Thursday, January 12, 2012

ഭക്ഷണം വാഗ്ദാനം ചെയ്ത് ആദിവാസി യുവതികളെ നഗ്നനൃത്തം ചെയ്യിച്ചു

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ജാര്‍വ വിഭാഗത്തില്‍പ്പെട്ട ആദിവാസി യുവതികളെ വിനോദസഞ്ചാരികള്‍ ഭക്ഷണം വാഗ്ദാനം ചെയ്ത് നഗ്നനൃത്തം ചെയ്യിച്ചു. പൊലീസിന്റെ ഒത്താശയോടെയാണിത്. സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ വിവിധ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാര്‍ഡിയനാണ്.
ആന്‍ഡമാനില്‍ കാണപ്പെടുന്ന ജാര്‍വ ഗോത്രവിഭാഗത്തെ ലോക്കല്‍ പൊലീസിന്റെ ഒത്താശയോടെ വിദേശസഞ്ചാരികള്‍ നൃത്തം ചെയ്യിപ്പിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസിന് വിനോദസഞ്ചാരികള്‍ 200 പൗണ്ട് കൈക്കൂലി കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഗാര്‍ഡിയന്‍ പുറത്തുവിട്ടിട്ടുണ്ട്. ''നൃത്തം ചെയ്താല്‍ നിങ്ങള്‍ക്ക് ഭക്ഷണം തരാ''മെന്നും വിനോദസഞ്ചാരികളിലൊരാളുടെ വാക്കുകളും വീഡിയോയില്‍ വ്യക്തമാണ്.

കേന്ദ്രസര്‍ക്കാര്‍ ആന്‍ഡമാന്‍ ഭരണകൂടത്തോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കേന്ദ്ര ആദിവാസിമന്ത്രി കെ പി സിംഗ്ഡിയോ പറഞ്ഞു. ന്യൂനപക്ഷകാര്യമന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദും സംഭവത്തെ ശക്തമായി അപലപിച്ചു.

അതേസമയം ആന്‍ഡമാന്‍ ഭരണകൂടം സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി ജി പിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുക. സംഭവം നടന്ന പ്രദേശത്തെ ജനങ്ങളുമായി അന്വേഷിച്ച് ആരാണ് വീഡിയോ പകര്‍ത്തിയതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര ആദിവാസികാര്യമന്ത്രി പറഞ്ഞു. എന്നാണ് സംഭവം നടന്നതെന്ന് അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്റര്‍നെറ്റില്‍ നിരവധി വര്‍ഷങ്ങളായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണെന്ന വാദഗതിയും നിലനില്‍ക്കുന്നു. ടൂറിസത്തിന്റെ പേരില്‍ പണംനല്‍കി ആദിവാസികളെ അപമാനിക്കുന്നതിനെ ടൂറിസം എന്നല്ല വിളിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയുള്ള ടൂറിസത്തെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ഈ മാസം 21, 22 തീയതികളില്‍ ആന്‍ഡമാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. ആദിവാസിസമൂഹത്തെ അപമാനിച്ച വിഷയവും അദ്ദേഹത്തിന്റെ പരിഗണനയിലെത്തുമെന്നാണ് സൂചന.

എന്നാല്‍ ദൃശ്യങ്ങള്‍ കാണിച്ച രണ്ട് മുഖ്യ മാധ്യമങ്ങള്‍ക്കെതിരെ ആന്‍ഡമാന്‍ ഭരണകൂടം നോട്ടീസ് അയച്ചു. ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സംഭവത്തില്‍ പൊലീസുകാര്‍ക്കും പങ്കുള്ളതായി തെളിഞ്ഞത്.

