Saturday, November 5, 2011

എണ്ണക്കമ്പനികള്‍ കഴുത്തറുക്കുന്നു: ഹൈക്കോടതി

പെട്രോള്‍ വിലവര്‍ധന കഴുത്തറുക്കുന്നതിനു തുല്യമെന്ന് ഹൈക്കോടതി. ഓരോ തവണയും നാമമാത്രമായി വിലകൂട്ടുന്നത് എണ്ണക്കമ്പനികളുടെ തന്ത്രമാണെന്നും സാധാരണക്കാര്‍ വിലവര്‍ധനയുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് പ്രത്യാഘാതം അറിയാത്തതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിലകൂട്ടുമ്പോള്‍ ഉപയോക്താക്കള്‍ പ്രതിഷേധിക്കാത്തത് എണ്ണക്കമ്പനികള്‍ക്ക് വീണ്ടും വില കൂട്ടാന്‍ പ്രേരണ നല്‍കുന്നതായി ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിലവര്‍ധന തടയണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഭൂരിഭാഗവും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനികള്‍ കള്ളക്കണക്ക് ഉണ്ടാക്കിയാണ് നഷ്ടമെന്ന് വരുത്തുന്നതെന്നും പി സി തോമസ് വാദിച്ചു. കമ്പനികളുടെ ബാലന്‍സ്ഷീറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കിട്ടാക്കടമെന്ന നിലയില്‍ 1.35 ലക്ഷം കോടി രൂപ എണ്ണക്കമ്പനികള്‍ എഴുതിത്തള്ളി. പെട്രോള്‍വില ഉയര്‍ത്തിയപ്പോള്‍ വിമാന ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ കുറച്ചതായും പി സി തോമസ് ശ്രദ്ധയില്‍പ്പെടുത്തി.

വിലവര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ജനങ്ങളോട് സഹതാപമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ , വിലവര്‍ധന നയപരമായ കാര്യമായതിനാല്‍ തല്‍ക്കാലം ഇടപെടാന്‍ പരിമിതികള്‍ ഉണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഇടപെടാനും കോടതി വിസമ്മതിച്ചു. എണ്ണക്കമ്പനികള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബാലന്‍സ്ഷീറ്റ് ഒരുമാസത്തിനകം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്രവില ഈടാക്കുന്നതിന് എന്തു ന്യായമാണുള്ളതെന്നും കോടതി ചോദിച്ചു.

ഐസ്ക്രീം കേസില്‍ വി എസിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐസ്ക്രീംപാര്‍ലര്‍ കേസില്‍ സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതിന് വി എസ് അച്യുതാനന്ദനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വിമര്‍ശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിക്കുന്ന പ്രവണതയെയാണ് വിമര്‍ശിച്ചതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ നിരീക്ഷണങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയായിരിക്കേ വി എസ് സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയത് സര്‍ക്കാര്‍ അനുമതിയോടെയാണോയെന്നു വ്യക്തമാക്കാന്‍ കോടതി അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയ്ക്കകം ഇക്കാര്യം അറിയിക്കാനാണ് നിര്‍ദേശം. സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുവെന്ന് ആരോപിച്ച് കോളക്കാടന്‍ മൂസ ഹാജി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് കെ എ റൗഫ് മജിസ്ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വി എസ് കോടതിയില്‍ ഹാജരാക്കിയത് നിയമപരമല്ലെന്നും വി എസിനെതിരെ കേസെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സ്വകാര്യ അഭിഭാഷകര്‍ക്ക് പണം നല്‍കിയിട്ടുണ്ടോയെന്നു വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കിയില്ല.

deshabhimani 051111

1 comment:

  1. പെട്രോള്‍ വിലവര്‍ധന കഴുത്തറുക്കുന്നതിനു തുല്യമെന്ന് ഹൈക്കോടതി. ഓരോ തവണയും നാമമാത്രമായി വിലകൂട്ടുന്നത് എണ്ണക്കമ്പനികളുടെ തന്ത്രമാണെന്നും സാധാരണക്കാര്‍ വിലവര്‍ധനയുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് പ്രത്യാഘാതം അറിയാത്തതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിലകൂട്ടുമ്പോള്‍ ഉപയോക്താക്കള്‍ പ്രതിഷേധിക്കാത്തത് എണ്ണക്കമ്പനികള്‍ക്ക് വീണ്ടും വില കൂട്ടാന്‍ പ്രേരണ നല്‍കുന്നതായി ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിലവര്‍ധന തടയണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

    ReplyDelete