Monday, November 14, 2011

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകള്‍

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ റിയില്‍വെ സ്റ്റേഷനുകള്‍ വീടാക്കി ജീവിക്കുന്നത് പതിനായിരത്തിലധികം കുട്ടികള്‍. പത്തു വയസിന്റെയും പതിനഞ്ചു വയസിന്റെയും ഇടയിലുള്ളവരാണ് ഇവരെല്ലാവരും. പണക്കൊഴുപ്പിന്റെയും ബോളിവുഡ് സിനിമകളുടേയും ആരവങ്ങളില്‍ മുംബൈ നഗരം മതിമറക്കുമ്പോള്‍ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തി ~ഒന്നു തലചായ്ക്കാന്‍ റയില്‍വെ സ്റ്റേഷനുകള്‍ ലക്ഷ്യം വച്ചോടുന്ന ഇത്തരം കുട്ടികളെ കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മുടെ ഭരണകൂടം.

മുംബൈ പൊലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറു വര്‍ഷമായി 3676 പെണ്‍കുട്ടികളടക്കം 10181 കുട്ടികളെ  ഇതു വരെ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.  സ്റ്റേഷനുകളില്‍ സ്ഥിരതാമസമാക്കിയവരായിരുന്നു ഇവരെല്ലാവരും.  ഇവരില്‍ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ മാത്രമല്ല, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അന്യരാജ്യങ്ങളില്‍ നിന്നും വന്നവര്‍ വരെയുണ്ട്.

സിനിമാമോഹവും പെട്ടന്ന്  പണക്കാരനാകാനുള്ള ആഗ്രഹവും വീട്ടിലെ അരക്ഷിതാവസ്ഥയും കാരണം നാടുവിട്ടോടിപ്പോന്നവരാണ്  എല്ലാവരും. കുട്ടികളെ രക്ഷിതാക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്നതിന് ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അത് നടക്കാറില്ലെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പ്രഭാത് കുമാര്‍ പറഞ്ഞു.      

എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ  റയില്‍വെ പൊലീസ് പലപ്പോഴായി 9056 കുട്ടികളെ വീട്ടില്‍ തരിച്ചെത്തിച്ചിട്ടുണ്ട്. 1125 കുട്ടികളെ റയില്‍വെ പൊലീസ് സിറ്റിക്കുള്ളിലെ വിവിധ ആശാകേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്.  നഗര സൗന്ദര്യത്തില്‍ ആകൃഷ്ടരായും ചിലപ്പോള്‍ ജീവിക്കാന്‍ മറ്റൊരു മാര്‍ഗമില്ലാതെയും ദിനം പ്രതി മുംബൈ തെരുവിലേക്ക് കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

പലപ്പോഴും ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാന്‍ താല്‍പ്പര്യമുണ്ടാവാറില്ലെന്ന് പറഞ്ഞ പ്രഭാത് കുമാര്‍ മദ്യത്തിന്റെയും  ലഹരി മരുന്നുകളുടെ ഉപയോഗം ഇത്തരം കുട്ടികളില്‍ വളരെ കുറവാണെന്നും കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ മാത്രമല്ല രാജ്യത്തിന്റെ പലകോണിലും കുഞ്ഞുങ്ങള്‍ അന്തിയുറങ്ങാനെത്തുന്നത് റെയില്‍വേ സ്റ്റേഷനിലാണ്. ചിലയിടത്ത് വീടുവിട്ടിറങ്ങിയവരാണെങ്കില്‍ മറ്റുചിലയിടത്ത് സകുടുംബമാണ് റെയില്‍വേസ്റ്റേഷനില്‍ തലചായ്ക്കാനെത്തുന്നത്.

janayugom 141111

1 comment:

  1. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ റിയില്‍വെ സ്റ്റേഷനുകള്‍ വീടാക്കി ജീവിക്കുന്നത് പതിനായിരത്തിലധികം കുട്ടികള്‍. പത്തു വയസിന്റെയും പതിനഞ്ചു വയസിന്റെയും ഇടയിലുള്ളവരാണ് ഇവരെല്ലാവരും. പണക്കൊഴുപ്പിന്റെയും ബോളിവുഡ് സിനിമകളുടേയും ആരവങ്ങളില്‍ മുംബൈ നഗരം മതിമറക്കുമ്പോള്‍ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തി ~ഒന്നു തലചായ്ക്കാന്‍ റയില്‍വെ സ്റ്റേഷനുകള്‍ ലക്ഷ്യം വച്ചോടുന്ന ഇത്തരം കുട്ടികളെ കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മുടെ ഭരണകൂടം.

    ReplyDelete