Thursday, December 22, 2011

പച്ചക്കറിയും ഇറച്ചിയും വരുന്നില്ല; ക്രിസ്മസ് പൊള്ളും

അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ വിവിധ തമിഴ്സംഘടനകള്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് പൂര്‍ണമായി നിലച്ചു. പച്ചക്കറി, പഴം, കോഴി, മുട്ട, പോത്ത് എന്നിവയുടെ വരവാണ് പ്രധാനമായും നിലച്ചത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വിലക്കയറ്റത്തിന്റെ ക്രിസ്മസായിരിക്കും ഇത്തവണ. സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ഭൂരിഭാഗം കടകളും വ്യാഴാഴ്ച അടച്ചേക്കും. വരവ് കുറഞ്ഞതിനാല്‍ കേരളത്തില്‍ പച്ചക്കറിവിലയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ മറവില്‍ കച്ചവടക്കാര്‍ കഴുത്തറുപ്പന്‍ വിലയും ഈടാക്കുന്നുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ കമ്പം, തേനി ഭാഗത്തുനിന്ന് ചരക്കുവരവ് പൂര്‍ണമായി നിലച്ചിരുന്നു. എങ്കിലും ഒട്ടന്‍ചത്രം, മേട്ടുപ്പാളയം, പുളിയന്‍ചെട്ടി എന്നിവിടങ്ങളില്‍നിന്നും കര്‍ണാടകത്തിലെ ഹുസൂര്‍ , മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് പച്ചക്കറി എത്തിയിരുന്നു. ബുധനാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറിവരവ് പൂര്‍ണമായി നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വാഹനക്കൂലി ഏറുമെന്നതിനാല്‍ കര്‍ണാടകത്തില്‍ നിന്നുള്ള ചരക്കിന് തെക്കന്‍കേരളത്തില്‍ വില പിന്നെയും കൂടും. നേരത്തെ ഒരു ലോറിയില്‍ 15 ടണ്‍ ചരക്ക് വരെയെത്തിയിരുന്നു. ഇപ്പോഴത് എട്ടോ പത്തോ ടണ്‍ മാത്രമാണെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി കെ പി സാദത്ത് പറഞ്ഞു. വാഹനച്ചാര്‍ജ് മൂന്നിരട്ടിയായെന്നും ഇദ്ദേഹം വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് ഒരുപെട്ടി തക്കാളിക്ക് എറണാകുളം മാര്‍ക്കറ്റില്‍ 150 രൂപയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോള്‍ 340 ആയി. കാരറ്റ് 20ല്‍നിന്ന് ബുധനാഴ്ച 28 ആയും പയര്‍ 14ല്‍നിന്ന് 25 ആയും ബീന്‍സ് 14ല്‍നിന്ന് 24 ആയും വില കൂടി. ബീറ്റ്റൂട്ട് മൊത്തവില 12 രൂപയില്‍നിന്ന് 26 ആയും കൂടി. പാവയ്ക്ക 15 രൂപയായിരുന്നത് 30 രൂപയായി. പാവയ്ക്ക നാടനാണെങ്കിലും വരവുചരക്കിന്റെ വിലവര്‍ധന ഇതിന്റെയും വില ഉയര്‍ത്തി. സീസണായതിനാല്‍ ഗണ്യമായി വിലയിടിയേണ്ട ഉള്ളിക്ക് 20 രൂപ വിലയുണ്ട്. പത്തു രൂപയിലേറെ ഒരു കാരണവശാലും വിലയാകേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

മൊത്തവിലയേക്കാള്‍ നാല്-അഞ്ചു രൂപ വരെയാണ് ചില്ലറവില. ഇപ്പോള്‍ പലയിടത്തും പത്തും പതിനഞ്ചും രൂപ കൂട്ടിയാണ് ചില്ലറവില ഇടുന്നതെന്നും പരാതിയുണ്ട്. കോഴിയിറച്ചി വരവും വന്‍തോതില്‍ കുറഞ്ഞു. കഴിഞ്ഞയാഴ്ച കിലോക്ക് 58 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ബുധനാഴ്ച വില 85 ആയി. പോത്തിറച്ചിക്ക് 20 രൂപയുടെ വര്‍ധനയുണ്ടായി. 180 രൂപയാണ് ഇപ്പോഴത്തെ വില. താറാവ്, കാട ഇറച്ചി വിലകളും ഉയര്‍ന്നു. താറാവ് വില കിലോക്ക് 180 രൂപയാണെങ്കില്‍ കാടയ്ക്ക് 40 മുതല്‍ 50 രൂപ വരെയാണ് വില. ക്രിസ്മസ് മാംസവിപണി പ്രതീക്ഷിച്ച് കരിഞ്ചന്തയും സജീവമായി.

deshabhimani 221211

1 comment:

  1. സംസ്ഥാനത്തെ 49,000 മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസിനും പെന്‍ഷന്‍വിതരണം ചെയ്തില്ല. പ്രതിമാസം 400 രൂപ വീതം നാലുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. 60 വയസ്സുകഴിഞ്ഞ തൊഴിലെടുക്കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശ്വാസധനമാണ് സര്‍ക്കാര്‍ നിഷേധിച്ചത്. മുന്‍വര്‍ഷങ്ങളിലെല്ലാം ഉത്സവകാലങ്ങളില്‍ അവശ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ കൃത്യമായി വിതരണംചെയ്തിരുന്നു. ഇത്തവണ സര്‍ക്കാര്‍ തുക അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ തുടങ്ങിയത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡുവഴിയാണ് മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക ബോര്‍ഡ് ഫിഷറീസ് ഓഫീസുകള്‍വഴി തൊഴിലാളികളില്‍ എത്തിക്കും. സെപ്തംബര്‍മുതല്‍ ഡിസംബര്‍വരെയുള്ള പെന്‍ഷന്‍ വിതരണത്തിന് വേണ്ട 7.84 കോടി രൂപ ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

    ReplyDelete