Monday, June 13, 2011

ആസിഡ് ടാങ്കറുകള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു

ടാങ്കര്‍ലോറിയില്‍നിന്ന് ആസിഡ് തെറിച്ചുവീണ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു

പുനലൂര്‍ : അമിതഅളവില്‍ സള്‍ഫ്യൂരിക് ആസിഡുമായി തമിഴ്നാട്ടില്‍നിന്നെത്തിയ ടാങ്കറില്‍നിന്ന് ആസിഡ് തെറിച്ചുവീണ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ദേശീയപാതയില്‍ സുരക്ഷിതമല്ലാത്തവിധം ആസിഡുമായി എത്തിയ ടാങ്കറുകള്‍ തടഞ്ഞു. പുനലൂര്‍ പൊലീസ് ടാങ്കര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ 8.30ന് കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചേരി ഭാഗത്താണ് സംഭവം. ഇടമണില്‍നിന്ന് പുനലൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സജീവ്ഖാന്‍ , പ്ലാച്ചേരി സ്വദേശി അജിത് എന്നിവര്‍ക്കാണ് നേരിയതോതില്‍ പൊള്ളലേറ്റത്.

തൂത്തുക്കുടിയില്‍നിന്ന് കൊച്ചി അമ്പലമുകളിലെ ഫാക്ടറിയിലേക്ക് സള്‍ഫ്യൂരിക് ആസിഡ് നിറച്ചെത്തിയ ടാങ്കര്‍ ലോറിയുടെ മുകളിലെ അടപ്പ് തുറന്നനിലയിലായിരുന്നു. അമിത അളവില്‍ ആസിഡ് നിറച്ചിരുന്നതിനാല്‍ ലോറി വളവ് തിരിയുമ്പോഴും ബ്രേക്ക് ചെയ്യമ്പോഴുമൊക്കെ ആസിഡ് റോഡിലേക്ക് തുളുമ്പി വീഴാറുണ്ടായിരുന്നു. ആസിഡ് വീണ് ദേശീയപാതയിലെ ടാറിങും നശിച്ചു. ആര്യങ്കാവ്, തെന്മല, ഉറുകുന്ന്, ഇടമണ്‍ എന്നിവിടങ്ങളിലും ആസിഡ് പുറത്തേക്ക് തെറിച്ച് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അസ്വസ്ഥതയുണ്ടായി. ചിലര്‍ക്ക് അസഹനീയമായ നീറ്റല്‍ അനുഭവപ്പെട്ടു. പൊള്ളലേറ്റ സജീവും അജിത്തും ലോറിയെ പിന്തുടര്‍ന്ന് ആസിഡ് പുറത്തേക്കൊഴുകുന്ന വിവരം അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ , മുന്നറിയിപ്പുകള്‍ അവഗണിച്ച ലോറിഡ്രൈവര്‍ ടാങ്കര്‍ നിര്‍ത്താതെപോയി. ബൈക്കില്‍ പിന്തുടര്‍ന്നവര്‍ കലയനാട്ട് ലോറി തടഞ്ഞു. നാട്ടുകാരും സംഘടിച്ചെത്തിയതോടെ ദേശീയപാതയില്‍ അമിതഅളവില്‍ ആസിഡ് നിറച്ചെത്തിയ രണ്ടു ടാങ്കര്‍കൂടി തടഞ്ഞു. സള്‍ഫ്യൂരിക് ആസിഡും ഫോസ്ഫോറിക് ആസിഡുമായിരുന്നു ടാങ്കറുകളില്‍ . ഈ ടാങ്കറുകളുടെയും മുകള്‍വശത്തെ അടപ്പുകള്‍ തുറന്നനിലയിലായിരുന്നു. പ്രശ്നത്തെ തുടര്‍ന്ന് പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി മൂന്നു ടാങ്കറുകളും കസ്റ്റഡിയിലെടുത്തെങ്കിലും വൈകിട്ടോടെ വിട്ടയച്ചു.

ആസിഡ് ടാങ്കറുകള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു

പുനലൂര്‍ : ചോര്‍ന്നൊലിക്കുന്ന ടാങ്കറുകളില്‍ അമിതഅളവില്‍ ആസിഡ് നിറച്ച് കടത്തുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. ആസിഡ് ടാങ്കറില്‍നിന്ന് പുറത്തേക്ക് തെറിച്ച് നിരവധിപേര്‍ക്ക് പൊള്ളലേല്‍ക്കുന്നു. റോഡിലെ ടാറിങ് ഉരുകിനശിക്കുന്നു. വാഹനങ്ങളുടെ ടയര്‍ ആസിഡ് വീണ് തകരുന്നു. നിയമം കാറ്റില്‍പറത്തി ആസിഡ് ടാങ്കറുകള്‍ പകല്‍നേരങ്ങളില്‍ നിരത്ത് കൈയടക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ ഭീതിയിലാകുകയാണ്.

