Monday, June 20, 2011

ഉമ്മന്‍ചാണ്ടിയുടെ നൂറുദിനത്തില്‍ എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതിയും

തൃശൂര്‍ : യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയും. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയുടെ ആശ്വാസധനസഹായം നല്‍കുമെന്നാണ് നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ ഈ പദ്ധതി കഴിഞ്ഞ ഒരുവര്‍ഷമായി നടപ്പാക്കുന്നുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2010 ജൂലൈയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 2010 മെയ് 12ന് വൈല്‍ഡ്ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിനയച്ച കത്തനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കാട്ടാന അടക്കമുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നേരത്തേ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപയുടെ ധനസഹായം മൂന്നുലക്ഷമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് വനപരിധിക്കുള്ളില്‍ പാമ്പുകടിയേറ്റു മരിച്ചാല്‍ മൂന്നുലക്ഷം രൂപ നല്‍കുന്നുണ്ട്. വനപരിധിക്കു പുറത്തുവച്ചാണെങ്കില്‍ ഒരു ലക്ഷം രൂപയും ലഭിക്കും. ഗവര്‍ണറുടെ ഉത്തരവനുസരിച്ച് വനംവകുപ്പു സെക്രട്ടറി ഡോ. ഡബ്ല്യു ആര്‍ റെഡ്ഡിയുടേതായി 2010 ജൂലൈ ഏഴിന് ജി ഒ നമ്പര്‍ 297-2010 ആയാണ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്ലൈഫ് വകുപ്പിന്റെ ഈ ഉത്തരവിറങ്ങിയത്. ഉത്തരവ് ഇറങ്ങിയശേഷം 20 പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. ആദ്യ ധനസഹായം നല്‍കിയത് ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്കാണ്.

ഒരു വര്‍ഷമായി നടപ്പാക്കുന്ന പദ്ധതിയെ ഒരു പുതിയ കാര്യമായി സ്വന്തം കണക്കില്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത് ഏറെ വിചിത്രമായിത്തോന്നുന്നുവെന്ന് മുന്‍ വനംമന്ത്രി ബിനോയ് വിശ്വം "ദേശാഭിമാനി"യോട് പറഞ്ഞു.

deshabhimani 200611

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയും. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയുടെ ആശ്വാസധനസഹായം നല്‍കുമെന്നാണ് നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ ഈ പദ്ധതി കഴിഞ്ഞ ഒരുവര്‍ഷമായി നടപ്പാക്കുന്നുണ്ട്.

    ReplyDelete