Tuesday, July 19, 2011

ഐസ്ക്രീം കേസ് അട്ടിമറി: 2 പൊലീസ് ഓഫീസര്‍മാരെക്കൂടി സ്ഥലംമാറ്റി

കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിലെ രണ്ട് ഡിവൈഎസ്പിമാരെ കൂടി സര്‍ക്കാര്‍ സ്ഥലംമാറ്റി. കോഴിക്കോട് കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ ജെയ്സണ്‍ കെ അബ്രഹാം, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വേണുഗോപാല്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. സംഘത്തിലുണ്ടായിരുന്ന രണ്ടു കമീഷണര്‍മാരെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സ്ഥലംമാറ്റിയിരുന്നു. ഇതോടെ പ്രത്യേകാന്വേഷണ സംഘം താറുമാറായി. ജെയ്സണ്‍ കെ അബ്രഹാമിനെ താമരശേരി ഡിവൈഎസ്പിയായും വേണുഗോപാലിനെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം ഡിവൈഎസ്പിയുമായാണ് സ്ഥലംമാറ്റി തിങ്കളാഴ്ച വൈകിട്ട് ഉത്തരവിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ പി വിജയനെ തൃശൂരിലേക്കും മറൈന്‍ കമീഷണറും പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുമായ അനൂപ് കുരുവിള ജോണിനെ കണ്ണൂര്‍ എസ്പിയുമായി നേരത്തേ സ്ഥലംമാറ്റിയിരുന്നു. എഡിജിപി വിന്‍സന്‍ എം പോളാണ് അന്വേഷണ തലവന്‍ .

2011 ജനുവരി 28നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൗഫ് ഐസ്ക്രീം കേസ് അട്ടിമറിച്ചതിന്റെ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വരെ പണം കൊടുത്താണ് കേസ് ഇല്ലാതാക്കിയതെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷന്‍ പി സി ഐപ്പാണ് ഇതിന് ഇടനിലക്കാരനായി നിന്നതെന്നും റൗഫ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 14നാണ് പ്രത്യേകാന്വേഷണ സംഘത്തെ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. ചുമതലയേറ്റ ശേഷം ജഡ്ജിമാരെയും ഐപ്പിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടിയെയും രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം സജീവമായി മുന്നേറുന്നതിനിടയിലാണ് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായത്. ഇതോടെ സംഘത്തെ ഇല്ലാതാക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. ഘട്ടംഘട്ടമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിലൂടെ സര്‍ക്കാര്‍ ഈ ദൗത്യം പൂര്‍ത്തിയാക്കി.

deshabhimani 190711

1 comment:

  1. ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിലെ രണ്ട് ഡിവൈഎസ്പിമാരെ കൂടി സര്‍ക്കാര്‍ സ്ഥലംമാറ്റി.

    ReplyDelete