Saturday, December 31, 2011

കോപ്പിയടിച്ച സ്വാശ്രയ എംബിബിഎസ് വിദ്യാര്‍ഥികളെ സിന്‍ഡിക്കറ്റ് ജയിപ്പിച്ചു

എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടിച്ചതായി തെളിഞ്ഞ സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളെ കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് വിജയികളായി പ്രഖ്യാപിച്ചു. കോപ്പിയടി നടത്തിയെന്ന മെഡിക്കല്‍ കോളേജ് അധ്യാപക വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് തള്ളി. കോപ്പിയടിച്ചവരുടെ ഫലംതടഞ്ഞുവച്ചത് റദ്ദാക്കാനും പരീക്ഷ അംഗീകരിക്കാനുമാണ് നവംബര്‍ 22 നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. സ്വാശ്രയകോളേജിന് അനുകൂലമായ തീരുമാനത്തിനുപിന്നില്‍ അഴിമതിയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 36 വിദ്യാര്‍ഥികളുടെ തട്ടിപ്പാണ് ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തില്‍ അംഗീകരിച്ചത്.

യുഡിഎഫിന് പൂര്‍ണ സ്വാധീനമുള്ള നോമിനേറ്റഡ് സിന്‍ഡിക്കറ്റാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ നിലവിലുള്ളത്. ഈ സിന്‍ഡിക്കറ്റ് തട്ടിക്കൂട്ടിയ രാഷ്ട്രീയക്കാരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് മറയാക്കിയാണ് പരീക്ഷ സാധുവാക്കിയത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ ഭാര്യാസഹോദരന്‍ ഡോ. ടി പി അഹമ്മദ്, കെപിസിസി നിര്‍വാഹകസമിതി അംഗം അഡ്വ. പി എം നിയാസ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍ . ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഒന്നാംവര്‍ഷ എംബിബിഎസ് പരീക്ഷയിലാണ് തിരിമറിയും വ്യാപക ക്രമക്കേടും നടന്നത്. കരുണ മെഡിക്കല്‍ കോളേജിലെ രജിസ്റ്റര്‍ നമ്പര്‍ 2355 മുതല്‍ 2391 വരെയുള്ളവരുടെ ഉത്തരക്കടലാസുകളിലായിരുന്നു അപാകത. അനാട്ടമി, ഫിസിയോളജി പരീക്ഷകളില്‍ കൂട്ടകോപ്പിയടി നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂല്യനിര്‍ണയക്യാമ്പിലാണ് കോപ്പിയടിച്ചുവെന്ന് പ്രാഥമികമായി കണ്ടെത്തിയത്. പരീക്ഷക്കടലാസ് പരിശോധിച്ച അധ്യാപകര്‍ ഇക്കാര്യം സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറെ രേഖാമൂലം അറിയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ. കെ എസ് കൃഷ്ണകുമാരി (ചെയര്‍മാന്‍), തൃശൂര്‍ മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. വി കെ ഗിരിജാമണി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫിസിയോളജി വിഭാഗം മേധാവി ഡോ. ജീന്‍ മാളിയേക്കല്‍ എന്നിവരെ അന്വേഷണകമീഷനായി നിയമിച്ചു. ഇവരുടെ തെളിവെടുപ്പിലും തട്ടിപ്പ് വ്യക്തമായി. ചുമതലയുള്ള ഉദ്യോഗസ്ഥരെത്തുംമുമ്പ് ചോദ്യപേപ്പര്‍ വിതരണം ചെയ്തതായും ചോദ്യക്കവര്‍ നേരത്തെ പൊട്ടിച്ചതായും അന്വേഷകസംഘം റിപ്പോര്‍ട്ട് നല്‍കി. പുസ്തകത്തിലെ ഭാഗം അതേപടി ഉത്തരക്കടലാസില്‍ പകര്‍ത്തിയതും തെറ്റുകള്‍ ഒരേപോലെ ആവര്‍ത്തിച്ചതുമടക്കം ചൂണ്ടിക്കാട്ടി. കൂട്ട കോപ്പിയടി നടന്നുവെന്ന് സമിതി ഏകകണ്ഠമായി രേഖപ്പെടുത്തി. ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനുമുമ്പ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ടു. തുടര്‍ന്നുവന്ന സിന്‍ഡിക്കറ്റാണ് കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെവച്ച് റിപ്പോര്‍ട്ട് പരിശോധിച്ച് സ്വാശ്രയകോളേജിന് അനുകൂല തീരുമാനമെടുത്തത്. സര്‍വകലാശാലയുടെയും പരീക്ഷയുടെയും വിദ്യാഭ്യാസമേഖലയുടെയാകെയും വിശ്വാസ്യത തകര്‍ക്കുന്നതാണ് യുഡിഎഫ് സിന്‍ഡിക്കറ്റിന്റെ തീരുമാനം.
(പി വി ജീജോ)

deshabhimani 311211

1 comment:

  1. എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടിച്ചതായി തെളിഞ്ഞ സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളെ കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് വിജയികളായി പ്രഖ്യാപിച്ചു. കോപ്പിയടി നടത്തിയെന്ന മെഡിക്കല്‍ കോളേജ് അധ്യാപക വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് തള്ളി. കോപ്പിയടിച്ചവരുടെ ഫലംതടഞ്ഞുവച്ചത് റദ്ദാക്കാനും പരീക്ഷ അംഗീകരിക്കാനുമാണ് നവംബര്‍ 22 നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. സ്വാശ്രയകോളേജിന് അനുകൂലമായ തീരുമാനത്തിനുപിന്നില്‍ അഴിമതിയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 36 വിദ്യാര്‍ഥികളുടെ തട്ടിപ്പാണ് ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തില്‍ അംഗീകരിച്ചത്.

    ReplyDelete