Sunday, September 11, 2011

നിര്‍മല്‍ മാധവിന് സംരക്ഷണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കോഴിക്കോട്: സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പഠന സംരക്ഷണസമിതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിര്‍മല്‍ മാധവിന് കോളേജില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പഠനം തുടരാന്‍ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പി ടി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെ സഹായിക്കാന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയര്‍മാനായും പി എം നിയാസ് ജനറല്‍ കണ്‍വീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി അബു, പി എം നിയാസ് എന്നിവരും പങ്കെടുത്തു.

എന്നാല്‍ കോളേജില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെ പുറത്താക്കണമെന്നും അടഞ്ഞുകിടക്കുന്ന കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. എ അച്യുതന്‍ ചെയര്‍മാനും അഡ്വ. പി എ മുഹമ്മദ് റിയാസ് ജനറല്‍ കണ്‍വീനറുമായുള്ള പ്രത്യേക പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി ടി തോമസ് രംഗത്തെത്തിയത്. മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തുന്ന കോളേജില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവേശന റാങ്ക് 1819 ആയിരിക്കെയാണ് 22,787-ാം റാങ്കുകാരനായ നിര്‍മലിനെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിച്ചത്. യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് മൂന്നാം സെമസ്റ്റര്‍ പഠനം ഉപേക്ഷിച്ച നിര്‍മല്‍ 2010ല്‍ പുന്നപ്ര കോളേജ് ഓഫ് എന്‍ജി. ആന്‍ഡ് മാനേജ്മെന്റില്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ ഒന്നാംവര്‍ഷ അഡ്മിഷന്‍ നേടിയിരുന്നു. രണ്ട് സെമസ്റ്ററിനു ശേഷം ഇവിടുത്തെ പഠനവും ഉപേക്ഷിക്കുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ സാമൂഹിക നീതി അട്ടിമറിക്കുന്നതിനായി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍ജി. കോളേജില്‍ നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയത്. പിന്‍വാതിലിലൂടെ നിയമിച്ച വിദ്യാര്‍ഥിയെ കോളേജില്‍നിന്നും പുറത്താക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളുടെ സമരത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരുന്നു. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ടി -വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തില്‍നിന്നും ഡിസിസി പ്രസിഡന്റ് കെ സി അബു ഇറങ്ങിപ്പോവുകയായിരുന്നു. സ്ഥലം എംപിയായ എം കെ രാഘവനെ പങ്കെടുപ്പിക്കാതെ ജില്ലക്ക് പുറത്തുനിന്നുമുള്ള എം പിയെ കൊണ്ടുവന്ന് വാര്‍ത്താസമ്മേളനം നടത്തിയത് കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം നേതാക്കളെ അസംതൃപ്തരാക്കിയിട്ടുണ്ട്.

deshabhimani 100911

1 comment:

  1. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പഠന സംരക്ഷണസമിതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിര്‍മല്‍ മാധവിന് കോളേജില്‍ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പഠനം തുടരാന്‍ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പി ടി തോമസ് എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മല്‍ മാധവിനെ സഹായിക്കാന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയര്‍മാനായും പി എം നിയാസ് ജനറല്‍ കണ്‍വീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി അബു, പി എം നിയാസ് എന്നിവരും പങ്കെടുത്തു.

    ReplyDelete