Saturday, February 4, 2012

ക്രിസ്തു ഇവര്‍ക്ക് സ്വന്തമോ?

യേശുക്രിസ്തു ആരുടേതാണ് എന്നതിനെക്കുറിച്ച് ഒരു തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തി ന് മുന്നോടിയായി, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്ത "മാര്‍ക്സാണ് ശരി" എന്ന ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ചില മത-രാഷ്ട്രീയ സങ്കുചിതശക്തികളെ ശുണ്ഠിപിടിപ്പിച്ചിരിക്കുകയാണ്. അവര്‍ അതിനെ ഒരു തര്‍ക്കവിഷയമാക്കി. സീറോമലബാര്‍ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് മുതല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലവരെയുള്ളവര്‍ ഒരുഭാഗത്ത് അണിനിരന്ന് ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശനനഗരിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഒരാവശ്യമുന്നയിക്കാന്‍ എന്താ ക്രിസ്തു ഇവരുടെ സ്വകാര്യസ്വത്താണോ? എന്ന ചോദ്യം ന്യായമായി ആര്‍ക്കും ഉന്നയിക്കാം.

ക്രിസ്തുവിന്റെ ചിത്രം മാത്രമല്ല ചരിത്രത്തിലെ മഹാപുരുഷന്മാരുടെയും യുഗപുരുഷന്മാരുടെയും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്; ഗാന്ധിജിയുടേത് ഉള്‍പ്പെടെ. പ്രദര്‍ശനത്തില്‍ ഗാന്ധിജിയുടെ ചിത്രം ഇടംപിടിച്ചതിനെപ്പറ്റി പരാമര്‍ശിക്കാതെ ക്രിസ്തുവിന്റെ ചിത്രത്തെപ്പറ്റി രാഷ്ട്രീയലാഭോദ്ദേശത്തോടെ വാര്‍ത്താലേഖകരോട് പ്രതികരിച്ച ചെന്നിത്തലയുടെ മനസ്സിലിരിപ്പ് ആര്‍ക്കും മനസ്സിലാകും. പ്രദര്‍ശനം കാണാന്‍ താല്‍പ്പര്യം കാട്ടിയാല്‍ ചെന്നിത്തലയ്ക്കും ഫാദര്‍ പോള്‍ തേലക്കാട്ടിനും മറ്റൊരുചിത്രം കാണാം. അത് മദര്‍ തെരേസയും ജ്യോതിബസുവും സൗഹൃദം പങ്കിടുന്ന ചിത്രമാണ്. ഓരോ ശ്വാസത്തിലും യേശുവിന്റെ സാന്നിധ്യം സ്വയം അറിയുകയും മറ്റുള്ളവരെ അത് ഓര്‍മിപ്പിക്കുകയും ചെയ്ത മദര്‍തെരേസയുടെ ഉറ്റമിത്രമായിരുന്നു ജ്യോതിബസു. "ലോകമേ തറവാട്" എന്ന വിശാലബോധത്തോടെ പ്രവര്‍ത്തിച്ച മദര്‍ തന്റെ പ്രവര്‍ത്തനകേന്ദ്രമായി കൊല്‍ക്കത്തയെയാണ് തെരഞ്ഞെടുത്തത്. ഏതുസമയത്തും മുന്‍കൂര്‍ അനുവാദംകൂടാതെ കാല്‍നൂറ്റാണ്ടിലധികം ബംഗാള്‍ ഭരിച്ച മുഖ്യമന്ത്രി ജ്യോതിബസുവിനെ സന്ദര്‍ശിക്കാന്‍ മദറിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരിക്കലും താന്‍ ആവശ്യപ്പെട്ട ഒരു കാര്യവും ജ്യോതിബസു നിരസിച്ചിരുന്നില്ലെന്ന് മദര്‍ പറഞ്ഞപ്പോള്‍ പാവപ്പെട്ടവരെ സേവിക്കുന്നതില്‍ ഞങ്ങളൊന്നാണെന്നായിരുന്നു ബസുവിന്റെ പ്രതികരണം.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുകയും കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുമായി വേദി പങ്കിടുകയുംചെയ്തുവെന്ന് മാത്രമല്ല ക്യൂബക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു. തൊഴിലാളിവര്‍ഗത്തിന്റെ വിമോചനപോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാരുമായി തോളോടുതോള്‍ ചേര്‍ന്ന് മതവിശ്വാസികള്‍ മുന്നേറുന്ന ചിത്രം ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ കാണാം. ചെങ്കൊടിയും കുരിശും പരസ്പരം ഏറ്റുമുട്ടേണ്ടതല്ല എന്ന ബോധം വളരുന്ന ഒരുകാലത്ത് ക്രിസ്തുവിന്റെ യഥാര്‍ഥ ആശയങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസാദി വലതുപക്ഷ രാഷ്ട്രീയക്കാരുടെ ചട്ടുകമായി ചില മതപുരോഹിതന്മാര്‍ രംഗത്തുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. ക്രിസ്തു ഒരു സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യമാണ്. അടിമത്തം നിലനിന്നിരുന്നകാലത്ത് അടിമകളുടെയും അന്നത്തെ മറ്റ് മര്‍ദിത വര്‍ഗത്തിന്റെയും മോചനത്തിനായി പോരാടി രക്തസാക്ഷിത്വംവരിച്ച മഹാനാണ്. മര്‍ദകവര്‍ഗത്തിന്റെയും പുരോഹിതന്മാരുടെയും ശത്രുവുമായിരുന്നു. ക്രിസ്തുവിനെച്ചൊല്ലി വിമോചനസമരത്തിനുമുമ്പേ ഒരു വലിയ സംവാദം കേരള രാഷ്ട്രീയാന്തരീക്ഷത്തില്‍ നടന്നിരുന്നു. "ക്രിസ്തു മോസ്കോയില്‍" എന്ന ലേഖനം കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ ദാമോദരന്‍ എഴുതിയപ്പോള്‍ ക്രിസ്തുവിന്റെ പേരുപറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ അണിനിരക്കാന്‍ വിശ്വാസികളെ ആഹ്വാനംചെയ്തുകൊണ്ട് അന്നത്തെ ബ്രദര്‍ വടക്കന്‍ അച്ചന്‍ മറുലേഖനമെഴുതി. "ക്രിസ്തു മോസ്കോയിലോ?" എന്ന ചോദ്യമായിരുന്നു അതിന്റെ തലക്കെട്ട്. അതിന് മറുപടിയായി "ക്രിസ്തു മോസ്കോയില്‍തന്നെ" എന്ന പേരില്‍ ഒരു ലഘുപുസ്തകം കെ ദാമോദരന്‍ പ്രസിദ്ധപ്പെടുത്തി.

