Friday, April 22, 2011

മര്‍ഡോക്കിന്റെ ചിരി

വോട്ടും മാധ്യമരുചിയും 3

ഒന്നാം ഭാഗം വിശ്വാസ ദുരുപയോഗ തരംഗം

രണ്ടാം ഭാഗം "കുഞ്ഞാലിക്കുട്ടി ജയ്‌ഹോ"

സുരക്ഷാമണ്ഡലങ്ങളുടെ നാടാണ് കേരളം. പക്ഷേ, ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. ഏതു കാറ്റിലും ആടിയുലയാത്തതെന്ന് മുന്നണികള്‍ക്ക് അവകാശപ്പെടാവുന്ന നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് മുപ്പത്താറോളമാണ്. അതില്‍ കൂടുതലും എല്‍ഡിഎഫിനാണ്. 35 വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ നിയമസഭാ മണ്ഡലാതിര്‍ത്തി പുനര്‍നിര്‍ണയിച്ചു. അതിനു ശേഷമുള്ള വോട്ടെടുപ്പാണ് കഴിഞ്ഞത്. മണ്ഡലം പുനഃസംഘടനയോടെ സുരക്ഷാമണ്ഡലങ്ങളുടെ കള്ളിയില്‍ പുതിയ പേരുകള്‍ വന്നിട്ടുണ്ട്. പോളിങ്ങിലെ ഏറ്റക്കുറച്ചിലോ രാഷ്ട്രീയ തരംഗങ്ങളോ ജയത്തെ ബാധിക്കില്ല. എന്നാല്‍, ഭൂരിപക്ഷത്തെ ബാധിക്കും. 36 സുരക്ഷാമണ്ഡലങ്ങളെ ഒഴിവാക്കിയാല്‍ 104 സീറ്റിലാണ് ഏറ്റവും നിര്‍ണായക മത്സരം നടന്നത്. ഇവിടങ്ങളിലടക്കം ഒരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമസംഘം തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേ ആയുധമാക്കി. ഇതിന് മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. സര്‍വേഫലം 5 മുതല്‍ പത്തു ശതമാനം വോട്ടര്‍മാരെ വരെ സ്വാധീനിക്കാം. കേരളത്തില്‍ അഞ്ചു ശതമാനത്തെയാണ് സാധാരണയായി സ്വാധീനിക്കുകയെന്നാണ് സംസ്ഥാനത്ത് 23 തവണ തെരഞ്ഞെടുപ്പു സര്‍വേ നടത്തിയ കേരള സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍മേധാവി ഡോ. ജി ഗോപകുമാറിന്റെ വിലയിരുത്തല്‍.

മൂന്നു തരത്തിലാണ് ഈ സ്വാധീനം. ഒന്ന് ബാന്‍ഡ് വാഗണ്‍ ഇഫക്ട്. തിരമാലയടിക്കും പോലുള്ള അനുഭവം. വിജയിക്കുന്നവരുടെ കൂടെ കൂടാനുള്ള വാസന. രണ്ട്. അണ്ടര്‍ ഡോഗ് ഇഫക്ട്. പിന്നാക്ക പിന്തുണ. തോല്‍ക്കുമെന്നു കരുതുന്നവരോടുള്ള സഹതാപം കൊണ്ട് വോട്ടുകൊടുക്കുക. മൂന്ന് ബാക്ലാഷ് ഇഫക്ട്. അതായത് എല്ലാമറിഞ്ഞല്ലോ ഇനി എന്തിന് വോട്ടുചെയ്യണമെന്ന ചിന്താഗതി. ഇതില്‍ സര്‍വേഫലം കാര്യമായി ബാധിക്കുക ആദ്യത്തെ ഗ്രൂപ്പിനെയാണെന്നാണ് സര്‍വേ വിദഗ്ധരില്‍ ഒരാളായ എസ് ജോര്‍ജുകുട്ടിയുടെ അഭിപ്രായം. സര്‍വേഫലം രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതാണെന്ന തിരിച്ചറിവ് നാട്ടില്‍ വളര്‍ന്നതുകൊണ്ട് കേരളത്തിലെ വോട്ടര്‍മാരെ പഴയപോലെ മാധ്യമങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയില്ലെന്നാണ് കരുതേണ്ടത്. എങ്കിലും ഒരു വിഭാഗം വോട്ടര്‍മാരെ ചാക്കിടാം.

ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെയും ധനമൂലധന രാഷ്ട്രീയശക്തികളുടെയും വിജയമാണ് സാമ്രാജ്യത്വം എവിടെയും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണമെന്നത് അമേരിക്കന്‍ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും താല്‍പ്പര്യമാണ്. വിമോചന സമരത്തില്‍ അമേരിക്കന്‍ പണം വന്നത് അവരുടെ അംബാസഡര്‍ മോയ്നിഹാന്‍ പുസ്തകത്തില്‍ വെളിപ്പെടുത്തിയതും ഇന്ത്യയിലെ ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ അമേരിക്ക ഉത്സാഹിക്കുന്നത് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നതും ഓര്‍ക്കുമ്പോള്‍ ഇതില്‍ അമ്പരപ്പുണ്ടാകില്ല. അമേരിക്കന്‍ അനുകൂലാന്തരീക്ഷം സൃഷ്ടിക്കാന്‍ ലോകത്തെമ്പാടും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതാണ് ബഹുരാഷ്ട്ര മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ സ്ഥാപനങ്ങള്‍. മലയാളത്തിലെ മുഖ്യധാരാ ദൃശ്യമാധ്യമമായ ഏഷ്യാനെറ്റ് മര്‍ഡോക് വിലയ്ക്കു വാങ്ങി. സാങ്കേതിക കാരണത്താല്‍ ന്യൂസ് വിഭാഗം ഇന്ത്യന്‍ മുതലാളി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ്. ഇന്ത്യന്‍ നിയമത്തില്‍ ഭേദഗതി വന്നാല്‍ ന്യൂസ് ചാനലും മര്‍ഡോക്കിനാകും. ഇപ്പോള്‍ രണ്ടു ചാനലിന്റെയും എംഡിയായി ഒരാള്‍ തന്നെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നു തന്നെ മര്‍ഡോക്കിന്റെ പിടി ന്യൂസ് ചാനലില്‍ എത്രമാത്രമെന്നു വിളിച്ചറിയിക്കുന്നു.

ഇവിടെയാണ് മര്‍ഡോക് അമേരിക്കയിലും വിവിധ രാജ്യങ്ങളിലും പയറ്റുന്ന മാധ്യമ തന്ത്രം എല്‍ഡിഎഫിന് എതിരെ ഏഷ്യാനെറ്റിലൂടെ അവതരിപ്പിച്ചത്. ലോകം വെറുത്ത ജോര്‍ജ് ഡബ്ള്യു ബുഷിനെ രണ്ടാംവട്ടം അധികാരത്തിലേറ്റുന്നതില്‍ നെറികെട്ട പങ്കാണ് മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ്, സിഎന്‍എന്‍ എന്നിവ നിര്‍വഹിച്ചത്. 'നുണയുണ്ട്... നുണ മാത്രമുണ്ട്... ഫോക്സ് ന്യൂസുമുണ്ട്' എന്ന് ചൂണ്ടിക്കാട്ടി ഫോക്സ് ന്യൂസിന്റെ മാധ്യമവിശകലന വിദഗ്ധരായ ബിഷ്റാങ്, ടിയാന്‍സാദ് എന്നിവര്‍ രാജിവച്ചത് ഇതേതുടര്‍ന്നാണ്. സമാധാനത്തിനും വിദേശനയത്തില്‍ അമേരിക്കന്‍ വിജയത്തിനും ഭീകരവിരുദ്ധയുദ്ധവിജയത്തിനും ബുഷ് വേണമെന്ന ചിന്ത ജനങ്ങളില്‍ വളര്‍ത്താനുള്ള ബഹുമുഖ മാധ്യമവിദ്യകളാണ് മര്‍ഡോക് പ്രയോഗിച്ചത്. ബുഷിനെ അധികാരത്തിലേറ്റാന്‍ മൂന്നു ഘട്ടമായി അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍ വിളമ്പി. ടെലിഫോണ്‍ അഭിപ്രായ സര്‍വേ പോലും സംഘടിപ്പിച്ചു. ആകെ 971 പേരില്‍ നിന്ന് അഭിപ്രായംശേഖരിച്ചായിരുന്നു നാഷണല്‍ ടെലിഫോണ്‍ പോള്‍ സര്‍വേ. ഇങ്ങനെ കള്ളത്തരത്തില്‍ ചാലിച്ച രുചിയില്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ ബുഷ് പക്ഷത്തേക്ക് ചാഞ്ഞു. അവിടെ ബുഷെങ്കില്‍ ഇവിടെ ഉമ്മന്‍ചാണ്ടിയെന്ന അജന്‍ഡയാണ് പുറത്തെടുത്തത്.

