Thursday, December 29, 2011

ഹസാരെ ഉപവാസം അവസാനിപ്പിച്ചു

ശക്തമായ ലോക്പാല്‍ ആവശ്യപ്പെട്ട് അണ്ണ ഹസാരെ മുംബൈയിലെ എംഎംആര്‍ഡിഎ മൈതാനിയില്‍ തുടങ്ങിയ ത്രിദിന ഉപവാസം രണ്ടാംദിവസം അവസാനിപ്പിച്ചു. അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചാണ് ഉപവാസം അവസാനിപ്പിച്ചത്. ഹസാരെയുടെ ആരോഗ്യം വഷളായതിനെതുടര്‍ന്ന് ഉപവാസം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതിന് പിന്നാലെയാണ് സമരം നിര്‍ത്തിയത്. സമരത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതിനാലാണ് ഉപവാസം അവസാനിപ്പിക്കുന്നതെന്നും പ്രചാരണമുണ്ട്.

ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിനെതിരെ അണ്ണ ഹസാരെ ചൊവ്വാഴ്ച രാവിലെയാണ് ഉപവാസം തുടങ്ങിയത്. ലോക്പാല്‍ ബില്‍ ലോക്സഭ ചര്‍ച്ചയ്ക്കെടുക്കുന്ന ദിവസംമുതല്‍ മൂന്ന് ദിവസത്തെ ഉപവാസം തുടങ്ങുമെന്നും ജയില്‍ നിറയ്ക്കല്‍ നടത്തുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പനി ബാധിച്ച ഹസാരെ ഡല്‍ഹിയിലെ കടുത്ത തണുപ്പില്‍നിന്ന് സമരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഉപവാസത്തില്‍ പങ്കാളിത്തം കുറവാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. നാലായിരത്തോളം പേര്‍ മാത്രമാണ് സമരത്തിനെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതിനിടെയാണ് ഹസാരെയുടെ ശരീരത്തില്‍ സോഡിയത്തിന്റെയും ക്ലോറൈഡിന്റെയും അളവ് കുറയുന്നതായും നിര്‍ജലീകരണം ഉണ്ടാകുമെന്നും കാണിച്ച് ഡോക്ടര്‍മാര്‍ ഉപവാസം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഉപവാസം തുടര്‍ന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് ഹസാരെ ഉപവാസം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ജയില്‍ നിറയ്ക്കല്‍ , എംപിമാരുടെ വസതികള്‍ ഉപരോധിക്കല്‍ തുടങ്ങി നടത്താനിരുന്ന സമരങ്ങള്‍ പിന്‍വലിച്ചതായും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തില്‍ ശ്രദ്ധിക്കുമെന്നും ഹസാരെ വ്യക്തമാക്കി. എല്ലാ സമരവും അവസാനിപ്പിച്ചതായി ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ലോക്സഭ പരിഗണിച്ച ലോക്പാല്‍ ബില്‍ അപര്യാപ്തമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഹസാരെയുടെ സമരം.

No comments:

Post a Comment