Wednesday, June 22, 2011

"ഇനി ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുത് "

കൊച്ചി:

"ജോലിക്കു പോകുന്നതിനിടെ റോഡില്‍വച്ചാണ് സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം എന്നെ ആക്രമിച്ചത്. രാവും പകലുമില്ലാതെ ജോലിയെടുക്കുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട് ഇവിടെ. പൊതുസ്ഥലത്ത് പുരുഷന്റെ ഒപ്പം കണ്ടു എന്ന ഒറ്റക്കാരണത്താല്‍മാത്രം സ്ത്രീയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥ പരിതാപകരമാണ്"- തസ്നി ബാനുവിന്റെ വാക്കുകളില്‍ സങ്കടവും അമര്‍ഷവും നിഴലിക്കുന്നു.

"ബാംഗ്ലൂരിലേതുപോലെ ജീവിക്കാന്‍ ഇവിടെ സമ്മതിക്കില്ല" എന്നു പറഞ്ഞായിരുന്നു അക്രമം. ഇനി ഒരു സ്ത്രീക്കും ഈ അവസ്ഥ വരരുതെന്നാണ് എന്റെ പ്രാര്‍ഥന- അക്രമത്തിനിരയായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന തസ്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ഈ യുവതി ഇപ്പോഴും മുക്തയായിട്ടില്ല. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസും മുഖംതിരിച്ചു. കാക്കനാട് സെസിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ മലപ്പുറം മഞ്ചേരി പുളിക്കാമത്തു വീട്ടില്‍ മുഹമ്മദ് റഷീദിന്റെ മകള്‍ തസ്നി ബാനു (32)വിനെ ഞായറാഴ്ച രാത്രിയാണ് ഒരുസംഘം ആക്രമിച്ചത്. രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറാന്‍ സുഹൃത്തിനൊപ്പം ഇറങ്ങിയതായിരുന്നു തസ്നി. കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സിനു സമീപത്തുള്ള കടയില്‍ ചായകുടിച്ചു മടങ്ങുമ്പോള്‍ ഓട്ടോയിലെത്തിയ സംഘത്തിലെ ഒരാള്‍ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം തൃക്കാക്കര പൊലീസ്സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി ബോധിപ്പിച്ചു. പിറ്റേന്നു രാവിലെ വന്ന് പരാതി എഴുതിനല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഐജി ആര്‍ ശ്രീലേഖയ്ക്കും പരാതി നല്‍കി. എന്നാല്‍ , ഇനിയും അക്രമികളെ പിടികൂടുന്നതില്‍ പൊലീസ് അമാന്തം കാണിക്കുകയാണെന്നും തസ്നി പറഞ്ഞു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ചൊവ്വാഴ്ച വൈകിട്ടോടെ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. എന്നാല്‍ , ഇനിയും ആരെയും അറസ്റ്റ്ചെയ്തിട്ടില്ല. ഇഷ്ടപ്പെട്ട യുവാവിനെ വിവാഹംചെയ്തതിന്റെ പേരില്‍ നേരത്തെ മതമൗലികവാദികളുടെ എതിര്‍പ്പിനും ഈ യുവതി ഇരയായിട്ടുണ്ട്.

തസ്നി ഭാനുവിനെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ്ചെയ്യണം: മഹിളാ അസോ.

കൊച്ചി: ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന കോള്‍സെന്റര്‍ ജീവനക്കാരി തസ്നി ഭാനുവിനെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായി യാത്രചെയ്യാനുള്ള സാഹചര്യമില്ലാത്തത് ഖേദകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആക്രമികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. സംസ്ഥാനത്തിന്റെ ഐടി കേന്ദ്രമായ കാക്കനാട്ട് പെണ്‍കുട്ടികള്‍ക്ക് രാത്രിയും നിര്‍ഭയമായി സഞ്ചരിക്കേണ്ടതുണ്ട്. സ്മാര്‍ട്ട്സിറ്റി പോലുള്ള പദ്ധതികള്‍ ലക്ഷ്യമിടുന്ന ഇവിടെ സാംസ്കാരിക പൊലീസായി ചിലര്‍ രംഗത്തുവരുന്നത് അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകളെ മുളയിലേ ഇല്ലാതാക്കണം- അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍കഴിയുന്ന തസ്നി ഭാനുവിനെ അസോസിയേഷന്‍ പ്രസിഡന്റ് സോണി കോമത്ത്, സെക്രട്ടറി ഹെന്നി ബേബി, സംസ്ഥാനകമ്മിറ്റി അംഗം കെ കെ മാലതി, റെജിമോള്‍ മത്തായി, ടി വി അനിത എന്നിവര്‍ സന്ദര്‍ശിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിനെതിരെ നടപടിയെടുക്കുക: ഡിവൈഎഫ്ഐ


