Tuesday, January 17, 2012

കണ്ണൂര്‍ ജില്ലാസമ്മേളന പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസ്

പയ്യന്നൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുപ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് പ്രകടനം നടത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ , ജില്ലാ സെക്രട്ടറി പി ജയരാജന്‍ , എം വി ജയരാജന്‍ , കെ പി സഹദേവന്‍ , സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍ , ടി ഐ മധുസൂദനന്‍ തുടങ്ങി അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് കേസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. സമ്മേളനവുമായി ബന്ധപ്പെട്ട് പ്രകടനം, ചുവപ്പ് സേനാമാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പൊലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നു.

നേതാക്കള്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം: സിപിഐ എം

പയ്യന്നൂര്‍ : സിപിഐ എം ജില്ലാ സമ്മേളന പ്രകടനത്തിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കളെ പ്രതി ചേര്‍ത്ത് കേസെടുത്ത പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ജില്ലാ സമ്മേളന സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി ഐ മധുസൂദനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി പൊലീസ് അധികാരികളുമായി ചര്‍ച്ച ചെയ്താണ് വളണ്ടിയര്‍മാര്‍ച്ചും പൊതുപ്രകടനം കടന്ന് വരാനുള്ള വഴികളും നിശ്ചയിച്ചത്. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ നൂറ് ചുവപ്പ് വളണ്ടിയര്‍മാരെ വിന്യസിക്കുകയും ചെയ്തിരുന്നു. പതിനായിരങ്ങള്‍ പ്രകടനമായി ടൗണിലേക്ക് കടക്കുമ്പോഴും ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആര്‍ക്കും ഒരു പരാതിയുമില്ലാതെ സമ്മേളനം പൂര്‍ത്തീകരിച്ചിട്ടും സിപിഐ എം നേതാക്കള്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ചട്ടുകമായി പൊലീസ് മാറരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലാസമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ ജീപ്പിന് കല്ലേറ്

പെരിങ്ങോം: സിപിഐ എം ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത് പയ്യന്നൂരില്‍നിന്ന് വളണ്ടിയര്‍മാരുള്‍പ്പടെയുള്ള പ്രവര്‍ത്തകരുമായി പോവുകയായിരുന്ന ജീപ്പിനുനേരെ പുളിങ്ങോത്തിനടുത്ത് ഉമയന്‍ചാലില്‍വച്ച് കല്ലേറ്. കെഎല്‍ 13 ഇ 7300 നമ്പര്‍ ജീപ്പിന്നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവറുടെ മനോധൈര്യംമൂലം യാത്രക്കാര്‍ പരിക്കേല്‍ക്കാരെ രക്ഷപ്പെട്ടു. ജീപ്പിന് കേടുപറ്റി. മുസ്ലിംലീഗുകാരായ സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. പെരിങ്ങോം പൊലീസില്‍ പരാതി നല്‍കി.

ബസ്സുകള്‍ക്ക് കല്ലേറ്; 5 ലീഗുകാര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: സിപിഐ എം ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വളണ്ടിയര്‍മാര്‍ സഞ്ചരിച്ച ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് ലീഗുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കല്ലേറില്‍ വളണ്ടിയര്‍മാരായ ആയിപ്പുഴയിലെ ജിസ്നക്കും ജിഷയ്ക്കും പരക്കേറ്റിരുന്നു. ലീഗുകാരായ മന്നയിലെ കാട്ടി അനസ്, സലീം, കേയി സാഹിബ് ബിഎഡ് കോളേജ് പ്യൂണ്‍ കെ നിസാര്‍ , മുനീര്‍ , ഷുക്കൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പയ്യന്നൂരില്‍ ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കെ എല്‍13-388 കാര്‍ത്തിക ബസിന് നേരെയാണ് അക്രമം. ബസിലുണ്ടായിരുന്നവര്‍ ഉടന്‍ ഷട്ടര്‍ താഴ്ത്തിയതിനാല്‍ മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മന്ന, മദ്രസ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പത്തോളം ബസുകള്‍ക്കുനേരെ ലീഗുകാര്‍ അക്രമം നടത്തിയിരുന്നു.

deshabhimani 170112

1 comment:

  1. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുപ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് പ്രകടനം നടത്തി റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

    ReplyDelete