Wednesday, June 22, 2011

എസ്എഫ്ഐ മാര്‍ച്ചിനുനേരെ പൊലീസിന്റെ ക്രൂരമര്‍ദനം

ജൂബിലി മിഷന്‍ മാര്‍ച്ചിനുനേരെ പൊലീസിന്റെ ക്രൂരമര്‍ദനം

തൃശൂര്‍ : ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസ കച്ചവടത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. 15 എസ്എഫ്ഐക്കാര്‍ക്ക് പരിക്കേറ്റു. എസ്എഫ്്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസിന്റെ വലതുകൈ ഒടിഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ബി സനീഷ്, ജോ. സെക്രട്ടറി എന്‍ ജി ഗിരിലാല്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എന്‍ രാജേഷ്, കെ എം മുഷ്താഖ് അലി എന്നിവരേയും പരിക്കുകളോടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെയാണ് ഒരു പ്രകോപനവും കൂടാതെ ജൂബിലി മെഡിക്കല്‍ കോളേജിനു മുന്‍വശത്ത് വച്ച് തല്ലിച്ചതച്ചത്. സെന്റ് തോമസ് കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് തടയാന്‍ അസി. കമീഷണര്‍ എം ജെ മാത്യുവിന്റെ നേതൃത്വത്തില്‍ കമാന്‍ന്റോകള്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രകടനം തടഞ്ഞ പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടയില്‍ നിലത്തുവീണ പ്രവര്‍ത്തകരെ ക്രൂരമായി തല്ലി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പടിക്കല്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ വലിച്ചിഴച്ച് വാനിലേക്ക് കയറ്റി ഈസ്റ്റ് പൊലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. സിപിഐ എം നേതാക്കളെത്തി ജാമ്യത്തിലെടുത്ത ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

എസ്എഫ്ഐ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തു

തിരുവല്ല: സ്വാശ്രയ കോളേജുകളിലെ നൂറു ശതമാനം സീറ്റിലും നേരിട്ട് പ്രവേശനം നടത്താനുള്ള ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാനത്തിലും ഇതിന് കൂട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് എസ്എഫ്ഐ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആര്‍ മനു, ജില്ലാ സെക്രട്ടറി പ്രകാശ്ബാബു, സംസ്ഥാനകമ്മിറ്റി അംഗം ബി നിസാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയകൃഷ്ണന്‍ , അദീഷ് എന്നിവര്‍ക്ക് പരിക്കുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന വിദ്യാര്‍ഥികളെ പുഷ്പഗിരിയുടെ കവാടത്തില്‍ പോലീസ് തടഞ്ഞു. ഇത് മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കവേയാണ് ലാത്തിച്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ലാത്തിചാര്‍ജ്ജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പാലക്കാട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കലക്ട്രറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ലാത്തിചാര്‍ജ്ജില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റു.

deshabhimani 21/220611

1 comment:

  1. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസ കച്ചവടത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. 15 എസ്എഫ്ഐക്കാര്‍ക്ക് പരിക്കേറ്റു. എസ്എഫ്്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസിന്റെ വലതുകൈ ഒടിഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ബി സനീഷ്, ജോ. സെക്രട്ടറി എന്‍ ജി ഗിരിലാല്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എന്‍ രാജേഷ്, കെ എം മുഷ്താഖ് അലി എന്നിവരേയും പരിക്കുകളോടെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete