Wednesday, April 20, 2011

ക്യൂബ സോഷ്യലിസ്റ് പാതയില്‍ മുന്നേറും

ഹവാന: പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യസംരംഭകര്‍ക്ക് അവസരം നല്‍കുമ്പോള്‍ത്തന്നെ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം പരിഗണനയിലുള്ള വിഷയംപോലുമല്ലെന്ന് ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് സാമ്പത്തിക-സാമൂഹ്യ രേഖയില്‍ വ്യക്തമാക്കി. ക്യൂബയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനായി തുടര്‍ന്നുവരുന്ന പ്രക്രിയക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങളാണ് കരട് രേഖയിലുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നല്‍കുന്ന സേവനം ഭാവിയിലും പൂര്‍ണസൌജന്യമായി തുടരും- കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ വായ്പ നല്‍കും. വീടുകള്‍ സ്വന്തമായി വാങ്ങാന്‍ അനുമതി നല്‍കും. ഐഎംഎഫ് പോലുള്ള മുതലാളിത്ത ധനസ്ഥാപനങ്ങളുടെ നിര്‍ദേശപ്രകാരമുള്ള സാമ്പത്തികപാക്കേജുകളെ ക്യൂബ ശക്തിയുക്തം എതിര്‍ക്കും. ജനങ്ങളെ നിരാശ്രയരായി തള്ളില്ല. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ തുടരും. പൊതുമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിലനിര്‍ത്തും. മറ്റുള്ളവരെ പുനര്‍വിന്യസിപ്പിക്കും. ഇത്തരത്തില്‍ കഴിഞ്ഞ ഒക്ടോബറിനുശേഷം രണ്ടുലക്ഷം ക്യൂബന്‍തൊഴിലാളികളെ സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് ലോകത്ത് ഏറ്റവും സമാധാനപൂര്‍ണമായ സ്ഥലമാണ് ക്യൂബ. സംഘടിത കുറ്റകൃത്യങ്ങളോ ലഹരിവസ്തുക്കളുടെ കള്ളക്കടത്തോ ഇവിടെയില്ല. ബലപ്രയോഗം കൂടാതെതന്നെ ബാലവേല പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. രഹസ്യ തടവറകളോ പീഡനകേന്ദ്രങ്ങളോ രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ല. ഈ നേട്ടങ്ങള്‍ സംരക്ഷിക്കാനും സോഷ്യലിസ്റ് പാതയില്‍ മുന്നേറാനും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തണം. അമിതമായ കേന്ദ്രീകരണം സമൂഹത്തിന്റെ വികസനമുന്നേറ്റങ്ങളെയും ഉല്‍പ്പാദന ഉപാധികളെയും തകര്‍ക്കുമെന്നാണ് അനുഭവം തെളിയിച്ചിട്ടുള്ളത്. അധികാരവും സമ്പത്തിന്റെ വിനിയോഗവും കൂടുതല്‍ വികേന്ദ്രീകരിക്കണം. ആസൂത്രണത്തിലും മാനേജ്മെന്റിലും വികേന്ദ്രീകരണം ഉറപ്പാക്കണം- രേഖയില്‍ പറയുന്നു.

വിപുലമായ പ്രക്രിയയിലൂടെ രാജ്യവ്യാപകമായി ചര്‍ച്ചചെയ്ത രേഖയാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ ഇക്കൊല്ലം ഫെബ്രുവരി 28 വരെ ഈ രേഖ ചര്‍ച്ചചെയ്യാനായി 1,63,000 യോഗം ചേര്‍ന്നു. ഒരു കോടിയോളം പേര്‍ ഇതില്‍ പങ്കാളികളായി. മൂന്നുലക്ഷം പേര്‍ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദേശിച്ചു. തുടര്‍ന്ന് ചേര്‍ന്ന ദേശീയ പാര്‍ലമെന്റിന്റെ അസാധാരണ യോഗം രേഖ ചര്‍ച്ചചെയ്തു. കരട് നിര്‍ദേശങ്ങള്‍ പൊളിറ്റ് ബ്യൂറോയും മന്ത്രിസഭയും ചര്‍ച്ചചെയ്തശേഷമാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. രാജ്യത്തെ എട്ടു ലക്ഷം പാര്‍ടി അംഗങ്ങളെയും 61,000 പാര്‍ടി സെല്ലുകളെയും പ്രതിനിധാനംചെയ്ത് 1000 പേരാണ് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ക്യൂബന്‍ വിപ്ളവത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് ആറാം പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്. പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നു. സമാപനദിവസമായ ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കും.

ചുമതലകള്‍ ഒഴിഞ്ഞെന്ന് ഫിദല്‍ സ്ഥിരീകരിച്ചു


ഹവാന: കമ്യൂണിസ്റ് പാര്‍ടിയിലെയും സര്‍ക്കാരിലെയും ചുമതലകളെല്ലാം ഒഴിഞ്ഞതായി ക്യൂബന്‍ വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോ സ്ഥിരീകരിച്ചു. 2006 ജൂലൈയില്‍ തനിക്ക് രോഗം ബാധിച്ചപ്പോള്‍ത്തന്നെ ചുമതലകള്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറിയിരുന്നതായി ക്യൂബയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഫിദല്‍ പറഞ്ഞു. താന്‍ ആരോഗ്യം വീണ്ടെടുത്തശേഷവും പാര്‍ടി ഒന്നാം സെക്രട്ടറിയുടെയും കമാന്‍ഡര്‍ ഇന്‍ ചീഫിന്റെയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് റൌള്‍തന്നെയാണ്. തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ ആരും രാഷ്ട്രീയ-സര്‍ക്കാര്‍ പദവികള്‍ വഹിക്കരുതെന്ന് റൌള്‍ പാര്‍ടി കോണ്‍ഗ്രസിനു മുമ്പില്‍ സമര്‍പ്പിച്ച നിര്‍ദേശത്തോട് യോജിക്കുന്നതായും ഫിദല്‍ വ്യക്തമാക്കി. വിപ്ളവത്തിന്റെ ആദ്യനാളുകളില്‍ ഇത്തരം സമയനിബന്ധനകള്‍ പാലിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ യുവതലമുറയില്‍നിന്ന് പ്രഗത്ഭരായ നിരവധി നേതാക്കള്‍ വളര്‍ന്നുവന്നിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും ഫിദല്‍ ശുപാര്‍ശ ചെയ്തു.