രാവിലെ ആറുമുതല്‍ തിരക്കേറിയ ദേശീയപാതയിലൂടെ ആസിഡ് ടാങ്കറുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണ്. രാത്രിയില്‍ തിരക്കില്ലാത്തപ്പോള്‍ മാത്രമേ ആസിഡ് ഉള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ നിറച്ച ടാങ്കറുകള്‍ കടത്തിവിടാവൂ എന്ന ജനങ്ങളുടെ ആവശ്യം അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ ജീവനക്കാര്‍ അവഗണിക്കുകയാണ്. ഇവര്‍ പടി വാങ്ങി ടാങ്കറുകളെ കടത്തിവിടുകയാണ്. 15 വര്‍ഷം പഴക്കമുള്ള ടാങ്കറുകള്‍ പിന്നീട് ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ. ടാങ്കറുകളില്‍ അമിതഅളവില്‍ ലോഡ് നിറയ്ക്കരുതെന്നും ചോര്‍ച്ചയുണ്ടാകാതെ മുന്‍കരുതലെടുക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ , തമിഴ്നാട്ടില്‍നിന്ന് കൊച്ചിയിലേക്ക് നിത്യേന ആര്യങ്കാവ് വഴി എത്തുന്ന നൂറോളം ടാങ്കറുകളില്‍ ഏറിയവയും പഴയതാണ്. ചോരുന്ന ടാങ്കറുകളില്‍ അലക്കുസോപ്പും തടിക്കഷണങ്ങളും തിരുകിയാണ് സഞ്ചാരം. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റ് ചെയ്ത് സുരക്ഷിതപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിയമവും കാറ്റില്‍ പറത്തുകയാണ്. അമിതലോഡുമായി എത്തുന്ന ടാങ്കറുകള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്.

ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തണമെന്ന കര്‍ശനനിര്‍ദേശവും പാലിക്കാറില്ല. ആര്യങ്കാവ് ചെക്ക്പോസ്റ്റുകളില്‍ വേയിങ് ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ അമിതഭാരം കണ്ടെത്താനും മാര്‍ഗമില്ല. സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ അനധികൃതമായി കടത്താന്‍ മിക്കപ്പോഴും ടാങ്കറുകളെ മാഫിയകള്‍ മറയാക്കാറുണ്ട്. വീര്യമേറിയ ആസിഡുകളുടെ പേരെഴുതിയ ടാങ്കറിനുള്ളില്‍ പരിശോധിക്കാന്‍ ചെക്ക്പോസ്റ്റ് ജീവനക്കാര്‍ക്ക് ഭയമാണ്. വന്‍ദുരന്തത്തിന് ഇടയാക്കുംവിധമുള്ള ആസിഡ് ടാങ്കറുകളുടെ യാത്രയ്ക്ക് തടയിടാന്‍ അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്. എന്നാല്‍ , അനധികൃത ചരക്കുകടത്തിന് സൗകര്യങ്ങളൊരുക്കുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍നിന്ന് ഇവര്‍ക്കെതിരെ നടപടിയുണ്ടാകാനിടയില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഹൈവേ പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ ടാങ്കര്‍ ലോറികളെ തടഞ്ഞിടാറുണ്ടെങ്കിലും പടിവാങ്ങി അവയെ കടത്തിവിടുകയാണ് പതിവ്.

deshabhimani 130611

1 comment:

  1. ചോര്‍ന്നൊലിക്കുന്ന ടാങ്കറുകളില്‍ അമിതഅളവില്‍ ആസിഡ് നിറച്ച് കടത്തുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. ആസിഡ് ടാങ്കറില്‍നിന്ന് പുറത്തേക്ക് തെറിച്ച് നിരവധിപേര്‍ക്ക് പൊള്ളലേല്‍ക്കുന്നു. റോഡിലെ ടാറിങ് ഉരുകിനശിക്കുന്നു. വാഹനങ്ങളുടെ ടയര്‍ ആസിഡ് വീണ് തകരുന്നു. നിയമം കാറ്റില്‍പറത്തി ആസിഡ് ടാങ്കറുകള്‍ പകല്‍നേരങ്ങളില്‍ നിരത്ത് കൈയടക്കുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ ഭീതിയിലാകുകയാണ്.

    ReplyDelete