Wednesday, April 20, 2011

ജെയ്താപൂര്‍ വെടിവയ്പ്: പ്രതിഷേധം ശക്തം

മുംബൈ: ജെയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മഹരാഷ്ട്രയില്‍ പ്രതിഷേധം ശക്തമാകുന്നു. ആണവനിലയത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയില്‍ മതില്‍കൊട്ടുന്നത് തടഞ്ഞ ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിവയ്പില്‍ കഴിഞ്ഞദിവസം രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പദ്ധതി സ്ഥാപിക്കുന്ന രത്നഗിരി ജില്ലയില്‍ ശിവസേന പ്രഖ്യാപിച്ച ബന്ദിനിടെ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. രത്നഗിരി- കോലാപൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിവയ്പിനെകുറിച്ച് മജിസ്ട്രേട്ട്തല അന്വേഷണം നടത്തുമെന്ന് പറഞ്ഞ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതി തുടരുമെന്ന് വ്യക്തമാക്കി. പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ നിയമസഭയില്‍ പറഞ്ഞു.
ഫ്രാന്‍സിലെ അരീവ കമ്പനിയാണ് കേന്ദ്രസഹായത്തോടെ ജെയ്താപൂരില്‍ 9900 മെഗാവാട്ട് ശേഷിയുള്ള ആണവവൈദ്യുതി നിലയം സ്ഥാപിക്കുന്നത്. ഇതിനെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുന്നതിനിടെ കഴിഞ്ഞദിവസം മതില്‍ കെട്ടുന്നതിനെതിരെയാണ് ഗ്രാമീണര്‍ പ്രതിഷേധിച്ചത്. ജനങ്ങള്‍ക്കുനേരെ ലാത്തി വീശിയ പൊലീസ് അമ്പതോളം പേരെ സ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോയി. ഇതിനെതിരെ സ്റേഷനുമുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് വെടിവച്ചത്.

ജെയ്താപുര്‍ പദ്ധതി നിര്‍ത്തിവയ്ക്കണം: സിപിഐ എം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജെയ്താപുര്‍ ആണവ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് വെടിവയ്പ് നടത്തിയതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്താപുര്‍ പദ്ധതി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് പിബി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കണം. പദ്ധതിക്കായി ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുക്കുന്നതിനെ ജെയ്താപുരിലെ ജനങ്ങള്‍ എതിര്‍ത്തുവരികയാണ്. ഫ്രാന്‍സിലെ അറീവ കമ്പനിയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകളാണ് ഇവിടെ സ്ഥാപിക്കാന്‍പോകുന്നത്. ലോകത്തില്‍ ഒരിടത്തും കമീഷന്‍ചെയ്യാത്ത റിയാക്ടറാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്-പിബി പറഞ്ഞു.

deshabhimani 200411

1 comment:

  1. ജെയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മഹരാഷ്ട്രയില്‍ പ്രതിഷേധം ശക്തമാകുന്നു. ആണവനിലയത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയില്‍ മതില്‍കൊട്ടുന്നത് തടഞ്ഞ ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിവയ്പില്‍ കഴിഞ്ഞദിവസം രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പദ്ധതി സ്ഥാപിക്കുന്ന രത്നഗിരി ജില്ലയില്‍ ശിവസേന പ്രഖ്യാപിച്ച ബന്ദിനിടെ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. രത്നഗിരി- കോലാപൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിവയ്പിനെകുറിച്ച് മജിസ്ട്രേട്ട്തല അന്വേഷണം നടത്തുമെന്ന് പറഞ്ഞ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതി തുടരുമെന്ന് വ്യക്തമാക്കി. പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ നിയമസഭയില്‍ പറഞ്ഞു.

    ReplyDelete