Monday, January 9, 2012

പി എസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടിയത് വെറുതെ

നിയമന നിരോധനം നിയമന നിരോധനം

സംസ്ഥാനത്ത് വീണ്ടും നിയമന നിരോധനം. അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ണായക തസ്തികകളിലല്ലാതെ നിയമനം നടത്തരുതെന്നാണ് വിവിധ വകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫലത്തില്‍ സമ്പൂര്‍ണ നിയമന നിരോധനത്തിനാവും ഇത് വഴിവയ്ക്കുക. പി എസ് സി വഴി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളാണ് ഇതോടെ വെട്ടിലായത്. അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനം കാത്തിരിക്കുന്ന 500 ല്‍ പരം ഉദ്യോഗാര്‍ത്ഥികളുടെ കാര്യവും ത്രിശങ്കുവിലായി.

കാലാവധി നീട്ടിയ പി എസ് സി ലിസ്റ്റുകളിലുള്ള ഒരാള്‍ക്കുപോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് സര്‍ക്കാരിന്റെ ഈ നടപടിയിലൂടെ സംജാതമായത്. മൂന്നുമാസത്തേക്കാണ് സര്‍ക്കാരിന്റെ ഈ അപ്രഖ്യാപിത നിയമന നിരോധനം. ഈ കാലാവധി തീരുംമുമ്പ് പി എസ് സി ലിസ്റ്റുകള്‍ക്ക് നീട്ടിനല്‍കിയ കാലാവധി അവസാനിക്കും. ലിസ്റ്റ് നീട്ടാനുള്ള പി എസ് സി തീരുമാനം നടപ്പിലായശേഷമാണ് സര്‍ക്കാരിന്റെ നിയമന നിരോധനം നിലവില്‍വരുന്നതെന്നതിനാലാണിത്.

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലകളിലും അധിക ജീവനക്കാരുണ്ടെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇത് കണ്ടെത്താനായാണ് ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഇവര്‍ വിവിധ വകുപ്പുകളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് മൂന്ന് മാസത്തെ സമയമാണ്. സമയബന്ധിതമായി ഇവര്‍ പഠനം നടത്തിയാല്‍ പോലും മേയ് മാസമേ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയൂ. അതേസമയം പി എസ് സി ലിസ്റ്റുകളുടെ നീട്ടുന്ന കാലാവധി ഏപ്രില്‍ 30 ന് അവസാനിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ കാലാവധി നീട്ടപ്പെട്ട ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് ഉറപ്പായി. എല്‍ ഡി സി അടക്കമുള്ള ചെറുതും വലുതുമായ 430 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിയത്. ഇതോടെ പി എസ് സിയെ മോശക്കാരായി ചിത്രീകരിച്ച് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയും കൈകൊണ്ട തീരുമാനങ്ങളാണ് സംശയത്തിന്റെ നിഴലിലായത്.

രണ്ടുതവണ കാലാവധി നീട്ടിയ ലിസ്റ്റുകളുടെ കാലാവധിയാണ് വീണ്ടും നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് ആദ്യം പി എസ് സി നിരസിച്ചു. എന്നാല്‍ പി എസ് സി രാഷ്ട്രീയം കളിക്കുകയാണെന്ന പ്രതിച്ഛായ സൃഷ്ടിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ന്ന് ലിസ്റ്റുകളുടെ കാലാവധി പി എസ് സി വീണ്ടും നീട്ടുകയായിരുന്നു. നിയമപരമായി മൂന്ന് തവണയില്‍ കൂടുതല്‍ ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ല. അതുകൊണ്ടുതന്നെ ഇനിയൊരു കാലാവധി നീട്ടല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കാനും കഴിയില്ല.

മുമ്പ് രണ്ടുതവണ ലിസ്റ്റിന്റെ കാലാവധി നീട്ടിയപ്പോഴും അതില്‍നിന്നും ആര്‍ക്കും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അതുമറച്ചുവച്ചാണ് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ മൂന്നാമതും ആവശ്യപ്പെട്ടത്. ഇത്തവണയും തങ്ങളുടെ പതിവ് യു ഡി എഫ് ആവര്‍ത്തിക്കുമെന്നാണ് ഈ നിയമന നിരോധനം വ്യക്തമാക്കുന്നത്.

