Sunday, January 1, 2012

ബംഗാളി പെണ്‍കുട്ടിക്ക് പീഡനം: മനഃസാക്ഷി ഉണര്‍ത്തി ജാഗ്രതാ മാര്‍ച്ച്

ഇരിട്ടി: ബംഗാളി പെണ്‍കുട്ടിയുടെ മാനം പിച്ചിച്ചീന്തിയ അധമ സംസ്കാരത്തിനെതിരെ മനഃസാക്ഷിയുണര്‍ത്തി ജാഗ്രതാ മാര്‍ച്ച്. ഉളിക്കലില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് സാമൂഹ്യ തിന്മകള്‍ക്കും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണത്തിനുമെതിരായി പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് ഉളിക്കലില്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കൂട്ടബലാത്സംഗത്തിനിരയായ ബംഗാളി പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. ചെകുത്താന്മാരുടെ നാടായി കേരളം മാറാതിരിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മനൃഷ്യബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നിലയില്‍ കൊടിയ അനീതിയാണ് സ്ത്രീ സമൂഹത്തിനെതിരെ വ്യാപിക്കുന്നത്. ഈ ദുരന്തങ്ങള്‍ക്കെതിരെ പൊതുസമൂഹം യോജിച്ച പോരാട്ടം നടത്തണമെന്നും അവര്‍ പറഞ്ഞു. നല്ല ആങ്ങളമാരെ സൃഷ്ടിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ടി വി രാജേഷ് എംഎല്‍എ പറഞ്ഞു.

ജില്ലാ സെക്രട്ടറി പി സന്തോഷ്, ബിനോയ് കുര്യന്‍ , എന്‍ ടി റോസമ്മ, കെ ശ്രീധരന്‍ , എം വി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. കെ വി സക്കീര്‍ ഹുസയിന്‍ അധ്യക്ഷനായി. പി റോസ സ്വാഗതം പറഞ്ഞു. ഇരിട്ടിയിലെത്തിയ മാര്‍ച്ചിന് വിവിധ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചു. പഴയ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ദിവ്യ, സുലേഖ, ബിനോയ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ടി റോസമ്മ അധ്യക്ഷയായി. ഇ എസ് സത്യന്‍ സ്വാഗതം പറഞ്ഞു.

deshabhimani 010112

1 comment:

  1. ബംഗാളി പെണ്‍കുട്ടിയുടെ മാനം പിച്ചിച്ചീന്തിയ അധമ സംസ്കാരത്തിനെതിരെ മനഃസാക്ഷിയുണര്‍ത്തി ജാഗ്രതാ മാര്‍ച്ച്. ഉളിക്കലില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് സാമൂഹ്യ തിന്മകള്‍ക്കും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണത്തിനുമെതിരായി പരിപാടി സംഘടിപ്പിച്ചത്.

    ReplyDelete