ക്രിസ്തു മര്‍ദിതരെ മോചിപ്പിക്കാന്‍വേണ്ടി മര്‍ദകവര്‍ഗത്തിനെതിരെ പ്രവര്‍ത്തിച്ചു. പക്ഷേ, അന്നത്തെ പരിതസ്ഥിതിയില്‍ മര്‍ദിതവര്‍ഗത്തിന്റെ മോചനം സാധ്യമായിരുന്നില്ല. സാമ്രാജ്യത്വകാലഘട്ടത്തില്‍ , അതിനാവശ്യമായ ഭൗതിക സാഹചര്യമുണ്ടായപ്പോള്‍ ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തില്‍ റഷ്യന്‍വിപ്ലവം വിജയിപ്പിച്ചുവെന്നും ക്രിസ്തുവിന്റെ ആശയം അങ്ങനെ നടപ്പായെന്നും കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ക്രിസ്തു മോസ്കോയിലില്ല എന്ന വാദവുമായി ബ്രദര്‍ ഇറങ്ങിയപ്പോള്‍ സോവിയറ്റ് യൂണിയനെപ്പറ്റി ഈശ്വരവിശ്വാസിയും യേശുവിന്റെ യഥാര്‍ഥ ശിഷ്യനുമായ കാന്‍ഡര്‍ബറിയിലെ ഡീന്‍ എഴുതിയത് കെ ദാമോദരന്‍ ഉദ്ധരിച്ചു. "അനുപമമായ പ്രഭാവത്തോടുകൂടി മനുഷ്യാത്മാവ് ദൈവത്തിന്റെ നല്ല മാര്‍ഗങ്ങളില്‍ക്കൂടി പുരോഗമിക്കുന്നത് സോവിയറ്റ് യൂണിയനില്‍ ഞാന്‍ കണ്ടു" എന്നായിരുന്നു ആ ഉദ്ധരണി. ബ്രദര്‍ വടക്കന്‍ പിന്നീട് ഫാദര്‍ വടക്കനായി. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിക്കുന്നതിലെ പ്രധാനിയായി. പക്ഷേ, വിമോചനസമരാനന്തരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ക്രിസ്തുവിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ പോരാടുന്നവര്‍ കമ്യൂണിസ്റ്റുകാരാണെന്ന നിലപാടിലേക്ക് ഫാദര്‍ വടക്കന്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് കുടിയിറക്കപ്പെട്ട മലയോരകര്‍ഷകരെ രക്ഷിക്കാന്‍ ചുരുളി, കീരിത്തോട് സത്യഗ്രഹം നടത്തിയ എ കെ ജിയുടെ അടുത്തേക്ക് ഫാദര്‍ വടക്കന്‍ എത്തുകയും എ കെ ജിയില്‍ കാണുന്നത് ക്രിസ്തുവിന്റെ ചൈതന്യമാണെന്ന് പ്രഖ്യാപിക്കുകയുംചെയ്തത്.