കൊച്ചി: കഴിഞ്ഞദിവസം നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അക്രമങ്ങളില്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജോലിക്കു പോവുകയായിരുന്ന സാമൂഹ്യപ്രവര്‍ത്തക തസ്നി ബാനുവിനെ ആക്രമിച്ച സാമൂഹ്യദ്രേഹികളെ അടിയന്തരമായി അറസ്റ്റ്ചെയ്യണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരമേറ്റ് 30 ദിവസം പിന്നിടുമ്പോള്‍ സ്ത്രീകള്‍ക്ക് നഗരത്തില്‍ വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പൊലീസിന്റെ നിയമപരിപാലനം നഗരത്തില്‍ നിശ്ചലമായി. മോശമായിക്കൊണ്ടിരിക്കുന്ന ക്രമസമാധാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധസമരത്തിന് രൂപംനല്‍കുമെന്ന് ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് പ്രസിഡന്റ് എ ജി ഉദയകുമാറും സെക്രട്ടറി പി ആര്‍ റെനീഷും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പി ആര്‍ റെഷീന്, കൗണ്‍സിലര്‍മാരായ അഡ്വ. എന്‍ എ ഷെഫീക്ക്, എം പി മഹേഷ്, മുംതാസ് ടീച്ചര്‍ എന്നിവര്‍ തസ്നിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കൊച്ചി: സുഹൃത്തിന്റെ ബൈക്കില്‍ കാക്കനാട്ടുള്ള ഓഫീസിലേക്ക് പോവുകയായിരുന്ന തസ്നി ബാനുവിനെ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനടുത്ത് ആക്രമിച്ച സംഭവത്തില്‍ സ്ത്രീകൂട്ടായ്മ പ്രതിഷേധിച്ചു. സ്ത്രീകൂട്ടായ്മ സംസ്ഥാനസമിതി അംഗമാണ് തസ്നി ബാനു.

deshabhimani 220611

5 comments:

  1. "ജോലിക്കു പോകുന്നതിനിടെ റോഡില്‍വച്ചാണ് സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം എന്നെ ആക്രമിച്ചത്. രാവും പകലുമില്ലാതെ ജോലിയെടുക്കുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട് ഇവിടെ. പൊതുസ്ഥലത്ത് പുരുഷന്റെ ഒപ്പം കണ്ടു എന്ന ഒറ്റക്കാരണത്താല്‍മാത്രം സ്ത്രീയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥ പരിതാപകരമാണ്"- തസ്നി ബാനുവിന്റെ വാക്കുകളില്‍ സങ്കടവും അമര്‍ഷവും നിഴലിക്കുന്നു.

    ReplyDelete
  2. കൊച്ചി: കോള്‍സെന്റര്‍ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ തയ്യാറാകാത്ത എഎസ്ഐയെ അന്വേഷണവിധേയമായി സസ്പെന്റുചെയ്തു.തൃക്കാക്കര എഎസ്ഐ മോഹന്‍ദാസിനെയാണ് ഡിജിപി സസ്പെന്റ് ചെയ്തത്

    ReplyDelete
  3. ha ha ha.. how about the unnithan case? why dyfi caught unnithan? wasnt that the duties of police?

    ReplyDelete
  4. തസ്നിബാനുവിനെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ജനാധിപത്യമഹിള അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെകെ ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവണം. ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് അസമയത്തും സഞ്ചരിക്കേണ്ടിവരുമെന്നതിനാല്‍ കമ്പനികളുടെ വാഹനത്തിനുപുറമേ പൊതുസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് തസ്നിയെ സന്ദര്‍ശിച്ച ശേഷം അവര്‍ കൊച്ചിയില്‍ പറഞ്ഞു.

    ReplyDelete
  5. ഐടി കമ്പനി ജീവനക്കാരി തെസ്നി ബാനുവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. കോട്ടപ്പുറം സ്വദേശിയും ഇപ്പോള്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിക്കു സമീപം താമസിക്കുന്നയാളുമായ അനില്‍കുമാറി(അലന്‍ - 40)നെയാണ് വ്യാഴാഴ്ച പകല്‍ 12.45ന് തൃക്കാക്കര പൊലീസ് അറസ്റ്റ്ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ്ചെയ്തു. പുക്കാട്ടുപടിക്കു സമീപം ബസ്സ്റ്റോപ്പില്‍നിന്നാണ് ഇയാളെ അറസ്റ്റ്ചെയ്തതെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 11ന് സുഹൃത്തിനൊപ്പം ജോലിക്കുപോകുന്നതിന് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജങ്ഷനിലെത്തിയ തെസ്നി ബാനുവിനെ സംഘംചേര്‍ന്ന് ആക്രമിച്ചുവെന്നാണ് കേസ്.

    ReplyDelete