യുഡിഎഫിനെ നിലംപരിശാക്കുന്ന സുനാമിയായി മാറുന്ന നിരവധി വെളിപ്പെടുത്തലും സംഭവങ്ങളും ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടിരുന്നതിന് മധ്യേയാണ് ഏഷ്യാനെറ്റിന്റെ ആദ്യസര്‍വേഫലം. സീ ഫോര്‍ (സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഫോര്‍കാസ്റിങ്) എന്ന സ്ഥാപനവുമായി ചേര്‍ന്നായിരുന്നു സര്‍വേ. മാര്‍ച്ച് 8ന്റെ സര്‍വേ ഫലത്തില്‍ യുഡിഎഫിന് 77 സീറ്റും എല്‍ഡിഎഫിന് 63 സീറ്റുമായിരുന്നു. 32 ശതമാനം വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ 27 ആണ്. ഭരണവിരുദ്ധവികാരമില്ലെന്നു വിലയിരുത്തി. വി എസ് മത്സരരംഗത്തില്ലെങ്കില്‍ ഇടതുപക്ഷത്തോടൊപ്പമുള്ള 17 ശതമാനം പേര്‍ നിലപാടു മാറ്റുമെന്നും വ്യക്തമാക്കി. ഇങ്ങനെ സംസ്ഥാനത്ത് ഭരണാനുകൂല ജനവികാരമാണെന്നു സമ്മതിച്ച സര്‍വേ തന്നെ യുഡിഎഫിന് ഭരണം പ്രവചിച്ചു. ഏപ്രില്‍ ഒന്നിന് അടുത്ത സര്‍വേ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് പ്രഖ്യാപിച്ചു. ആദ്യ പ്രവചനം വന്നവേളയില്‍ വി എസ് മത്സരിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണെന്നും മത്സരിച്ചാല്‍ എല്‍ഡിഎഫിന്റെ സ്ഥിതി മാറുമെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. വിഎസ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകുകയും സംസ്ഥാനത്തെ അങ്കക്കളത്തില്‍ കൊടുങ്കാറ്റായി മാറുകയും ചെയ്തു. അതിനു ശേഷമുള്ള പ്രവചനത്തിലാകട്ടെ, എല്‍ഡിഎഫിന് സീറ്റിടിഞ്ഞു. ഈ മറിമായത്തില്‍ യുഡിഎഫിന് 80-90 സീറ്റും എല്‍ഡിഎഫിന് 50-60 സീറ്റും. ഇത് ജനവികാരത്തിന് നിരക്കുന്നതല്ലെന്നു കാണാം. എന്നിട്ടും ഈ ആഭിചാരകര്‍മം അനുഷ്ഠിച്ചത് മര്‍ഡോക്കിന്റെ ചിരി കേരളക്കരയില്‍ വിരിയാനാണ്. യുഡിഎഫ് സേവയെന്നതാണ് മര്‍ഡോക്കിന്റെ കേരള അജന്‍ഡ. ഫോക്സ് ന്യൂസ് ചാനല്‍ ലോകവ്യാപകമായി തന്നെ യാഥാസ്ഥിതിക രാഷ്ട്രീയനിലപാട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവരുടെ ശബ്ദമാണ് ഏഷ്യാനെറ്റ് പ്രതിധ്വനിപ്പിച്ചത്.