കാലചക്രം സൃഷ്ടിച്ച ഈ മാറ്റവും ചരിത്രവും വിസ്മരിച്ചാണ് ചില മതശക്തികളും രാഷ്ട്രീയശക്തികളും ക്രിസ്തുവിന്റെ ചിത്രം സിപിഐ എം സംസ്ഥാനസമ്മേളന ചരിത്രപ്രദര്‍ശനത്തില്‍ ഇടംപിടിച്ചതിനെതിരെ ശുണ്ഠിയെടുക്കുന്നത്. ഇത് മതാന്ധതയും രാഷ്ട്രീയ അസഹിഷ്ണുതയുമാണ്. യേശു സ്വകാര്യസ്വത്തല്ല; പോരാടുന്നവര്‍ക്ക് മുന്നിലെ ആവേശസന്ദേശമാണ്. ഇത് മറന്ന് യേശുവിന്റെ പേരില്‍ വിവാദമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാമെന്ന് ചെന്നിത്തലയും കൂട്ടരും കരുതേണ്ട. മുട്ടകൊണ്ട് ഓംലെറ്റുണ്ടാക്കാം, ഓംലെറ്റ് കൊണ്ട് മുട്ടയുണ്ടാക്കാനാകില്ല.

ആര്‍ എസ് ബാബു deshabhimani 040212

9 comments:

  1. യേശുക്രിസ്തു ആരുടേതാണ് എന്നതിനെക്കുറിച്ച് ഒരു തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തി ന് മുന്നോടിയായി, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്ത "മാര്‍ക്സാണ് ശരി" എന്ന ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ചില മത-രാഷ്ട്രീയ സങ്കുചിതശക്തികളെ ശുണ്ഠിപിടിപ്പിച്ചിരിക്കുകയാണ്. അവര്‍ അതിനെ ഒരു തര്‍ക്കവിഷയമാക്കി. സീറോമലബാര്‍ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് മുതല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലവരെയുള്ളവര്‍ ഒരുഭാഗത്ത് അണിനിരന്ന് ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശനനഗരിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഒരാവശ്യമുന്നയിക്കാന്‍ എന്താ ക്രിസ്തു ഇവരുടെ സ്വകാര്യസ്വത്താണോ?

    ReplyDelete
  2. യേശുക്രിസ്തു ചരിത്രമാണോ അതോ വിശ്വാസമാണോ..? ചരിത്ര പുസ്തകത്തില്‍ യേശുവിനെ കുറിച്ച് പഠിപ്പിക്കാത്തതെന്തുകൊണ്ട്...? u=http%3A%2F%2Fwww.infidels.org%2Flibrary%2Fhistorical%2Fmarshall_gauvin%2Fdid_jesus_really_live.html&h=7AQFpZhuvAQG9weCvKM1p3CYMkHJi21JdBEqj2iEa98A8bg

    ReplyDelete
  3. ജാഫർ പേടിക്കാതെ ഇനി ഉടനെ കൃഷ്ണനെയും, ക്രിസ്തുവിനെയും ഒക്കെ ചരിത്ര പാഠപുസ്തകത്തിലേയ്ക്ക് അരിയിട്ട് ആനയിച്ചോളും.... ;)

