Saturday, December 31, 2011

ഡല്‍ഹി മെട്രോയെ ഒഴിവാക്കുന്നത് വമ്പന്‍ അഴിമതിക്ക് കളമൊരുക്കാന്‍

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കുന്നത് ആരംഭത്തില്‍ തന്നെ അഴിമതിക്ക് കളമൊരുക്കാനാണെന്ന് സൂചന. മെട്രോ റയിലിന് മുന്നോടിയായി ആരംഭിച്ച പ്രാരംഭ വികസന പദ്ധതികളില്‍ ഏറ്റെടുത്തവ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നത് പലരുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.

കൊച്ചിയിലെ നോര്‍ത്ത് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ റയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗം പൊളിച്ചു നീക്കുന്നതിന് റയില്‍വെ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന രീതിയില്‍ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ മേല്‍പ്പാലം പണി നീട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ കൈക്കൊണ്ട സുദൃഡ തീരുമാനങ്ങള്‍ പലരുടെയും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സബ് കോണ്‍ട്രാക്ടുകളില്‍ കണ്ണുവച്ചിട്ടുള്ള ലോബിയുടെ ശക്തമായ ഇടപെടലാണ് ശ്രീധരനെ പുറകോട്ട് വലിക്കുന്നതെന്നാണ് സൂചന.

ഇപ്പോള്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ തുടങ്ങിയവ മാത്രം പൂര്‍ത്തിയാക്കി പിന്‍മാറ്റം നടത്താനാണ് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. പുതിയ ജീവനക്കാരെ കൊച്ചി ഓഫീസില്‍ ഇനി നിയമിക്കേണ്ടന്നും ഡി എം ആര്‍ സി തീരുമാനമെടുത്തുകഴിഞ്ഞു.

കൊച്ചി മെട്രോയുടെ പണി തുടങ്ങാന്‍ വൈകുംതോറും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം വരുന്നതായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ മെട്രോ റയിലുമായി ബന്ധപ്പെട്ട് ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാല്‍ എത്രയും വേഗം ജോലികള്‍ തുടങ്ങാമെന്ന് കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എം ഡി ടോം ജോസ് പറയുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് എംഡി അവകാശപ്പെടുന്നത്. ഇതേസമയം തന്നെ ട്രെയിന്‍, വാഗണ്‍, കോച്ചുകള്‍ എന്നിവയുടെ ടെണ്ടര്‍ വിളിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇത്തരത്തിലാണെങ്കില്‍ നാലുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നാണ് കൊച്ചി മെട്രോ റയില്‍ അവകാശപ്പെടുന്നത്.

ഓപ്പണ്‍ ടെണ്ടറുകള്‍ വിളിക്കുകവഴി 300 കോടി രൂപയുടെ ലാഭമാണ് കൊച്ചി മെട്രോ കോര്‍പ്പറേഷന് ഉണ്ടാവുകയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഈ അവകാശവാദത്തിന് പിന്നില്‍ സദ്ദുദ്ദേശമല്ല ഉള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ കൊച്ചി പദ്ധതിയില്‍ നിന്ന് പിന്‍മാറിയാല്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ വായ്പ്പ നല്‍കുന്നതിന് മുന്നോട്ടുവരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഡല്‍ഹി സഹായമില്ലാതെ ചെന്നൈ, ബംഗളൂരു കമ്പനികള്‍ക്ക് പണം നല്‍കിയത് കൊച്ചി മെട്രോ റയില്‍ സ്വന്തമായി പണി മുന്നോട്ട് കൊണ്ടുപോകുന്നതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും കൊച്ചി മെട്രോ റയിലിന്റെ പ്രഖ്യാപനത്തിനു ശേഷം വന്ന കാലതാമസം വായ്പയടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രശ്‌നമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുമോയെന്ന് പരിശോധിക്കപ്പെടുന്നതിന് മുന്നോടിയായുള്ള പ്ലാനിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് യോഗം ജനുവരി 10ന് നടക്കാന്‍ പോകുന്നതേയുള്ളു. തുടക്കത്തില്‍ സ്വകാര്യ കുത്തക ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ആരംഭിച്ച വിവാദം കൊച്ചി മെട്രോ റയിലിനെ പിന്തുടരുകയാണ്.

ജനയുഗം 311211

1 comment:

  1. കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കുന്നത് ആരംഭത്തില്‍ തന്നെ അഴിമതിക്ക് കളമൊരുക്കാനാണെന്ന് സൂചന. മെട്രോ റയിലിന് മുന്നോടിയായി ആരംഭിച്ച പ്രാരംഭ വികസന പദ്ധതികളില്‍ ഏറ്റെടുത്തവ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നത് പലരുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.

    ReplyDelete