നിയമന നിരോധനം നീക്കിയാലും റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഉടനൊന്നും ജോലി ലഭിച്ചുവെന്ന് വരില്ല. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നതിനാലാണിത്. സര്‍ക്കാര്‍ സര്‍വീസില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നത് യു ഡി എഫ് സര്‍ക്കാരിന്റെ പതിവാണ്. കഴിഞ്ഞ എ കെ ആന്റണി മന്ത്രിസഭയുടെ കാലത്തും തസ്തികകള്‍ വ്യാപകമായി വെട്ടിനിരത്തിയിരുന്നു. യു ഡി എഫ് അധികാരത്തിലിരുന്ന 2001-2006 കാലഘട്ടത്തില്‍ 34,087 തസ്തികകളാണ് സംസ്ഥാന സര്‍വീസിലും പൊതുമേഖലസ്വയംഭരണ സ്ഥാപനങ്ങളിലുമായി ഇല്ലാതാക്കിയത്.

തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാരാണ് നിയമന നിരോധനം പിന്‍വലിച്ചത്. 33,000 തസ്തിക പുതുതായി സൃഷ്ടിക്കുകയും ചെയ്തു. ആ സര്‍ക്കാര്‍ മാറി യു ഡി എഫ് വീണ്ടും അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ ജോലിയെന്ന തൊഴില്‍ രഹിതരുടെ മോഹങ്ങള്‍ക്കാണ് കത്തിവീഴുന്നത്.

തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് നിയോഗിച്ച സമിതി പിരിച്ചു വിടണം: ഡി വൈ എഫ് ഐ

 കണ്ണൂര്‍: സംസ്ഥാനസര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയോഗിച്ച ഉന്നതതല സമിതി പിരിച്ചുവിടണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ആവശ്യപ്പെട്ടു.ഈ  സമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഡി വൈ എഫ് ഐ പ്രക്ഷോഭം തുടങ്ങും.ഇതിന്റെ ഭാഗമായി ബുധനാഴ്ച ജില്ല-ഏരിയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 വെട്ടിക്കുറയ്‌ക്കേണ്ട തസ്തികകളുടെ എണ്ണം കണക്കാക്കുന്നതിനാണ് ധനകാര്യ വകുപ്പ് ഉന്നതതല സമിതിയെ നിശ്ചയിച്ചത്.മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.ഇതോടെ അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഒറ്റ നിയമനം പോലും നടക്കില്ലെന്നും സമ്പൂര്‍ണ നിയമന നിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാജേഷ്  പറഞ്ഞു.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനം ഏര്‍പ്പെടുത്തുകയും ഇരുപതിനായിരത്തോളം തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍വീസുകളില്‍ വര്‍ഷംതോറും രണ്ടു ശതമാനം തസ്തികകള്‍ വെട്ടിച്ചുരുക്കി പത്തു വര്‍ഷം കൊണ്ട് 20 ശതമാനം തസ്തികകള്‍ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് നിയമനനിരോധനം പിന്‍വലിച്ച് മുപ്പത്തിനാലായിരം തസ്തികകള്‍ സൃഷ്ടിച്ചത്.യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും ഭരണത്തിലെത്തിയതോടെ മിക്ക വകുപ്പുകളിലും നിയമനം വിലക്കിയിരിക്കയാണ്.പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ റിട്ടയര്‍മെന്റ് ഒഴിവുകള്‍ പോലും നികത്താത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ റാങ്ക്‌ലിസ്റ്റ് നീട്ടി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയാണ്.

അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്നും ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി അഡ്വ.പി സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ ഗണേശന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം രതീഷ് എന്നിവരും പങ്കെടുത്തു.

janayugom 100112

1 comment:

  1. സംസ്ഥാനത്ത് വീണ്ടും നിയമന നിരോധനം. അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ണായക തസ്തികകളിലല്ലാതെ നിയമനം നടത്തരുതെന്നാണ് വിവിധ വകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫലത്തില്‍ സമ്പൂര്‍ണ നിയമന നിരോധനത്തിനാവും ഇത് വഴിവയ്ക്കുക. പി എസ് സി വഴി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളാണ് ഇതോടെ വെട്ടിലായത്. അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനം കാത്തിരിക്കുന്ന 500 ല്‍ പരം ഉദ്യോഗാര്‍ത്ഥികളുടെ കാര്യവും ത്രിശങ്കുവിലായി.

    ReplyDelete