വിലക്കയറ്റം തടയുന്നതിലെ പരാജയമാണ് ഏറ്റവും വലിയ വീഴ്ചയായി വോട്ടര്‍മാര്‍ കണ്ടതെന്ന് വെളിപ്പെടുത്തിയ ഏഷ്യാനെറ്റ് സര്‍വേ തന്നെ രണ്ടാമത്തെ വലിയ പോരായ്മയും ചൂണ്ടിക്കാട്ടി. അത് അഴിമതി തടയുന്നതിലെ പരാജയമാണ്. പക്ഷേ, ഈ വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ജയിക്കുമെന്ന് ചാനല്‍ കരുതിക്കൂട്ടി കളവ് പ്രചരിപ്പിച്ചത് സര്‍വേ റിപ്പോര്‍ട്ടില്‍ വീണുപോകുന്ന പാവം വോട്ടറെ ലാക്കാക്കിയാണ്. ഏഷ്യാനെറ്റിന്റെ പത്രാധിപ പ്രമുഖര്‍ ആരായാലും മര്‍ഡോക്കിന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും വ്യവസായ-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ടേ ചാനലിന് പ്രവര്‍ത്തിക്കാനാകൂ. ഏഷ്യാനെറ്റിനു പിന്നാലെ ഇന്ത്യാ ടുഡേയും സമാന പക്ഷപാത സര്‍വേയുമായി രംഗത്തുവന്നു. സര്‍വേക്ക് അഞ്ചു ശതമാനം വോട്ടറെ സ്വാധീനിക്കാമെന്ന ഡോ. ഗോപകുമാറിന്റെ കണക്കുപ്രകാരമാണെങ്കില്‍ 2.30 കോടി വോട്ടര്‍മാരില്‍ 11 ലക്ഷത്തോളം പേരെ പാട്ടിലാക്കാനുള്ള സര്‍വേയായിരുന്നു ഇത്. എക്സിറ്റ് പോളിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ മാധ്യമങ്ങളുടെ സര്‍വേ തട്ടിപ്പിന് ക്ളിപ്പിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യുഡിഎഫ് സേവയില്‍ എല്‍ഡിഎഫിനെ അടിക്കാന്‍ വര്‍ഗീയ കാര്‍ഡ് യുഡിഎഫിനു മുമ്പായി മാധ്യമങ്ങള്‍ ഇറക്കി. അതേപ്പറ്റി അടുത്ത ഭാഗത്തില്‍

ആര്‍.എസ്.ബാബു ദേശാഭിമാനി 220411

നാലാം ഭാഗം ജാതിക്കണ്ണും ചാറ്റ് ഇരയും

1 comment:

  1. സുരക്ഷാമണ്ഡലങ്ങളുടെ നാടാണ് കേരളം. പക്ഷേ, ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും അവയുടെ എണ്ണം കുറഞ്ഞുവരികയാണ്. ഏതു കാറ്റിലും ആടിയുലയാത്തതെന്ന് മുന്നണികള്‍ക്ക് അവകാശപ്പെടാവുന്ന നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് മുപ്പത്താറോളമാണ്. അതില്‍ കൂടുതലും എല്‍ഡിഎഫിനാണ്. 35 വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ നിയമസഭാ മണ്ഡലാതിര്‍ത്തി പുനര്‍നിര്‍ണയിച്ചു. അതിനു ശേഷമുള്ള വോട്ടെടുപ്പാണ് കഴിഞ്ഞത്. മണ്ഡലം പുനഃസംഘടനയോടെ സുരക്ഷാമണ്ഡലങ്ങളുടെ കള്ളിയില്‍ പുതിയ പേരുകള്‍ വന്നിട്ടുണ്ട്. പോളിങ്ങിലെ ഏറ്റക്കുറച്ചിലോ രാഷ്ട്രീയ തരംഗങ്ങളോ ജയത്തെ ബാധിക്കില്ല. എന്നാല്‍, ഭൂരിപക്ഷത്തെ ബാധിക്കും. 36 സുരക്ഷാമണ്ഡലങ്ങളെ ഒഴിവാക്കിയാല്‍ 104 സീറ്റിലാണ് ഏറ്റവും നിര്‍ണായക മത്സരം നടന്നത്. ഇവിടങ്ങളിലടക്കം ഒരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമസംഘം തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേ ആയുധമാക്കി. ഇതിന് മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. സര്‍വേഫലം 5 മുതല്‍ പത്തു ശതമാനം വോട്ടര്‍മാരെ വരെ സ്വാധീനിക്കാം. കേരളത്തില്‍ അഞ്ചു ശതമാനത്തെയാണ് സാധാരണയായി സ്വാധീനിക്കുകയെന്നാണ് സംസ്ഥാനത്ത് 23 തവണ തെരഞ്ഞെടുപ്പു സര്‍വേ നടത്തിയ കേരള സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍മേധാവി ഡോ. ജി ഗോപകുമാറിന്റെ വിലയിരുത്തല്‍.

    ReplyDelete