ദക്ഷിണ ആന്‍ഡമാനിലാണ് ജാര്‍വ വംശങ്ങള്‍ താമസിക്കുന്നത്. കണക്കുകളനുസരിച്ച് ഏകദേശം 403 ജാര്‍വ വംശജരാണ് ഇവിടെയുള്ളത്. ഈ മേഖലയിലെ ആദിവാസികളെ പ്രത്യേക സംരക്ഷണ വിഭാഗമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ഈ ഭാഗത്തെ ആന്‍ഡമാന്‍ ട്രങ്ക് റോഡ് അടച്ചുപൂട്ടാന്‍ 2002 ല്‍ ശേഖര്‍സിംഗ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റോഡിലൂടെയാണ് ടൂറിസ്റ്റുകള്‍ അനധികൃതമായി ജാര്‍വ വിഭാഗം താമസിക്കുന്ന മേഖലയിലേയ്ക്ക് കയറുന്നത്. ഇവര്‍ ആദിവാസികളെ ബിസ്‌കറ്റും മധുരങ്ങളും നല്‍കി ആകര്‍ഷിക്കും. തുടര്‍ന്ന് അവരെ പലവിധത്തിലും ചൂഷണം ചെയ്യുക പതിവാണ്.
ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പഴയതാണെന്നും അധികാരികള്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആന്‍ഡമാനിലെ ഒരേ ഒരു എം പിയായ ബിഷു പാഡ റോയി ആവശ്യപ്പെട്ടു. കൂടാതെ ആന്‍ഡമാന്‍ ട്രങ്ക് റോഡ് അടച്ചിട്ടാല്‍ മധ്യ ആന്‍ഡമാനിലെയും ഉത്തര ആന്‍ഡമാനിലെയും ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം അസാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

janayugom 120112

2 comments:

  1. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ജാര്‍വ വിഭാഗത്തില്‍പ്പെട്ട ആദിവാസി യുവതികളെ വിനോദസഞ്ചാരികള്‍ ഭക്ഷണം വാഗ്ദാനം ചെയ്ത് നഗ്നനൃത്തം ചെയ്യിച്ചു. പൊലീസിന്റെ ഒത്താശയോടെയാണിത്. സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ വിവിധ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാര്‍ഡിയനാണ്.
    ആന്‍ഡമാനില്‍ കാണപ്പെടുന്ന ജാര്‍വ ഗോത്രവിഭാഗത്തെ ലോക്കല്‍ പൊലീസിന്റെ ഒത്താശയോടെ വിദേശസഞ്ചാരികള്‍ നൃത്തം ചെയ്യിപ്പിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസിന് വിനോദസഞ്ചാരികള്‍ 200 പൗണ്ട് കൈക്കൂലി കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഗാര്‍ഡിയന്‍ പുറത്തുവിട്ടിട്ടുണ്ട്. ''നൃത്തം ചെയ്താല്‍ നിങ്ങള്‍ക്ക് ഭക്ഷണം തരാ''മെന്നും വിനോദസഞ്ചാരികളിലൊരാളുടെ വാക്കുകളും വീഡിയോയില്‍ വ്യക്തമാണ്.

    ReplyDelete
  2. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആദിവാസി സ്ത്രീകളെക്കൊണ്ട് വിനോദസഞ്ചാരികള്‍ക്കുമുന്നില്‍ നഗ്നനൃത്തംചെയ്യിച്ച സംഭവം അന്വേഷിക്കുന്നതില്‍ പൊലീസ് സാങ്കേതികസഹായം തേടി. ദ്വീപിലെ ജറാവാ ആദിവാസി സ്ത്രീകളെക്കൊണ്ട് നൃത്തംചെയ്യിച്ച് വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ)യുടെ സഹായമാണ് തേടിയത്. ഏതു കംപ്യൂട്ടര്‍ വഴിയാണ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്താനാണ് സൈബര്‍ രഹസ്യാന്വേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സമീപിച്ചത്. വീഡിയോയില്‍ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്ന ട്രാവല്‍ ഏജന്റിന്റെ ശബ്ദം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നതെന്നു സംശയിക്കുന്ന സംഭവത്തിന്റെ വീഡിയോദൃശ്യം ബ്രിട്ടീഷ് പത്രങ്ങളായ ഗാര്‍ഡിയനും ഒബ്സര്‍വറും ഈയിടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്. ഒരു പൊലീസുകാരന്‍ 200 പൗണ്ട് കൈക്കൂലി വാങ്ങിയാണ് നൃത്തംചെയ്യിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ , ഇക്കാര്യം പൊലീസ് നിരസിച്ചിരുന്നു. വാര്‍ത്ത വന്നതോടെ 12ന് ആണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് മാധ്യമങ്ങളോട് വിശദീകരണം തേടുകയും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുകയായിരുന്നു.

    ReplyDelete