ദേശാഭിമാനി 200411

4 comments:

  1. തിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യസംരംഭകര്‍ക്ക് അവസരം നല്‍കുമ്പോള്‍ത്തന്നെ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം പരിഗണനയിലുള്ള വിഷയംപോലുമല്ലെന്ന് ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് സാമ്പത്തിക-സാമൂഹ്യ രേഖയില്‍ വ്യക്തമാക്കി. ക്യൂബയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനായി തുടര്‍ന്നുവരുന്ന പ്രക്രിയക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങളാണ് കരട് രേഖയിലുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നല്‍കുന്ന സേവനം ഭാവിയിലും പൂര്‍ണസൌജന്യമായി തുടരും- കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ വായ്പ നല്‍കും. വീടുകള്‍ സ്വന്തമായി വാങ്ങാന്‍ അനുമതി നല്‍കും. ഐഎംഎഫ് പോലുള്ള മുതലാളിത്ത ധനസ്ഥാപനങ്ങളുടെ നിര്‍ദേശപ്രകാരമുള്ള സാമ്പത്തികപാക്കേജുകളെ ക്യൂബ ശക്തിയുക്തം എതിര്‍ക്കും. ജനങ്ങളെ നിരാശ്രയരായി തള്ളില്ല. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ തുടരും. പൊതുമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിലനിര്‍ത്തും. മറ്റുള്ളവരെ പുനര്‍വിന്യസിപ്പിക്കും. ഇത്തരത്തില്‍ കഴിഞ്ഞ ഒക്ടോബറിനുശേഷം രണ്ടുലക്ഷം ക്യൂബന്‍തൊഴിലാളികളെ സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

    ReplyDelete
  2. ഫിഡല്‍ കാസ്ടോയുടെ അനുജന്‍... പിന്നെ അളിയന്‍. പിന്നെ മരുമകന്‍.. ഇവിടെ പാര്‍ട്ടി ഭരണമോ അതോ കുടുംബഭരണമോ?

    ReplyDelete
  3. mukkuvan onnum ariythe enthokkeyo vilichu parayunnu.cuben viplava poralikalil adyam communistkaranayathu roul ayirunnu .onnu cuban viplavatheppatti padichittu abhiprayam parayan sramikku

    ReplyDelete
  4. സോഷ്യലിസ്റ് ക്യൂബയുടെ സാമൂഹ്യലക്ഷ്യം കൈവരിക്കുന്നതിനായി പിശകുകള്‍ അതിവേഗത്തിലും കൃത്യതയോടെയും പരിഹരിക്കാനും പ്രതിബന്ധങ്ങള്‍ തരണംചെയ്യാനുമാണ് പാര്‍ടി കോഗ്രസ് അംഗീകരിച്ച പുതിയ മാര്‍ഗരേഖയെന്ന് ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റൌള്‍ കാസ്ട്രോ പറഞ്ഞു. ആറാം പാര്‍ടി കോഗ്രസിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൌള്‍. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള ചര്‍ച്ചകള്‍ക്കുശേഷം തയ്യാറാക്കിയ സാമൂഹ്യ-സാമ്പത്തികരേഖയാണ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിലെ ആയിരം പ്രതിനിധികള്‍ അഞ്ചു കമീഷനുകളായി തിരിഞ്ഞ് രേഖ ചര്‍ച്ചചെയ്തു. മൂന്നുദിവസം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് അന്തിമരേഖ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമീഷനുകള്‍ 50 റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചയില്‍വച്ചു. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സ്ഥിരം സംവിധാനം രൂപീകരിക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പൊതുമേഖലസ്ഥാപനങ്ങള്‍ വികേന്ദ്രീകരിക്കാനും ശക്തമാക്കാനുള്ള നയരേഖ കോഗ്രസ് അംഗീകരിച്ചു. എന്തു വിലകൊടുത്തും സോഷ്യലിസത്തെ സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സാമ്പത്തികമേഖലയില്‍ ഭാവി കടമകള്‍ ഏറ്റെടുക്കുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന. ജനകീയ ഐക്യവും അധികാരവും രാജ്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളായി തുടരുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പാര്‍ടിയുടെ രണ്ടാം സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ജോസ് റാമോ മച്ചാഡോ വെഞ്ചൂറയെ തെരഞ്ഞെടുത്തു. സമാപനസമ്മേളനത്തില്‍ വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ സാന്നിധ്യം ആവേശമായി. ക്യൂബന്‍ വിപ്ളവം കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തെ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് സ്വാഗതംചെയ്തു. ലോകസമൂഹത്തിന്റെ മോചനമാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ഷാവെസ് കോണ്‍ഗ്രസിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. ലോകമെമ്പാടുനിന്നും 41 കമ്യൂണിസ്റ് പാര്‍ടികളുടെയും 11 സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ കോണ്‍ഗ്രസിനു ലഭിച്ചു.

    ReplyDelete