Saturday, December 31, 2011

സഹനത്തിന്റെ ചരിത്രഗാഥ

സാമ്രാജ്വത്വത്തിനും ജന്മിത്തത്തിനുമെതിരെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ ചരിത്രമാണ് കരിവെള്ളൂര്‍ . ഉരിയരിപോലും നിഷേധിക്കപ്പെട്ട ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷകരുടെ ചെറുത്തുനില്‍പ്പ്. രണ്ടാം ലോക മഹായുദ്ധം വിതച്ച വിനാശകരമായ കെടുതിയില്‍ വിറങ്ങലിച്ച ജനത ഭക്ഷ്യക്ഷാമത്തിലും പകര്‍ച്ചവ്യാധിയിലും വീര്‍പ്പുമുട്ടി. പ്രതിരോധപ്രവര്‍ത്തനവുമായി കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും രംഗത്തെത്തി. ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് കോ- ഓപ്പറേറ്ററീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം വ്യാപകമാക്കി. 1946 നവംബര്‍ 16ന് കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും കോഴിക്കോട്ട് മലബാര്‍ ഭക്ഷ്യസമ്മേളനം നടത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കര്‍ശനമായി തടയുക, മിച്ചനെല്ല് സ്റ്റോറില്‍ അളക്കുക എന്നീ പ്രമേയം പാസാക്കി. നാട് പട്ടിണിയില്‍ ഉഴലുമ്പോള്‍ കരിവെള്ളൂരില്‍നിന്ന് നെല്ലുകടത്തരുതെന്ന് ചിറക്കല്‍ തമ്പുരാനോട് കര്‍ഷകസംഘം അഭ്യര്‍ഥിച്ചു. ന്യായമായ ആവശ്യം തമ്പുരാന്‍ നിരാകരിച്ചു.

1946 ഡിസംബര്‍ 16ന് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കരിവെള്ളൂര്‍ സെന്‍ട്രല്‍ എല്‍പി സ്കൂളില്‍ രഹസ്യമായി സമ്മേളിച്ചു. നെല്ലുകടത്തുന്നത് തടയാന്‍ തീരുമാനിച്ചു. ഡിസംബര്‍ 20ന് കുണിയന്‍ കളപ്പുരയില്‍നിന്ന് നെല്ലുകടത്താന്‍ നിറതോക്കുമായി എംഎസ്പിക്കാരും ജന്മിഗുണ്ടകളും എത്തിയ വിവരമറിഞ്ഞ പൊന്നന്‍ കുമ്പ കൃഷ്ണന്‍ മാസ്റ്റരുടെ വീട്ടിലേക്കോടി. അദ്ദേഹം ഉടന്‍ എ വിയുടെ അടുത്തെത്തി. കേട്ടവര്‍ കേട്ടവര്‍ വാര്‍ത്ത പടര്‍ത്തി. പാടത്തും പണിസ്ഥലത്തുമുള്ളവര്‍ പടയണിയായി എത്തി. എ വി, കൃഷ്ണന്‍ മാസ്റ്റര്‍ , പയങ്ങപ്പാടന്‍ കുഞ്ഞിരാമന്‍ , സദാനന്ദപൈ, പുതിയടത്ത് രാമന്‍ , പഴയപുരയില്‍ കണ്ണന്‍ , തിടില്‍ കണ്ണന്‍ , തോട്ടത്തില്‍ കുഞ്ഞപ്പു, കരുത്തുമ്മാട കൊടക്കല്‍ വീട്ടില്‍ രാമന്‍ നായര്‍ , പുഞ്ചക്കര കുഞ്ഞിരാമന്‍ , കെ വി കുഞ്ഞിക്കണ്ണന്‍ തുടങ്ങി നിരവധിപേര്‍ കുണിയന്‍ പുഴക്കരയിലേക്ക് കുതിച്ചു.

