Monday, January 16, 2012

സോഷ്യലിസ്റ്റ് ജനതയില്‍ തമ്മില്‍ത്തല്ല്

കോട്ടയം: എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത ജില്ലാ ഘടകത്തിലും വിരുദ്ധചേരികള്‍ ഏറ്റുമുട്ടുന്നു. വീരേന്ദ്രകുമാറിന്റെ പ്രീതിനേടി സംഘടനാനേതൃത്വത്തിലേക്കെത്താന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമമാണ് തര്‍ക്കം രൂക്ഷമാക്കിയത്. വീരേന്ദ്രകുമാറിനോടൊപ്പം നില്‍ക്കുന്നവരില്‍ തന്നെ ഇടതുപക്ഷത്തുനിന്ന് വിട്ടുപോകുന്നതില്‍ വിമുഖതയുള്ളവരുമുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ സ്വാധീനത്തിനു വഴങ്ങി അദ്ദേഹത്തോടുള്ള അടുപ്പംമൂലമാണ് രാഷ്ട്രീയമായി എതിര്‍പ്പുണ്ടായിട്ടും മുന്നണി വിട്ടത്. ഈ വിഭാഗത്തില്‍പെട്ടവരെ സംഘടനാതലപ്പത്തുനിന്നുമാറ്റി നേതൃത്വം കൈപ്പിടിയിലൊതുക്കാനാണ് മറ്റൊരു വിഭാഗം ശ്രമിക്കുന്നതെന്ന് ജില്ലയിലെ വിമതവിഭാഗത്തിലെ മുതിര്‍ന്ന അംഗം പറഞ്ഞു.

കോട്ടയത്ത് ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പാണ്. ചില തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യസംരക്ഷണത്തിനായാണ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. മുല്ലപ്പെരിയാര്‍ സംരക്ഷണജാഥയെന്ന പേരില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥ സ്വന്തം പ്രതിഛായക്ക് വേണ്ടിയായിരുന്നെന്ന വിമര്‍ശനം നേരത്തെ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെപേരില്‍ നടന്ന ഫണ്ട് പിരിവിനെതിരെയും ആക്ഷേപമുണ്ടായി. ഇതും തര്‍ക്കം രൂക്ഷമാക്കി. ഭാരവാഹികളെ നിശ്ചയിക്കാന്‍ ചില ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍ വിളിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ഏതാനുംപേരെ വിളിച്ച് ഭാരവാഹികളെ അടിച്ചേല്‍പ്പിക്കുയാണെന്ന് വിമതര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരമടക്കമുള്ള ജില്ലകളില്‍ ഇത്തരത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിമതര്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്നു. പാലക്കാട്ട് ഭാരവാഹി തെരഞ്ഞെടുപ്പില്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ളവരാണ് ആധിപത്യം നേടിയത്. ഇതിന്റെ പിന്‍ബലത്തില്‍ മറ്റു ജില്ലകളിലും വിമതനീക്കം ശക്തിപ്പെടുത്താനാണ് ആലോചന. കോട്ടയം, പത്തനംതിട്ട, കൊല്ലം, കാസര്‍കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഇനി ഭാരവാഹികളെ നിശ്ചയിക്കനുള്ളത്.

തിരുവനന്തപുരത്ത് വീരനെതിരെ നീക്കം മുറുകി

തിരുവനന്തപുരം ജില്ലയില്‍ എം പി വീരേന്ദ്രകുമാറിനെതിരായ നീക്കം ശക്തമായി. വീരന്‍ ജനതയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണിത്. പോഷകസംഘടനാഭാരവാഹികളും വീരനെതിരായ നീക്കത്തിനൊപ്പമാണ്. വീരേന്ദ്രകുമാറിന്റെ ഏകാധിപത്യം പാര്‍ടിയെവീണ്ടും പിളര്‍പ്പിലേക്ക് നീക്കുകയാണെന്ന് സംസ്ഥാന നിര്‍വാഹകസമിതി അംഗം പാലോട് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫില്‍നിന്ന് ചവുട്ടിപ്പുറത്താക്കിയെന്ന് ആരോപിച്ച് യുഡിഎഫില്‍ ചേര്‍ന്ന വീരേന്ദ്രകുമാര്‍ ഇപ്പോള്‍ പാര്‍ടി പ്രവര്‍ത്തകരെ ആട്ടിയും ചവുട്ടിയും പുറത്താക്കുകയാണ്. വിശ്വസിച്ച പ്രവര്‍ത്തകരെ വീരേന്ദ്രകുമാര്‍ വഞ്ചിച്ചെന്നും സന്തോഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന വീരന്‍ ജനതയുടെ ജില്ലാ കമ്മിറ്റിയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനും ജില്ലാ പ്രസിഡന്റിനുമെതിരെ കടുത്ത വിമര്‍ശമുയര്‍ന്നു. യുവജനത, കിസാന്‍ ജനത, ദലിത്സെന്റര്‍ , മഹിളാജനത, ലോയേഴ്സ് സെന്റര്‍ തുടങ്ങിയവയുടെ ഭാരവാഹികളായ ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും വീരനെതിരെ രംഗത്തുണ്ട്. കൊല്ലം, കോട്ടയം, തൃശൂര്‍ , പാലക്കാട്, കോഴിക്കോട് ജില്ലകളിലും വീരന്‍ വിരുദ്ധനീക്കം മുറുകി. ഇതിനുതടയിടാനുള്ള വീരേന്ദ്രകുമാറിന്റെ ശ്രമത്തിന് ഫലമുണ്ടായിട്ടില്ല.

deshabhimani 160112

1 comment:

  1. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത ജില്ലാ ഘടകത്തിലും വിരുദ്ധചേരികള്‍ ഏറ്റുമുട്ടുന്നു. വീരേന്ദ്രകുമാറിന്റെ പ്രീതിനേടി സംഘടനാനേതൃത്വത്തിലേക്കെത്താന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമമാണ് തര്‍ക്കം രൂക്ഷമാക്കിയത്. വീരേന്ദ്രകുമാറിനോടൊപ്പം നില്‍ക്കുന്നവരില്‍ തന്നെ ഇടതുപക്ഷത്തുനിന്ന് വിട്ടുപോകുന്നതില്‍ വിമുഖതയുള്ളവരുമുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെ സ്വാധീനത്തിനു വഴങ്ങി അദ്ദേഹത്തോടുള്ള അടുപ്പംമൂലമാണ് രാഷ്ട്രീയമായി എതിര്‍പ്പുണ്ടായിട്ടും മുന്നണി വിട്ടത്. ഈ വിഭാഗത്തില്‍പെട്ടവരെ സംഘടനാതലപ്പത്തുനിന്നുമാറ്റി നേതൃത്വം കൈപ്പിടിയിലൊതുക്കാനാണ് മറ്റൊരു വിഭാഗം ശ്രമിക്കുന്നതെന്ന് ജില്ലയിലെ വിമതവിഭാഗത്തിലെ മുതിര്‍ന്ന അംഗം പറഞ്ഞു.

    ReplyDelete