Monday, January 9, 2012

പ്രതിഷേധിച്ച സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് അക്രമം

ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ശിലാഫലകം എടുത്തുമാറ്റി. 

മാനന്തവാടി: ഉദ്ഘാടനം കഴിഞ്ഞ പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ ശിലാഫലകം എടുത്തുമാറ്റിയതിനെ ചോദ്യം ചെയ്ത സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഐ എം പയ്യംമ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം പി വി സുരേന്ദ്രന്‍ , പയ്യമ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ വി ജി ഗിരിജ, മാവും കണ്ടി ഉണ്ണി, ചോലയില്‍ കുഞ്ഞിരാമന്‍ , എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോയിലേരി പൊട്ടന്‍കൊല്ലിയിലെ ജലസേചന പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ജലസേചന മന്ത്രിയായ എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തതാണ്. പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് പൈപ്പ് ലൈന്‍ മാറ്റിയതിന്റെ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മിക്ക് നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ സ്ഥാപിച്ച ശിലാഫലകം പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ അശോകന്‍ കോയിലേരിയുടെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്.

ഉദ്ഘാടന പ്രസംഗം തുടങ്ങുന്നതിന് മുമ്പ് ശിലാഫലകം പുനസ്ഥാപിക്കണമെന്ന് ചടങ്ങിലെ ആശംസാ പ്രാസംഗികന്‍ കൂടിയായ പി വി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതോടെ അശോകന്‍ കോയിലേരിയുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അശോകന്റെ നേതൃത്വത്തിലുള്ള സംഘം മദ്യലഹരിയിലായിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് സില്‍വി തോമസ്, മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് ഗിരിജയെ വളഞ്ഞിട്ട് തല്ലിയത്. ശിലാഫലകം എടുത്ത് മാറ്റിയത് വിവാദമായതോടെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്ന മന്ത്രി പി കെ ജയലക്ഷ്മി ചടങ്ങിനെത്തിയിരുന്നില്ല. ബഹളത്തിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെഎല്‍ പൗലോസ് പദ്ധതി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് തടിതപ്പുകയായിരുന്നു. ശിലാഫലകം എടുത്തു മാറ്റിയത് സംബന്ധിച്ച് കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി രണ്ട് ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിപിഐ എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പയ്യമ്പള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റിന് പ്രസംഗിക്കാന്‍ വേദിയൊരുക്കിയത് നെല്‍വയല്‍ നികത്തി

കല്‍പ്പറ്റ: കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലക്ക് പ്രസംഗിക്കാന്‍ പനമരത്ത് വേദിയൊരുക്കിയത് നെല്‍വയല്‍ നികത്തി. കോണ്‍ഗ്രസ് പനമരം ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പൊതുയോഗം നടത്താനാണ് നിയമങ്ങള്‍ ലംഘിച്ച് വയല്‍ നികത്തിയത്. സംഭവത്തില്‍ റവന്യു അധികൃതര്‍ ഒരു ജെസിബി പിടിച്ചെടുക്കുകയും മൂന്നുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പനമരം പഞ്ചായത്തിലെ 85/16, 85/10 എന്നീ സര്‍വെ നമ്പറുകളിലെ അരയേക്കറോളം വരുന്ന സ്ഥലമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നികത്തിയത്. പനമരം പഞ്ചായത്തിലെ ലീഗ് അംഗമായ വനിതയുടെ നേതൃത്വത്തിലാണ് വയല്‍ നികത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വയല്‍ നികത്തിയാല്‍ ഒരു കേസും ഉണ്ടാവില്ലെന്നും അതെല്ലാം പഞ്ചായത്ത് നോക്കിക്കോളുമെന്ന് പറഞ്ഞാണത്രെ വയലില്‍ മണ്ണിട്ടത്. ഇതിന് വേണ്ടി ഒരു പണവും സ്ഥലമുടമ നല്‍കിയിട്ടില്ല. ഇവരുടെ നേതൃത്വത്തിലുള്ള ബിനാമികളാണ് പരിസരങ്ങളിലെ ഭൂമിയുടമകളെന്നും ആരോപണമുണ്ട്.

രണ്ട് ദിവസം മുമ്പ് രാത്രിയിലാണ് വയലില്‍ തമിഴ്നാട് രജിസ്ട്രേഷനുള്ള ജെസിബി ഉപയോഗിച്ച് മണ്ണിട്ട് വയല്‍ നികത്തിയത്. വയലോരത്തെ ചെറിയ കാടുകള്‍ നീക്കം ചെയ്യാനെന്ന പേരില്‍ റവന്യൂ അധികൃതരെ അറിയിക്കുകയും മണ്ണിടുകയുമായിരുന്നു. സംഭവത്തില്‍ ടിഎന്‍സി 70-2731 നമ്പര്‍ ജെസിബി പിടിച്ചെടുത്തിട്ടുണ്ട്. ജെസിബി ഉടമ തമിഴ്നാട് സ്വദേശി പളനി, വാടകക്ക് കൊണ്ടുവന്നവര്‍ , ജെസിബിയുടെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഡ്രൈവര്‍ക്ക് ജെസിബി ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പനമരം പഞ്ചായത്തിലെ പലഭാഗങ്ങളിലും നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നതായി നേരത്തെ തന്നെ ആരോപണം നിലനില്‍ക്കുന്നുണ്ട്. റിയല്‍എസ്റ്റേറ്റ് ലോബികളാണ് ഇത്തരം നീക്കത്തിന് പിന്നില്‍ . ഭരണകക്ഷി പാര്‍ടികളിലെ പ്രമുഖരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ .

deshabhimani 090112

1 comment:

  1. മാനന്തവാടി: ഉദ്ഘാടനം കഴിഞ്ഞ പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യാന്‍ ശിലാഫലകം എടുത്തുമാറ്റിയതിനെ ചോദ്യം ചെയ്ത സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഐ എം പയ്യംമ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം പി വി സുരേന്ദ്രന്‍ , പയ്യമ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ വി ജി ഗിരിജ, മാവും കണ്ടി ഉണ്ണി, ചോലയില്‍ കുഞ്ഞിരാമന്‍ , എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

    ReplyDelete