Sunday, December 25, 2011

ബംഗാളില്‍ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ബില്‍ നിയമമാക്കി

കൊല്‍ക്കത്ത: സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിനും വൈസ് ചാന്‍സലര്‍മാരെ വരുതിയിലാക്കുന്നതിനും മമതസര്‍ക്കാര്‍ നിയമം പാസാക്കി. ഇതോടെ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ വൈസ് ചാന്‍സലര്‍ക്കുള്ള പങ്ക് ഇല്ലാതാകും. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അമിതമായി ഇടപെടാനുള്ള സൗകര്യവും ലഭിക്കും. നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനുപകരമാണ് പശ്ചിമബംഗാള്‍ സര്‍വകലാശാലാ നിയമം (ഭേദഗതി) ബില്‍ പാസാക്കിയത്. ഭരണപക്ഷത്തുനിന്നുള്ള 27 ഭേദഗതി അംഗീകരിച്ചു. എന്നാല്‍ , പ്രതിപക്ഷം കൊണ്ടുവന്ന 99 ഭേദഗതിയില്‍ ഒന്നുപോലും അംഗീകരിച്ചില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

വൈസ് ചാന്‍സലര്‍മാര്‍ , പ്രോ വൈസ് ചാന്‍സലര്‍മാര്‍ എന്നിവരെ നീക്കംചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഒരു വിദ്യാര്‍ഥിയെ ജയിപ്പിക്കണമെന്ന പശ്ചിമബംഗാള്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ആവശ്യത്തിന് വഴങ്ങാത്ത വൈസ് ചാന്‍സലറെ നീക്കിയത് നേരത്തെ വിവാദമായിരുന്നു. സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റ്, സെനറ്റ് എന്നിവയില്‍ ഉദ്യോഗസ്ഥരെ കുത്തിനിറച്ച് ജനാധിപത്യസ്വഭാവം ഇല്ലാതാക്കാനും നിയമത്തിലെ വ്യവസ്ഥകള്‍ ഇടയാക്കും. സിന്‍ഡിക്കറ്റില്‍ വിദ്യാര്‍ഥിപ്രാതിനിധ്യം എടുത്തുകളഞ്ഞു. സര്‍വകലാശാലാ വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കാനുള്ള സൗകര്യമൊരുക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര പറഞ്ഞു. വൈസ് ചാന്‍സലര്‍മാര്‍ക്കുപകരം സര്‍വകലാശാലകളില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് സര്‍വ അധികാരവും നല്‍കുന്നതിനുതുല്യമാണ് നിയമമെന്നും സൂര്യകാന്ത മിശ്ര പറഞ്ഞു.
(വി ജയിന്‍)

ബംഗാളില്‍ ജനു. 4ന് കാര്‍ഷിക ഹര്‍ത്താല്‍

കൊല്‍ക്കത്ത: തൃണമൂല്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ പശ്ചിമബംഗാളില്‍ ജനുവരി നാലിന് ഇടതുപക്ഷ കര്‍ഷകസംഘടനകള്‍ കാര്‍ഷികമേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കും. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും കര്‍ഷകര്‍ക്ക് ഹാനികരമായ നടപടികളാണ് മമതാ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി മദന്‍ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി ഭരണത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ നിരവധി നടപടികളെടുത്തതുകൊണ്ട് കര്‍ഷക ആത്മഹത്യകളുണ്ടായില്ല. തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ നിത്യസംഭവമായി. തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ നടത്തിയിരുന്ന പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ നിശ്ചലമാക്കിയതോടെ ഗ്രാമീണ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി. ഇത്തരം പ്രശ്നങ്ങളുയര്‍ത്തിയാണ് ഹര്‍ത്താല്‍ . കര്‍ഷകര്‍ എല്ലാ ജോലികളും അന്ന് നിര്‍ത്തിവയ്ക്കും. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനവും പ്രവര്‍ത്തിക്കില്ല. ഗ്രാമങ്ങളില്‍ പൂര്‍ണ ഹര്‍ത്താലായി ഈ പ്രക്ഷോഭം മാറും. 25 മുതല്‍ 30 വരെ വിവിധ കേന്ദ്രങ്ങളില്‍ വഴിതടയല്‍ സമരവും നടത്തുമെന്നും മദന്‍ ഘോഷ് പറഞ്ഞു. ഇടതുപക്ഷ കര്‍ഷക സംഘടനാനേതാക്കളായ ബിരേന്‍ ദാസ്, ഹാഫിസ് ആലം, ചന്ദ്രശേഖര്‍ ദേബ്നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 251211

No comments:

Post a Comment