Wednesday, July 13, 2011

മൂന്നാര്‍ കൈയ്യേറ്റം: ഭൂസംരക്ഷണ അതോറിറ്റി രൂപീകരിക്കും

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഭൂസംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൈയ്യേറ്റം സംബന്ധിച്ച് കോടതിയില്‍ നിലവിലുള്ള കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് 56 കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതിയില്‍ മാത്രം 42 കേസുകളുണ്ട്. ഇത്തരം കേസുകളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്തി നിയമപരമായ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാരിന് നഷ്ടപ്പെട്ട ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായ ടോം തോമസ്, കെ എം  സുരേഷ്, ടായ് മാത്യു എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആവശ്യമായ മറ്റ് ഉദ്യോഗസ്ഥരെ കലക്ടര്‍ നിയമിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ചെവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കും. കൈയ്യേറ്റം നടന്ന ഭൂമികളില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസികളില്‍ ഭൂമിയില്ലാത്തവര്‍ക്ക് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

പാവപ്പെട്ടവരെ ഭൂമാഫിയ കരുവാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. ഭൂമി വെറുതേ കിടന്നാല്‍ കൈയ്യേറ്റം വര്‍ധിക്കും. ഇത്തരം ഭൂമി ടൂറിസം മേഖലയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മൂന്നാറില്‍ ഭൂമി കൈയ്യേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലേ എന്ന ചോദ്യത്തിന് ഭൂമി കൈയ്യേറിയവരില്‍ പലരും അരൂപികളാണെന്നും അതിനാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കൈയ്യേറിയ ഭൂമി തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കും. 84,000 പട്ടയ അപേക്ഷകളാണ് ഇടുക്കി ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും വ്യാജമാണ്. ശാസ്ത്രീയ പരിശോധന നടത്തി നിജസ്ഥിതി കണ്ടെത്തും. അതിനുശേഷം സ്ഥല പരിശോധന നടത്തും.

തുടര്‍ന്ന് മാത്രമേ പട്ടയ വിതരണം നടത്തൂ. ടാറ്റയുടെ ഭൂമി കണ്ടെത്താനുള്ള സാറ്റലൈറ്റ് സര്‍വേ പൂര്‍ത്തിയായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ യു ഡി എഫ് സര്‍ക്കാര്‍ മാറ്റിനിയമിച്ചിട്ടില്ല. സര്‍വേ പൂര്‍ത്തിയായാല്‍ എത്ര ഭൂമിയാണ് ടാറ്റയ്ക്കുള്ളതെന്ന് കണ്ടെത്താന്‍ കഴിയും. സര്‍വേ ഫലത്തിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടവിള ഭൂമിയുടെ അഞ്ചുശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്ക് വിട്ടുനല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ സംബന്ധിച്ച് ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആശങ്ക തള്ളിക്കളയുന്നില്ലെന്നും വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

janayugom 130711

1 comment:

  1. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഭൂസംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൈയ്യേറ്റം സംബന്ധിച്ച് കോടതിയില്‍ നിലവിലുള്ള കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് 56 കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതിയില്‍ മാത്രം 42 കേസുകളുണ്ട്. ഇത്തരം കേസുകളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്തി നിയമപരമായ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാരിന് നഷ്ടപ്പെട്ട ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete