Sunday, July 17, 2011

വിസി നിയമനം: റിട്ട. സ്കൂള്‍ മാഷ് കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി വിരമിച്ച ഹൈസ്കൂള്‍ അധ്യാപകനെ നിയമിക്കാന്‍ തീരുമാനിച്ചത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് പ്രാദേശിക നേതാവുമായ വി പി അബ്ദുല്‍ ഹമീദിനെ വിസിയാക്കാന്‍ ശ്രമം നടന്നത്. കുഞ്ഞാലിക്കുട്ടിക്ക് പ്രിയങ്കരനായതിന്റെ പേരില്‍ മാത്രമാണ് ഹമീദിന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. മലബാറിലെ വിദ്യാഭ്യാസക്കച്ചവട ലോബിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. വൈസ് ചാന്‍സലറാകാന്‍ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളില്‍ ഒന്നുപോലും ഇല്ലെന്ന് അറിഞ്ഞു തന്നെയാണ് അബ്ദുല്‍ ഹമീദിന്റെ പേര്, യുജിസി പ്രതിനിധി മുന്‍ വിസി സെയ്യദ് ഇഖ്ബാല്‍ ഹസ്നെയിന്‍ , ചാന്‍സലറുടെ പ്രതിനിധി ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ എന്നിവര്‍ നിര്‍ദേശിച്ചത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ലീഗ് നേതാക്കളോടുപോലും അഭിപ്രായം ആരായാതെയാണ് ഹമീദിനെ വിസിയാക്കാന്‍ നീക്കം നടന്നത്.

ഡല്‍ഹിയിലെ ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറും രാജ്യാന്തര പ്രശസ്തനും മലയാളിയുമായ ഡോ. കെ കെ മുഹമ്മദിന്റെ പേരാണ് മന്ത്രി അബ്ദുറബ്ബ് നിര്‍ദേശിച്ചത്. ഇ അഹമ്മദിനും ഇതേ അഭിപ്രായമാണ്. എന്നാല്‍ , കുഞ്ഞാലിക്കുട്ടി ഇടപെട്ട് മുഹമ്മദിനെ വെട്ടി. വിസിയെപ്പോലുള്ള ഉന്നത തസ്തികയില്‍ ഹമീദിനെ കൊണ്ടുവരുന്നതില്‍ ലീഗിലും കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലെ നോമിനേറ്റഡ് സിന്‍ഡിക്കറ്റിന്റെ കാലത്ത് സര്‍വകലാശാലയില്‍ എണ്‍പതോളം പാര്‍ട്ടൈം ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഹമീദിനെതിരെ ആരോപണമുണ്ട്. ചില ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുകയാണ്.

വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ യുജിസി നോമിനിയായി ഹസ്നെയിനെ നിയമിച്ചതിനു പിന്നിലും ഇടപെടല്‍ നടന്നതായാണ് വിവരം. സംസ്ഥാനത്ത് ഭരണമാറ്റം മുന്നില്‍ക്കണ്ട്, വിസിയെ നിര്‍ദേശിക്കാനുള്ള സമിതിയിലെ യുജിസി അംഗത്തെ നിയോഗിക്കുന്നത് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി നീട്ടുകയായിരുന്നു. വിസിയില്ലാത്തത് സര്‍വകലാശാലയില്‍ ഭരണസ്തംഭനമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി കോടതിയെ സമീപിച്ചപ്പോഴാണ് യുജിസി പ്രതിനിധിയായി ഹസ്നെയിനെ നാമനിര്‍ദേശം ചെയ്തത്. സമിതി യോഗം ചേരുന്നതിലും കാലതാമസം വരുത്തി. മൂന്നംഗ സമിതിയുടെ കാലാവധി തീരുന്നതിന്റെ മൂന്നു ദിവസം മുമ്പുമാത്രമാണ് യോഗം ചേര്‍ന്നത്. ലീഗിന്റെ അജന്‍ഡ നടപ്പാക്കാന്‍വേണ്ടിയാണ് ഇത്തരത്തില്‍ ആസൂത്രിത നീക്കം നടന്നത്. വിസിയെ നിയമിക്കാനുള്ള സമിതിയില്‍ അതേ സര്‍വകലാശാലയിലെ മുന്‍ വിസിയെ യുജിസി നിയമിക്കാറില്ല. കീഴ്വഴക്കങ്ങള്‍ മറികടന്നാണ് ഹസ്നെയിന്‍ സമിതി അംഗമായത്.
(സി പ്രജോഷ്കുമാര്‍)

deshabhimani 170711

2 comments:

  1. കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി വിരമിച്ച ഹൈസ്കൂള്‍ അധ്യാപകനെ നിയമിക്കാന്‍ തീരുമാനിച്ചത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് പ്രാദേശിക നേതാവുമായ വി പി അബ്ദുല്‍ ഹമീദിനെ വിസിയാക്കാന്‍ ശ്രമം നടന്നത്. കുഞ്ഞാലിക്കുട്ടിക്ക് പ്രിയങ്കരനായതിന്റെ പേരില്‍ മാത്രമാണ് ഹമീദിന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. മലബാറിലെ വിദ്യാഭ്യാസക്കച്ചവട ലോബിയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. വൈസ് ചാന്‍സലറാകാന്‍ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളില്‍ ഒന്നുപോലും ഇല്ലെന്ന് അറിഞ്ഞു തന്നെയാണ് അബ്ദുല്‍ ഹമീദിന്റെ പേര്, യുജിസി പ്രതിനിധി മുന്‍ വിസി സെയ്യദ് ഇഖ്ബാല്‍ ഹസ്നെയിന്‍ , ചാന്‍സലറുടെ പ്രതിനിധി ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ എന്നിവര്‍ നിര്‍ദേശിച്ചത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ലീഗ് നേതാക്കളോടുപോലും അഭിപ്രായം ആരായാതെയാണ് ഹമീദിനെ വിസിയാക്കാന്‍ നീക്കം നടന്നത്.

    ReplyDelete
  2. കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വിരമിച്ച സ്കൂള്‍ അധ്യാപകന്‍ വി പി അബ്ദുള്‍ഹമീദിന്റെ പേര് നിര്‍ദേശിച്ചത് പിന്‍വലിക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. വിവാദം കണക്കിലെടുത്ത് ലീഗ് സെക്രട്ടറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ യോഗത്തില്‍ വിളിച്ചുവരുത്തി ചര്‍ച്ചചെയ്തശേഷമാണ് അബ്ദുഹമീദിന്റെ പേര് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവാദം തുടരാനാഗ്രഹിക്കാത്തതിനാലാണ് പിന്മാറ്റമെന്ന് യോഗതീരുമാനം വിശദീകരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിലുയര്‍ന്ന നിയമപരമായ തര്‍ക്കങ്ങള്‍ മാനിച്ചും വിവാദം അവസാനിപ്പിക്കാനുമാണ് അബ്ദുള്‍ഹമീദിനെ ഒഴിവാക്കുന്നത.് അക്കാദമിക് മികവുള്ളയാളെ വിസി സ്ഥാനത്തേക്ക് നിര്‍ദേശിക്കും.

    ReplyDelete