    ഓം‌ലെറ്റ് കൊണ്ട് മുട്ട ഉണ്ടാക്കാമെന്നും ഇപ്പോൾ കേരളീയർ തിരിച്ചറിഞ്ഞു ;)

    രാജ്യത്തെ മതഭ്രാന്തന്മാരിൽ നിന്ന് രക്ഷിക്കുവാൻ മുന്നിട്ടിറങ്ങേണ്ടവർ സാങ്കല്പിക കഥാപാത്രങ്ങൾക്ക് വേണ്ടി പോരാടുന്ന ദയനീയ ചിത്രവും കാണേണ്ടി വന്നിരിക്കുന്നു!!!!

    ReplyDelete
  4. ഒരു ചരിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ക്രിസ്തുവിന്റെ ഒരു ഫോട്ടോ വെച്ചു എന്നതിനു എന്തിനിത്ര വിവാദം ഉണ്ടാക്കുന്നു , വിവേകനന്ടനെയും,ശ്രീ നാരായണ ഗുരുവിനെയും ,മഹാത്മ ഗാന്ധിയും ,ഒക്കെ പോലെ ചരിത്രത്തില്‍ സ്ഥാനം ഉള്ള ചരിത്രത്തെ തന്നെ ജനനം കൊണ്ട് മരണം കൊണ്ട് അടയാളപ്പെടുത്തുന്ന (ക്രിസ്തുവിനു മുമ്പും പിമ്പും എന്നിങ്ങനെ ) ഒരു മഹാന്റെ ഫോട്ടോ ഒരു ലോക ചരിത്ര പ്രദര്‍ശനത്തില്‍ തൂക്കിയിടാന്‍ ,കേരള കോണ്‍ഗ്ര്സ്സിന്റെയോ,'രൂപ' ത യുടെയോ ,ചെന്നിതലയുടെയോ ,പവ്വത്തില്‍ അച്ഛന്റെയോ തിട്ടൂരം വേണം എന്ന് പറയുന്ന ദയനീയ അവസ്ഥയിലേക്ക് നാം എത്തിപ്പെടുന്നത് എന്തിന്റെ സൂചനയാണ് ?, ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന കൊള്ളരുതയമകളെ എതിര്‍ക്കാത്തവര്‍ ,അതിനു കൂട്ട്നില്ല്ക്കുന്നവര്‍ ,ഇപ്പോള്‍ സി പി എമ്മ്നെതെരെ കുതിരകയറുന്നതിന്റെ ഉദ്ദേശം എന്തുകൊണ്ട് ചര്ച്ചയവുന്നില്ല? ചരിത്രത്തില്‍ നിന്ന് നന്മകളെ എടുത്ത് തിന്മകളെ പ്രതിരോധിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാതെ, വൃത്തികെട്ട പ്രചാരണങ്ങള്‍ ക്ക് നേതൃത്വം കൊടുക്കുന്നത് എന്തിനു വേണ്ടിയാണു? കാലത്തേ ഇരുട്ടില്‍ തളച്ചിടാന്‍ വെമ്പുന്ന, തിന്മകളെ അരിയിട്ട് വാഴ്ത്തുന്ന ദുഷട്ടമനുസ്സുകള്‍ ആണ് വിവാദത്തിന്റെ പുകമറ ഉണ്ടാക്കി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് എന്നതാണ് വസ്തുത .

    ReplyDelete
  5. സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനവല്‍ക്കരിക്കപെട്ട ക്രിസ്തുമതത്തെയല്ല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആദരിക്കുന്നത്. യേശുക്രിസ്തു ജീവിച്ചിരുന്ന കാലത്ത് തനിക്ക്‌ ചുറ്റും നിലനിന്നിരുന്ന കെട്ടസാമൂഹിക വ്യവസ്ഥിതിയില്‍ ആധിപത്യം പുലര്‍ത്തിയ കങ്കാണികളുടെ നേരെ, പീഡിതരുടെയും ചൂഷിതരുടെയും നിന്ദിതരുടെയും വിമോചനം ലക്ഷ്യമാക്കി യേശുക്രിസ്തു സ്വീകരിച്ച മനുഷ്യസ്നേഹപരമായ സമീപനത്തെയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആദരിക്കുന്നത്. അതിനര്‍ത്ഥം ക്രിസ്തു ദര്‍ശനത്തെ അതിന്റെ ആത്മനിഷ്ടവും ആത്മീയവുമായ വിശ്വാസധാരയെ പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശരിവെക്കുന്നു എന്നല്ല.

