Wednesday, November 23, 2011

സര്‍ക്കാര്‍ കണ്ണടച്ചു; അന്യ സംസ്ഥാന ലോട്ടറിക്കൊള്ള വീണ്ടും

കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ച അന്യസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാനത്തുവീണ്ടും സജീവം. രാഷ്ട്രീയ സാഹചര്യം മുതലെടുത്തും ധനവകുപ്പിന്റെ പിന്തുണയോടെയാണ് മാഫിയ വീണ്ടും തലപൊക്കിയത്. സംസ്ഥാനത്തെ പാവങ്ങളെ പിഴിഞ്ഞ് കോടിക്കണക്കിന് രൂപ പുറത്തേയ്ക്കു കൊണ്ടുപോകുന്നതോടൊപ്പം സംസ്ഥാന ലോട്ടറിയെ തന്നെ തകര്‍ക്കാനും ഇതിടയാക്കും. പതിവില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാന ലോട്ടറി ഏജന്റുമാരില്‍ ചിലരെ വിലയ്ക്കെടുത്താണ് അന്യസംസ്ഥാന ലോട്ടറിക്കാര്‍ അവരുടെ ലോട്ടറി വില്‍ക്കുന്നത്. കേരളത്തില്‍ വില്‍പ്പന തടഞ്ഞിട്ടുള്ള ഡിയര്‍ , സിങ്കം, കുയില്‍ , സൂപ്പര്‍ തുടങ്ങിയ ചൂതാട്ടലോട്ടറികളെല്ലാം ഇന്ന് സജീവമാണ്. അന്യസംസ്ഥാന ലോട്ടറിയുടെ പഴയ ഉപയോക്താക്കളെ തെരഞ്ഞുപിടിച്ചാണ് വില്‍പ്പന. ലോട്ടറി നേരിട്ടു വില്‍ക്കാതെ ലോട്ടറിയുടെ നമ്പര്‍ ഇത്ര മുതല്‍ ഇത്ര വരെയെന്ന് ചെറിയ കടലാസുകളില്‍ കുറിച്ച് നല്‍കും. സമ്മാനം അടിച്ചാല്‍ അവര്‍ തന്നെ അറിയിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കണ്ണുര്‍ , കാസര്‍കോട് ജില്ലകളിലാണ് കച്ചവടം കൂടുതല്‍ സജീവം.

സംസ്ഥാന ഭാഗ്യക്കുറിക്കാര്‍ തന്നെ അന്യസംസ്ഥാന ലോട്ടറിയും വില്‍ക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. കൂടാതെ, ഒറ്റനമ്പര്‍ ലോട്ടറി വിറ്റതിന് തലശേരിയില്‍ മഞ്ജു ലോട്ടറിയുടെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. നടപടി ഏടുക്കാനാകാത്ത സാഹചര്യം വന്നപ്പോള്‍ ഒരു ഏജന്‍സിക്കെതിരെ മാത്രം നടപടിയെടുത്ത് വിവാദം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്യസംസ്ഥാന ലോട്ടറി വീണ്ടും സജീവമായതിനെ ക്കുറിച്ച് ഗൗരവമായി പരിശോധിക്കാനോ ഈ ലോട്ടറി വില്‍പ്പന തടയാനോ നടപടിയെടുക്കാതെ മഞ്ജു ഏജന്‍സി തല്‍ക്കാലത്തേയ്ക്കു മരവിപ്പിക്കാന്‍ മാത്രമാണ് ലോട്ടറി വകുപ്പ് തീരുമാനിച്ചത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുത്താണ് അന്യസംസ്ഥാന ലോട്ടറിയെ തുടച്ചുനീക്കിയത്. അന്ന് ലോട്ടറി മാഫിയ്ക്കുവേണ്ടി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി നേരിട്ട് കോടതിയില്‍ ഹാജരായി. അന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിച്ച യുഡിഎഫ് അധികാരമേറ്റപ്പോള്‍ തനിനിറം വെളിച്ചത്തായി.

deshabhimani 231111

No comments:

Post a Comment