Saturday, October 1, 2011

കോണ്‍ . നേതാവിന് അനധികൃത സ്ഥാനക്കയറ്റം; ചോദ്യംചെയ്ത അധ്യാപികയ്ക്ക് പീഡനം

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവിന് മാനദണ്ഡം ലംഘിച്ച് സ്വകാര്യ മാനേജ്മെന്റ് സ്കൂളില്‍ സ്ഥാനക്കയറ്റം നല്‍കിയത് ചോദ്യംചെയ്ത അധ്യാപികയ്ക്ക് പീഡനം. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതായി അധ്യാപികയുടെ മകന്‍ വള്ളികുന്നം കടുവിനാല്‍ മംഗലശേരി ഇല്ലത്ത് പി എസ് ഹരികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചത്തിയറ വിഎച്ച്എസ്എസിലെ അധ്യാപിക എസ് ശ്രീകുമാരി (53) യെയും കുടുംബത്തെയുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അധികൃതര്‍ വേട്ടയാടുന്നത്.
കെപിസിസി മുന്‍ അംഗം പരേതനായ കൊപ്പാറ നാരായണന്‍നായരുടെ കുടുംബവകയാണ് സ്കൂള്‍ . 1982ല്‍ യുപി വിഭാഗത്തിലും തുടര്‍ന്ന് 87 മുതല്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഈ സ്കൂളിലെ അധ്യാപികയാണ് ശ്രീകുമാരി. 2007ല്‍ പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് അര്‍ഹരായ ശ്രീകുമാരിയെ ഒഴിവാക്കി നാലുവര്‍ഷം ജൂനിയറായ ജി മുരളീധരന്‍പിള്ളയെ നിയമിക്കുകയായിരുന്നു. ഇദ്ദേഹമിപ്പോള്‍താമരക്കുളം പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ്. തന്നെ മറികടന്നുള്ള നിയമനം ചോദ്യംചെയ്ത് ശ്രീകുമാരി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവില്‍ 2008 നവംബറില്‍ ശ്രീകുമാരിയെ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍ , ജോലിക്കെത്തിയ ശ്രീകുമാരിയെ മാനേജരുടെ മക്കളും ചില അധ്യാപകരും ചേര്‍ന്ന് പലവിധത്തില്‍ ദ്രോഹിച്ചു. ഇതേതുടര്‍ന്ന് 2009 ജനുവരിയില്‍ അവധിയെടുത്തു. എന്നാല്‍ ,ഷോകോസ് നോട്ടീസുനല്‍കി മാനേജ്മെന്റ് പ്രതികാരനടപടി തുടര്‍ന്നു. ഇതോടെ ശ്രീകുമാരി വനിതാകമീഷനെയും മനുഷ്യാവകാശകമീഷനെയും സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് ശ്രീകുമാരിയെ തിരിച്ചെടുത്തെങ്കിലും 2011 ഏപ്രില്‍ നാലിന് സസ്പെന്‍ഡുചെയ്തു. ഗവണ്‍മെന്റ് അണ്ടര്‍ സെക്രട്ടറി പുനഃപ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും മാനേജ്മെന്റ് അനുസരിച്ചില്ല. പിന്നീട് വിദ്യാഭ്യാസവകുപ്പ് ശ്രീകുമാരിയുടെ സര്‍വീസ് പുനസ്ഥാപിച്ച് നഷ്ടപരിഹാരം മാനേജരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ , 2011 മാര്‍ച്ചുമുതല്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ മാനേജ്മെന്റ് നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആഗസ്ത്് 29ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ട് പരാതി നല്‍കിയെങ്കിലും അദ്ദേഹം നേരിട്ട് വാങ്ങിയില്ല പരാതി സംബന്ധിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറി തീരുമാനിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉടനെ ഓഫീസില്‍നിന്നിറങ്ങി. സ്കൂളില്‍നിന്ന് സ്വയം പിരിഞ്ഞ് പോകാനാണ് പൊളിറ്റിക്കല്‍ സെക്രട്ടറി ആവശ്യപ്പെട്ടതെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

deshabhimani 011011

1 comment:

  1. കോണ്‍ഗ്രസ് നേതാവിന് മാനദണ്ഡം ലംഘിച്ച് സ്വകാര്യ മാനേജ്മെന്റ് സ്കൂളില്‍ സ്ഥാനക്കയറ്റം നല്‍കിയത് ചോദ്യംചെയ്ത അധ്യാപികയ്ക്ക് പീഡനം. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതായി അധ്യാപികയുടെ മകന്‍ വള്ളികുന്നം കടുവിനാല്‍ മംഗലശേരി ഇല്ലത്ത് പി എസ് ഹരികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete