Saturday, July 14, 2012

കാല്‍ക്കോടി കുരുന്നുകള്‍ ഉച്ചപ്പട്ടിണിയില്‍


പതിറ്റാണ്ടുകളായി സംസ്ഥാനത്തുനിലവിലുള്ള സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി തകര്‍ത്ത സര്‍ക്കാര്‍ കാല്‍ക്കോടി കുരുന്നുകളെ ദയാശൂന്യതയോടെ ഉച്ചപ്പട്ടിണിയിലേയ്ക്കുവലിച്ചെറിഞ്ഞു. ഉച്ചഭക്ഷണത്തില്‍ സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ അരിമാത്രമേ നല്‍കൂ എന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ കേവലം 11.3 കോടി രൂപ മാത്രമാണ് കുട്ടികളുടെ പട്ടിണിക്കഞ്ഞിക്കെന്നപേരില്‍ നീക്കിവച്ച് പദ്ധതി തകര്‍ത്തെറിഞ്ഞത്.
എല്‍ ഡി എഫ് സര്‍ക്കാര്‍ 47 കോടിയില്‍പരം രൂപയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുവേണ്ടി നീക്കിവച്ചിരുന്നതെങ്കില്‍ പട്ടിണിക്കുരുന്നുകളുടെ ഉച്ചക്കഞ്ഞിയില്‍ നിന്നു മനുഷ്യത്വരഹിതമായി 35 കോടിയില്‍ പരം രൂപയാണ് പുതിയ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ കയ്യിട്ടുവാരിയിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 47 കോടി രൂപ വകമാറ്റി ചെലവഴിക്കാനുള്ള ഹീനനീക്കവും നടന്നുവരുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌കൂള്‍ തുറന്ന് രണ്ടുമാസമാകാറായിട്ടും മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓരോ കുട്ടിക്കും കോഴിക്കു കൊത്തിപെറുക്കാവുന്ന അളവില്‍ ഓരോപിടി അരി നല്‍കിയിട്ട് ബാക്കിയെല്ലാം അധ്യാപക-രക്ഷാകര്‍ത്തൃസമിതികള്‍ നടത്തിക്കൊള്ളണം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് ഒന്നാം ക്ലാസ് മുതല്‍ എട്ടാംക്ലാസുവരെയുള്ള 25 ലക്ഷം കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കാനിടയാക്കിയത്. ഗിരിവര്‍ഗ മേഖലകള്‍, പിന്നോക്ക പ്രദേശങ്ങള്‍, പട്ടികജാതി മേഖലകള്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ പി ടി എ എന്ന ഏര്‍പ്പാടിനെക്കുറിച്ച് കേട്ടറിവുപോലുമില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലേയ്ക്കും ഇത്തരം അധ്യാപക-രക്ഷാകര്‍ത്തൃ സംഘടനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തവയുമാണ്. ഈ സ്‌കൂളുകള്‍ സ്ഥിതിചെയ്യുന്ന മേഖലകളിലെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെയാണിതിനു കാരണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ ഡി എഫ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനുള്ള അരിയും പയറും പലവ്യഞ്ജനങ്ങളും പാലും നല്‍കിയിരുന്നു. ഭക്ഷ്യ-സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണ വകുപ്പുകളാണ് ഇവയെല്ലാം നല്‍കിയിരുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞവര്‍ഷം മുതല്‍ ഉച്ചഭക്ഷണപദ്ധതി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മില്‍മയ്ക്കു പാലിന്റെ വിലയില്‍ കുടിശ്ശികയുണ്ടെന്ന കാരണം പറഞ്ഞ് പാല്‍വിതരണം നിര്‍ത്തലാക്കി.