    മൂല്യനിരാസത്തിന്‍റെതായ മുതലാളിത്ത വ്യവസ്ഥിതിയുടെ ചൂഷണത്തിനെതിരെ അതിന്‍റെ ഇരകളായ ചൂഷിതരുടെ വിമോചന സമരപോരാട്ടത്തിന്‍റെ പക്ഷം ചേരുകയാണ് യഥാര്‍ത്ഥ ക്രിസ്തുമാര്‍ഗ്ഗം എന്ന് തിരിച്ചറിയുന്ന വലിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികളില്‍ ഉണ്ട്. അവര്‍ക്ക് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഖ്യം ചേരുന്നതില്‍ യാതൊരു പ്രയാസവും ഇല്ല.

    പ്രസ്ഥാനങ്ങള്‍ ദൈവീക വഴിയിലേയ്ക്കു വരുന്നതല്ലദൈവത്തിന്റെ പേരും പറഞ്ഞു
    മതഗ്രന്ഥങ്ങളുടെ ആശയങ്ങള്‍ കച്ചവടത്തിന്വളച്ചോടിക്കുയും,പൌരോഹിത്യത്തിന്റെഇഷ്ടത്തിനു അനുസരിച്ചു സാധാരണക്കാരനെ തെറ്റുധരിപ്പിക്കുകയും ചെയ്യുന്നനെറികേടിനെതിരെ CPIM പോലുള്ള പ്രസ്ഥാനങ്ങള്‍ കടന്നു വരുന്നു എന്ന് വേണം ചിന്തിക്കാന്‍...

    ReplyDelete
  6. "വിവേകനന്ടനെയും,ശ്രീ നാരായണ ഗുരുവിനെയും ,മഹാത്മ ഗാന്ധിയും ,ഒക്കെ പോലെ ചരിത്രത്തില്‍ സ്ഥാനം ഉള്ള ചരിത്രത്തെ തന്നെ ജനനം കൊണ്ട് മരണം കൊണ്ട് അടയാളപ്പെടുത്തുന്ന (ക്രിസ്തുവിനു മുമ്പും പിമ്പും എന്നിങ്ങനെ ) ഒരു മഹാന്റെ ഫോട്ടോ.."

    ഒരു സാങ്കല്പിക കഥാപാത്രത്തെ സ്വാഭാവികമാക്കി മാറ്റുവാൻ ഇതു വരെ പാട് പെട്ടിരുന്നത് പുരോഹിത വർഗ്ഗങ്ങൾ മാത്രമായിരുന്നു... ദാ ഇപ്പോൾ രാമചന്ദ്രന്മാരും പെടാപാട് പെടുന്നു... കഷ്ടം ഇത്രയ്ക്ക് തകർന്ന് തരിപ്പണമാകണോ?

    വെറും വോട്ടിനു വേണ്ടി മതപുരോഹിതർക്ക് മുന്നിൽ ഇനിയും മുട്ട് മടക്കി തന്നെ ഇരുന്നാൽ പഴയ മതഭ്രാന്താലയത്തിലേയ്ക്കുള്ള കേരളത്തിന്റെ വീഴ്ചയുടെ വേഗം കൂടുമെന്ന് ഇനിയെങ്കിലും നേതാക്കൾ തിരിച്ചറിയുക!!!!

    ബി.സി., എ.ഡി. എന്നതൊക്കെ മാറ്റി ഇന്ന് സി.ഇ., ബി.സി.ഇ. എന്നൊക്കെ അല്ലേ ഉപയോഗിക്കുന്നത് ;))))

    ഒരു സാങ്കല്പിക കഥാപാത്രത്തിനു എന്തിനു സ്വാഭാവിക പരിവേഷം കൊടുക്കുവാൻ ഇത്രയും ബുദ്ധിമുട്ടുന്നത് എന്നതിനെന്ന ചോദ്യത്തിനാണു ഉത്തരം കൊടുക്കേണ്ടത്!!!

    ReplyDelete
  7. ക്രിസ്തുവിനെ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം വേണ്ട


    ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയായ യേശുക്രിസ്തുവിനെ കമ്യൂണിസ്റ്റുകാര്‍ എക്കാലവും ആദരിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. കള്ളന്മാരുടെ ഗുഹയായി മാറിയ ആരാധനാലയത്തില്‍നിന്ന് പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ കൊണ്ട് അടിച്ചുപുറത്താക്കിയത് ക്രിസ്തുവാണ്. അത് ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും ആദരിക്കുന്നു, അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ വിമോചനപോരാളിയായി കണക്കാക്കുന്നു. അതില്‍ ഏതെങ്കിലും വിധത്തില്‍ അറച്ചുനില്‍ക്കേണ്ട കാര്യമില്ല. ദശാബ്ദങ്ങള്‍ക്കുമുമ്പ് കമ്യൂണിസ്റ്റ് നേതാവ് കെ ദാമോദരനും ഫാദര്‍ വടക്കനും തമ്മില്‍ നടന്ന സംവാദം കേരളീയസമൂഹം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ക്രൈസ്തവ മതമൂല്യങ്ങള്‍ അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അനീതിക്കുമെതിരായ ആശയ പോരാട്ടമായിരുന്നെന്നും അത് ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും അന്ന് കെ ദാമോദരന്‍ വ്യക്തമാക്കി. ആത്മീയമായ കാര്യങ്ങള്‍ക്കുമപ്പുറം പരസ്പരസഹകരണം വളരേണ്ടതുണ്ടെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. എല്ലാ കാലത്തും ഈ വിഷയം ഉയരുകയും ചെയ്തിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്. ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ കമ്യൂണിസവും ക്രിസ്തുമതവും സഹകരിക്കണമെന്ന ചിന്ത ലോകത്താകെ പടര്‍ന്ന കാലം കൂടിയാണിത്. വിമോചന ദൈവശാസ്ത്രം വിവക്ഷിക്കുന്നത് അതാണ്. ലാറ്റിന്‍ അമേരിക്കന്‍ പോരാട്ടങ്ങളിലെ ഈ കൈകോര്‍ക്കല്‍ നമ്മുടെ കണ്‍മുന്നിലുള്ള ഉദാഹരണങ്ങളാണ്. അന്നത്തെ വ്യവസ്ഥാപിതസംവിധാനത്തിനും അതിന് കൂട്ടുനിന്ന പൗരോഹിത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്തതിനാലാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്. ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന കാലത്തുമാത്രമേ ധനവാന് സ്വര്‍ഗരാജ്യത്തെത്താന്‍ കഴിയൂ എന്ന് ക്രിസ്തു പറഞ്ഞു. ഇത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും വിമോചനത്തിന്റെ ശബ്ദമാണ്. ഇങ്ങനെ പ്രതിഷേധിച്ച ക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നു. അതില്‍ മറ്റാര്‍ക്കും വിഷമം തോന്നേണ്ടെന്നും പിണറായി പറഞ്ഞു.

    ReplyDelete
  8. ദൈവം മനുഷ്യനെയല്ല മറിച്ച് മനുഷ്യന്‍ ദൈവത്തെയാണ് സൃഷ്ടിച്ചത്. ഇ പി രാജഗോപാലന്‍ എഴുതുന്നു " സ്വന്തം ഭൗതികസാഹചര്യത്തിനൊത്ത് ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ ആരാധിക്കുന്നുവെന്നതാണ് നേര്. ഭക്തിയുടെ അറ്റത്തുള്ളത് ഈശ്വരനാണെന്ന് വരികിലും അത് ആചാരാനുഷ്ടാനങ്ങളില്‍ നിന്ന് മുക്തമാവുകയില്ല. കവിതയെഴുതി ഭക്തനായി ജീവിക്കുന്നയാളിന്‍റെ കവിതയിലും ദൈവസൂചനകള്‍ക്കൊപ്പം ഭാവമായും അഭാവമായും തന്‍റെ ജീവിത സാഹചര്യങ്ങള്‍കൂടി കടന്നുവരും. അയാളുടെ ഈശ്വരന്‍ തന്നെയും സാംസ്കാരികമായി നിര്‍ണ്ണീതമാണ്. വിശക്കുന്നവന്‍റെ മുന്നിലെ ദൈവം തീറ്റയാണ് എന്ന വാക്യത്തില്‍ ശരിയെയുള്ളൂ. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രത്തിന് ഭക്തിസങ്കല്‍പ്പങ്ങളും ഒരു പഠനവിഷയമായിത്തീരുന്നത്. ഭക്തിയുടെ സ്വഭാവം, അത് പ്രകടിതമാകുന്ന സന്ദര്‍ഭങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം സാമ്പത്തിക- സാംസ്കാരിക ജീവിതങ്ങളുടെ ഘടനകള്‍ കണ്ടെത്തുവാന്‍ കഴിയും. നീഗ്രോ ക്രിസ്തു സങ്കല്‍പ്പങ്ങള്‍ക്ക് യൂറോപ്യന്‍ ക്രിസ്തുവിന്‍റെ ശാലീനതയോ സ്ത്രൈണതയോ അല്ല ഉള്ളത്. കാപ്പിരീയതയുടെ ദാര്‍ട്യവും വര്‍ഗ്ഗാന്തസും സ്ഫുരിക്കുന്നവയാണവ. കര്‍ത്തവര്‍ഗക്കാര്‍ തങ്ങളെത്തന്നെ വിളിക്കുന്നത്‌ the image of God cut in ebony എന്നാണ്. "
    അതേ മനുഷ്യന്‍ തന്നെയാണ് ദൈവത്തെയും മതത്തെയും സൃഷ്ടിച്ചത്. പക്ഷേ അതിനെ ഇല്ലാതാക്കാന്‍ കേവലം മുദ്രാവാക്യം വിളികള്‍ കൊണ്ട് കഴിയുകയുമില്ല. ശരിയായ ചോദ്യത്തിന്‍റെ തെറ്റായ ഉത്തരമാണ് എന്നിരിക്കിലും അത് മാര്‍ക്സ് പറയുന്നതുപോലെ നിസഹായന്‍റെ നിലവിളിയാണ്. ആത്മാവില്ലാത്ത ലോകത്തിന്‍റെ ആത്മാവ്. അതിനാല്‍ ഭൗതിക സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുക എന്നത് തന്നെയാണ് പ്രധാനം.

