെയും നിലപാടിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം. മാരകവിഷം നിരോധിക്കാന്‍ തെളിവില്ലെന്ന വാദത്തിനെതിരെ സമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്നത്. എന്‍ഡോസള്‍ഫാന്‍ മാരകവിപത്ത് വിതച്ച കാസര്‍കോട് ജില്ലയിലാകെ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. എന്‍ഡോസള്‍ഫാനടക്കം അപകടകരമായ കീടനാശിനികളുടെ നിരോധനം ചര്‍ച്ചചെയ്യുന്ന ജനീവ കണ്‍വന്‍ഷന്‍ തുടങ്ങുന്ന തിങ്കളാഴ്ച സംസ്ഥാനം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിക്കും. ദിനാചരണം സംഘടിപ്പിക്കുന്നതിന് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനിലും 10 മിനിറ്റ് ഷൂട്ടിങ് നിര്‍ത്തി താരങ്ങളും സിനിമാപ്രവര്‍ത്തകരും ഐക്യദാര്‍ഢ്യശൃംഖല തീര്‍ക്കാന്‍ ഫെഫ്ക തീരുമാനിച്ചു. കര്‍ഷക- തൊഴിലാളി- യുവജനസംഘടനകളും സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ദിനാചരണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങും. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ 26ന് പാര്‍ലമെന്റിനുമുന്നില്‍ സത്യഗ്രഹം നടത്തും. പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കും. എന്‍ഡോസള്‍ഫാന്‍ നിരോധനം ഉടന്‍ സാധ്യമല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആറ് കേന്ദ്രമന്ത്രിമാരും രാജിവയ്ക്കണമെന്ന് പി കരുണാകരന്‍ എംപി കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 240411

1 comment:

  1. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയവും ശരദ് പവാറും മാത്രമല്ല കോണ്‍ഗ്രസും യുപിഎയും കീടനാശിനിലോബിയോടൊപ്പമാണെന്ന് സര്‍വകക്ഷിസംഘത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാടും ഇതാണ് തെളിയിച്ചത്. ശരദ് പവാറിനെപ്പോലെ കീടനാശിനിലോബിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി തന്റെ പദവി ഉപയോഗപ്പെടുത്തരുത്. എന്‍ഡോസള്‍ഫാന്‍ വിപത്തിനെക്കുറിച്ച് വീണ്ടും പഠനം നടത്തണമെന്ന കേന്ദ്രത്തിന്റെ വാദം പൈശാചികമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന മാരകവിപത്തിനെക്കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ട് പുറത്തുവന്നതാണ്. വീണ്ടും പഠിക്കുന്നതിനുപകരം ഉടന്‍ കേന്ദ്രമന്ത്രിസഭ വിളിച്ചുചേര്‍ത്ത് സര്‍വകക്ഷിസംഘം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ കൈകാര്യംചെയ്യണം. ഇനിയും പഠനം നടത്താന്‍ സമയമില്ല. മരിച്ചവരുടെ എണ്ണം കുറവെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം അപ്രധാനമെന്ന് വിലയിരുത്തുന്നത് ശരിയാണോയെന്ന് പ്രധാനമന്ത്രിയും കേരളത്തിലെ കേന്ദ്രമന്ത്രിമാരും ചിന്തിക്കണം. ജനങ്ങള്‍ മരിച്ചുവീണാലും കീടനാശിനിക്കുത്തകകള്‍ തടിച്ചുകൊഴുക്കട്ടെ എന്ന നിലപാട് അംഗീകരിക്കാനാകില്ല.

    ReplyDelete