തീ തുപ്പാന്‍ സജ്ജമാക്കിയ യന്ത്രത്തോക്കുകളുടെ സംരക്ഷണയില്‍ ജന്മിഗുണ്ടകള്‍ നെല്ലുകടത്താന്‍ ശ്രമിക്കുന്നു. "നെല്ലുകടത്തരുത്" സമരസഖാക്കള്‍ ഒരേസ്വരത്തില്‍ ആജ്ഞാപിച്ചു. ഉരുക്കും മനുഷ്യമാംസവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. എ വി, കൃഷ്ണന്‍മാസ്റ്റര്‍ , പുതിയടത്ത് രാമന്‍ എന്നിവര്‍ ചോരയില്‍ കുളിച്ചു. ആദ്യവെടിയില്‍ പതിനാലുകാരനായ കീനേരി കുഞ്ഞമ്പു പിടഞ്ഞുവീണു. പിന്നാലെ തിടില്‍ കണ്ണനും. കുണിയന്‍ പുഴ കുരുതിക്കളമായി. വെടിയേറ്റ് നിരവധി പേര്‍ക്ക് മാരക പരിക്കേറ്റു. തിടില്‍ കണ്ണനും കീനേരികുഞ്ഞമ്പുവിനുമൊപ്പം മൃതപ്രായരായ എ വി, കൃഷ്ണന്‍ മാസ്റ്റര്‍ , പുതിയടത്ത് രാമന്‍ എന്നിവരെ പച്ചോലയില്‍ പൊതിഞ്ഞ് ചീനയില്‍ പയ്യന്നൂരിലെത്തിച്ചു. മൂന്നുദിവസം ദാഹജലം പോലും നല്‍കാതെ ഭീകരമായി മര്‍ദിച്ചു. കരിവെള്ളൂരില്‍ നരവേട്ട. വീടുകളില്‍ പൊലീസ് തേര്‍വാഴ്ച. വിറങ്ങലിച്ച മനസുകള്‍ക്ക് സാന്ത്വനവുമായി പി കൃഷ്ണപ്പിള്ള, ഇ എം എസ് അടക്കമുള്ള ജനനായകരെത്തി ആത്മവീര്യം നല്‍കി. കുണിയന്‍ പുഴക്കരയില്‍ കുരുതികൊടുത്ത ധീരസ്മരണയിലാണ് കരിവെള്ളൂരിന്റെ കുതിപ്പ്.
(രാജേഷ് കടന്നപ്പള്ളി)

deshabhimani 311211

1 comment:

  1. സാമ്രാജ്വത്വത്തിനും ജന്മിത്തത്തിനുമെതിരെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ ചരിത്രമാണ് കരിവെള്ളൂര്‍ . ഉരിയരിപോലും നിഷേധിക്കപ്പെട്ട ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷകരുടെ ചെറുത്തുനില്‍പ്പ്. രണ്ടാം ലോക മഹായുദ്ധം വിതച്ച വിനാശകരമായ കെടുതിയില്‍ വിറങ്ങലിച്ച ജനത ഭക്ഷ്യക്ഷാമത്തിലും പകര്‍ച്ചവ്യാധിയിലും വീര്‍പ്പുമുട്ടി. പ്രതിരോധപ്രവര്‍ത്തനവുമായി കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും രംഗത്തെത്തി. ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് കോ- ഓപ്പറേറ്ററീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം വ്യാപകമാക്കി. 1946 നവംബര്‍ 16ന് കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും കോഴിക്കോട്ട് മലബാര്‍ ഭക്ഷ്യസമ്മേളനം നടത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കര്‍ശനമായി തടയുക, മിച്ചനെല്ല് സ്റ്റോറില്‍ അളക്കുക എന്നീ പ്രമേയം പാസാക്കി. നാട് പട്ടിണിയില്‍ ഉഴലുമ്പോള്‍ കരിവെള്ളൂരില്‍നിന്ന് നെല്ലുകടത്തരുതെന്ന് ചിറക്കല്‍ തമ്പുരാനോട് കര്‍ഷകസംഘം അഭ്യര്‍ഥിച്ചു. ന്യായമായ ആവശ്യം തമ്പുരാന്‍ നിരാകരിച്ചു.

    ReplyDelete