    ReplyDelete
  9. പുരോഹിതരെ ഊരിയ വാള്‍ ഉറയിലിടൂ!
    യേശു ക്രിസ്തു വിപ്ലവകാരി ആയിരുന്നു എന്ന സി പി ഐ ( എം ) പ്രസ്താവനക്ക് എതിരായി ഒരു സംഘം ക്രൈസ്തവ മത പുരോഹിതന്മാരും കൂട്ടാളികളും ഉയര്‍ത്തുന്ന വിമര്‍ശനം തികച്ചും ഖേദകരം ആണ്.സി.പി ഐ.(എം)-നു സംഭവിച്ച അപചയത്തില്‍ നിന്നും രക്ഷ പെടുവാന്‍ അവര്‍ സൃഷ്ടിച്ച പുതിയ നയം മാറ്റം ആയും ചിലര്‍ ഇതിനെ കാണുന്നു.കുരുടര്‍ ആനയെ കാണുന്നത് പോലെ ആണ് ഈ പ്രശ്നത്തെ വിമര്‍ശകര്‍ കാണുന്നത് എന്നതാണ് യഥാര്‍ത്ഥ്യം. അരനൂറ്റാണ്ട് മുന്‍പ് പ്രസിദ്ധ മാര്‍ക്സിസ്റ്റ്‌ ചിന്തകനായ കെ ദാമോദരന്‍ രചിച്ച ,പ്രഭാത്‌ ബുക്ക്‌ പ്രസിദ്ധീകരണം ആയ "ക്രിസ്തുമതവും കമ്മ്യൂണിസവും"എന്ന ലഘു ഗ്രന്ഥത്തില്‍ ആദിമ ക്രൈസ്തവ സഭയും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും ആയുള്ള സാദൃശ്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.റോമന്‍ കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള യൂരോപ്പിലാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പിറന്നു വീണത്‌ എന്നത് നാം മറക്കരുത്.എന്തു കൊണ്ടാണ് റോമന്‍ കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിനു കൂടുതല്‍ സ്വീകാര്യത ഉണ്ടാകുന്നതും, ഒന്നിന് പുറകെ ഒന്നായി മാര്‍ക്സിസ്റ്റ്‌ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തുന്നതും എന്നതിന് ഈ വിമര്‍ശകര്‍ മറുപടി പറയുമോ? ക്രിസ്തു ദൈവപുത്രന്‍ എന്ന് അവകാശപ്പെട്ടിരുന്നത് പോലെ തന്നെ താന്‍ മനുഷ്യപുത്രന്‍ ആകുന്നു എന്ന് എത്രയോ പ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം വിസ്മരിക്കരുത്.മനുഷ്യപുത്രന്‍ എന്നനിലയിലുള്ള ക്രിസ്തുവിന്റെ സന്ദേശങ്ങളെ സംബോധന ചെയ്യുവാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമേ ഉള്ളൂ എന്ന ആത്മീയ വാദികളുടെ നിലപാട് ശുദ്ധ ഫാസിസം ആണ്.ക്രിസ്തു ആരുടേയും സ്വകാര്യ സ്വത്തല്ല എന്നത് ആരും മറക്കരുത്. ആദ്യത്തെ മൂന്നു പൊതു സുന്നഹദോസുകള്‍ തൊട്ടു ഇങ്ങോട്ട് ക്രിസ്തുവിന്റെ സ്വഭാവവും, സന്ദേശങ്ങളും സംബന്ധിച്ച് എത്രയോ വ്യത്യസ്തമായ ചിന്താധാരകളാണ് ക്രൈസ്തവരുടെ ഇടയില്‍ നിലനില്‍ക്കുന്നത് എന്നത് നാം മറക്കരുത്. വിശ്വ വിശ്രുതനായ ഡോ: പൗലോസ്‌ മോര്‍ ഗ്രീഗോറിയോസ്,തൃശൂര്‍ കല്‍ദായ സഭയുടെ ബിഷപ്പ് പൗലോസ്‌ മോര്‍ പൗലോസ്‌, മുന്‍ ലോക ക്രൈസ്തവ സഭ കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ :എം എം തോമസ്‌ എന്നിവര്‍ ക്രൈസ്തവ ദൈവശാസ്ത്രം സംബന്ധിച്ച് പരമ്പരാഗത ചിന്തകളില്‍ നിന്നും വേറിട്ട ചിന്തകളുടെ ഉടമകള്‍ ആയിരുന്നു എന്നത് എങ്ങിനെ മറക്കാന്‍ കഴിയും.ഇവര്‍ മാര്‍ക്സിസ്റ്റ്‌ ചിന്തകരോടോത്തു വേദികള്‍ പങ്കിടുവനും അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങളില്‍ കൂടി .യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തിയവരും ആയിരുന്നു.ഇന്ത്യയില്‍ ജനാധിപത്യം കശാപ്പു ചെയ്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഈ പുരോഹിത ശ്രേഷ്ടര്‍ ധീരതയോടു കൂടി ചെറുത്തു നിന്നപ്പോള്‍ ഔദ്യോദിക മത നേതൃത്വങ്ങള്‍ കുംഭകര്‍ണ്ണനെ പോലെ ഉറങ്ങുക ആയിരുന്നു എന്നതല്ലേ ശരി.അക്കാമ്മ ചെറിയാനും ടി എം വര്‍ഗീസും ,കെ സി ജോര്‍ജും പി ടി പുന്നൂസും ഒക്കെ ദേശീയ സ്വാതന്ത്ര്യ വേദികളില്‍ ജ്വലിച്ചു നിന്നപ്പോള്‍ അന്നത്തെ ക്രൈസ്തവ മത പുരോഹിതന്മാര്‍ സര്‍ സി പി ക്ക് സ്വര്‍ണ്ണ കാസെറ്റില്‍ മംഗല പത്രം സമര്‍പ്പിക്കുക ആയിരുന്നു. എന്ന ചരിത്ര സത്യം ആരും വിസ്മരിക്കരുത്. ഊരിയ വാള്‍ ഉറയിലിടുന്നതാണ് അഭിവന്ന്യ പുരോഹിത ശ്രേഷ്ടര്‍ക്ക് നല്ലത്

    ReplyDelete