Saturday, November 19, 2011

കുട്ടികള്‍ തര്‍ക്കവസ്തു

കുടുംബകേസുകളില്‍ മിക്കപ്പോഴും തര്‍ക്കത്തിലാകുന്ന വിഷയമാണ് കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കും കുട്ടിയെ കടുത്ത മാനസികസമ്മര്‍ദത്തിലാക്കുന്ന ചോദ്യങ്ങള്‍ക്കും ശേഷമാകും തീരുമാനമുണ്ടാകുക. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍ . അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍ വരെ കോടതികള്‍ക്കു മുന്നിലെത്തും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തിലൊരു തര്‍ക്കവസ്തു ആകുമ്പോള്‍ കോടതി എന്തൊക്കെയാണ് പരിഗണിക്കേണ്ടത്?

ഇത്തരത്തില്‍ പല കേസുകളും സുപ്രീംകോടതി തന്നെ തീര്‍പ്പാക്കിയിട്ടുണ്ട്. കുട്ടികളെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ക്ഷേമംതന്നെയാകണം കോടതികള്‍ മുഖ്യമായി പരിഗണിക്കേണ്ടതെന്ന് എല്ലാ വിധിയിലും കോടതി ഉറപ്പിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ അവകാശം മാത്രം പരിഗണിച്ചാല്‍ പോരെന്നും കോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടുണ്ട്. 1890ലെ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവ് അച്ഛനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്‍ യോഗ്യനല്ലെന്നു വന്നാല്‍ മാത്രമേ ഇതില്‍ മാറ്റംവരുത്താനാകൂ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കളുടെ അവകാശം മാത്രം പരിഗണിച്ചാല്‍ പോരാ. കുട്ടിയുടെ ക്ഷേമംകൂടി നോക്കണമെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പഴയ വിധികളിലൊന്ന് ഉദ്ധരിച്ച് (സുമേധ നാഗ്പാല്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഡല്‍ഹി) വിധിയില്‍ പറഞ്ഞു.

കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുന്നതിനുള്ള രണ്ട് പ്രധാനഘടകങ്ങളുണ്ട്-കോടതി ചൂണ്ടിക്കാട്ടി.. ഇതിലൊന്ന് രക്ഷിതാവിന്റെ യോഗ്യതയും മറ്റൊന്ന് കുട്ടിയുടെ താല്‍പ്പര്യവുമാണ്. കുട്ടികള്‍ രക്ഷിതാക്കളുടെ ജംഗമസ്വത്തോ കളിപ്പാട്ടമോ അല്ല. അവരുടെ ഭാവിക്കുമേല്‍ രക്ഷിതാക്കള്‍ക്കുള്ള പരമമായ അവകാശം ആധുനികകാല സാമൂഹ്യസാഹചര്യത്തിനനുസരിച്ച് പരിഗണിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തികളെന്ന നിലയില്‍ സന്തുലിതമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവരാന്‍ അവര്‍ക്ക് കഴിയണം- മുമ്പ് വിധികളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉദ്ധരിച്ച് കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ ഒരുവിധിയും സുപ്രീംകോടതി പരാമര്‍ശിച്ചു.

ഒരു കുട്ടി ചെറുപ്രായംമുതല്‍ കുറേവര്‍ഷം അച്ഛന്റെയോ അമ്മയുടെയോ മാതാപിതാക്കള്‍ക്കൊപ്പമോ അവരുടെ ബന്ധുക്കള്‍ക്കൊപ്പമോ കഴിയുകയും ആ കാലയളവില്‍ അച്ഛന്‍ കുട്ടിയുടെ കാര്യത്തില്‍ താല്‍പ്പര്യം കാട്ടാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുമ്പോള്‍ പ്രധാനമാണെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. ഈ കേസിലും ആ വിധിയിലെ നിഗമനങ്ങള്‍ പ്രസക്തമാണെന്ന് സുപ്രീംകോടതി കണ്ടു. അമേരിക്കയിലേയും ന്യൂസിലാന്‍ഡിലേയും ചില കേസുകളിലെ വിധികളും കോടതി പരാമര്‍ശിച്ചു. കുട്ടിയുടെ ക്ഷേമം എന്നത് സാങ്കേതികാര്‍ഥത്തില്‍ മാത്രം കണ്ടുകൂടെന്ന് ആ വിധികളിലും പറയുന്നു. എല്ലാ അര്‍ഥത്തിലുമുള്ള ക്ഷേമം പരിഗണിച്ചുവേണം തീരുമാനമെടുക്കാന്‍ . സാമ്പത്തികഘടകം മാത്രം കണക്കിലെടുത്താല്‍ പോരാ. സുരക്ഷിതത്വം, കുട്ടിയുടെ സ്വഭാവവികാസം, ലഭിക്കുന്ന സ്നേഹം, പരിഗണന ഇതൊക്കെ കണക്കിലെടുക്കണം.

അഡ്വ. കെ ആര്‍ ദീപ

deshabhimani 191111

1 comment:

  1. കുടുംബകേസുകളില്‍ മിക്കപ്പോഴും തര്‍ക്കത്തിലാകുന്ന വിഷയമാണ് കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കും കുട്ടിയെ കടുത്ത മാനസികസമ്മര്‍ദത്തിലാക്കുന്ന ചോദ്യങ്ങള്‍ക്കും ശേഷമാകും തീരുമാനമുണ്ടാകുക. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍ . അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍ വരെ കോടതികള്‍ക്കു മുന്നിലെത്തും.

    ReplyDelete