കേന്ദ്രസഹായമുള്ളതിനാല്‍ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിന്റെ അപര്യാപ്തത ഇല്ലാതിരിക്കേയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒരു വിദ്യാര്‍ഥിക്ക് പത്തുരൂപ വീതം പ്രതിദിനം ഉച്ചഭക്ഷണത്തിനു നീക്കിവച്ചിരുന്നത്. അത് ഇപ്പോള്‍ 4 രൂപയായി വെട്ടിച്ചുരുക്കിയിരിക്കുന്നു. ഉച്ചഭക്ഷണ ഫണ്ടില്‍ നിന്ന് കയ്യിട്ടുവാരിയ 35 കോടിരൂപ എങ്ങോട്ടുപോയെന്ന ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പിനു മറുപടിയുമില്ല.

അതേസമയം മുട്ടയും പാലും നല്‍കാന്‍ 4 രൂപ നല്‍കാമെന്ന് ഇതുസംബന്ധിച്ച വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഒരു മുട്ടയ്ക്ക് ഇപ്പോള്‍ നാലര രൂപയോ അതിലധികമോ ആണ് വില. ഒരു ഗ്ലാസ് പാല്‍ നല്‍കണമെങ്കില്‍ 7.5 രൂപയെങ്കിലുമാകുമെന്നിരിക്കേ നാലുരൂപ സര്‍ക്കാരിന്റെ കടലാസില്‍ മാത്രം ഒതുങ്ങുമെന്നും തീര്‍ച്ച. നൂറുകുട്ടികളുള്ള സ്‌കൂളിലേയ്ക്ക് ഭക്ഷണം പാകം ചെയ്യാന്‍ 150 രൂപ നല്‍കുമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പും മറ്റൊരു തമാശയായി.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ സംഘടന ഉച്ചഭക്ഷണ പദ്ധതി സ്തംഭിച്ചത് വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും മറുപടിയില്ല. എന്നാല്‍ പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണ മെനു അധ്യാപക-രക്ഷാകര്‍ത്തൃ സംഘടനകള്‍ തന്നെ തീരുമാനിച്ചു നടപ്പാക്കിക്കൊള്ളട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ അഴിച്ചുപണി നടത്തിയതെന്ന വിചിത്രമായി വിശദീകരണമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാജഹാന്‍ നല്‍കുന്നത്. പദ്ധതിയില്‍ നിന്ന് 35 കോടിരൂപ കൊള്ളയടിച്ചതിനെക്കുറിച്ചോ പദ്ധതി സ്തംഭിച്ചതിനെക്കുറിച്ചോ അദ്ദേഹത്തിനു മിണ്ടാട്ടവുമില്ല.

janayugom 130712

1 comment:

  1. പതിറ്റാണ്ടുകളായി സംസ്ഥാനത്തുനിലവിലുള്ള സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി തകര്‍ത്ത സര്‍ക്കാര്‍ കാല്‍ക്കോടി കുരുന്നുകളെ ദയാശൂന്യതയോടെ ഉച്ചപ്പട്ടിണിയിലേയ്ക്കുവലിച്ചെറിഞ്ഞു. ഉച്ചഭക്ഷണത്തില്‍ സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ അരിമാത്രമേ നല്‍കൂ എന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ കേവലം 11.3 കോടി രൂപ മാത്രമാണ് കുട്ടികളുടെ പട്ടിണിക്കഞ്ഞിക്കെന്നപേരില്‍ നീക്കിവച്ച് പദ്ധതി തകര്‍ത്തെറിഞ്ഞത്.
    എല്‍ ഡി എഫ് സര്‍ക്കാര്‍ 47 കോടിയില്‍പരം രൂപയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുവേണ്ടി നീക്കിവച്ചിരുന്നതെങ്കില്‍ പട്ടിണിക്കുരുന്നുകളുടെ ഉച്ചക്കഞ്ഞിയില്‍ നിന്നു മനുഷ്യത്വരഹിതമായി 35 കോടിയില്‍ പരം രൂപയാണ് പുതിയ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ കയ്യിട്ടുവാരിയിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 47 കോടി രൂപ വകമാറ്റി ചെലവഴിക്കാനുള്ള ഹീനനീക്കവും നടന്നുവരുന്നു.

    ReplyDelete