Monday, July 9, 2012

പരാധീനതകളുടെ കെട്ടഴിച്ച് പുതുപ്പള്ളിയില്‍ പനിഅവലോകന യോഗം


മുഖ്യമന്ത്രി പങ്കെടുത്ത പുതുപ്പള്ളി നിയോജക മണ്ഡലം പനി അവലോകന യോഗത്തില്‍ ആരോഗ്യ മേഖലയുടെ പരാധീനത പുറത്ത്. സ്ഥലം എംഎല്‍എകൂടിയായ മുഖ്യമന്ത്രിയുടൈ സാന്നിധ്യത്തില്‍ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയെങ്കിലും യോഗത്തില്‍ കാര്യക്ഷമമായ നടപടിയുണ്ടായില്ല. ജില്ലയില്‍ ഏറ്റവും അധികം ഡെങ്കിപ്പനി രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും ചികിത്സാ പരിമിതികളും ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് കെ അരവിന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും നടപടി ഒന്നുമാകാതെ യോഗം പിരിഞ്ഞു.

പാമ്പാടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം സ്റ്റാഫിനെ നിയമിച്ച് പ്രവര്‍ത്തിപ്പിക്കുക, അകലക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരെക്കൂടി നിയമിക്കുക തോട്ടയ്ക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സാ സൗകര്യം പുനരാരംഭിക്കുക തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്.

എല്ലാ ആശുപത്രികളിലും മരുന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പുതിയ പോസ്റ്റുണ്ടാക്കി നിയമനങ്ങള്‍ നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു വാര്‍ഡിന് 25,000 രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഈ തുക സാങ്കേതിക തടസ്സങ്ങള്‍മൂലം ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍തന്നെ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

13 ഡെങ്കിപ്പനി രോഗികളാണ് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്. ഡെങ്കിപ്പനി പരിശോധനയ്ക്കുള്ള കിറ്റ് രണ്ടാഴ്ചമുമ്പ് മാത്രമാണ് ആശുപത്രിയില്‍ ലഭിക്കുന്നത്. ലാബ് ടെക്നീഷ്യന്‍ പോസ്റ്റ് ഇവിടെ ഉണ്ടെങ്കിലും നിയമിച്ചിട്ടില്ല. ലാബ് ടെക്നീഷനെ നിയമിക്കണമെന്ന അവലോകന യോഗത്തില്‍ ഉയര്‍ന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. എല്‍ഡിഎഫ് ഭരണകാലത്ത് ഏഴ് ഡോക്ടര്‍മാര്‍ ഒപിയില്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ രണ്ടായി ചുരുങ്ങി. ഒപിയില്‍ 600 രോഗികള്‍ ദിവസേന പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നുണ്ട്്. 60പേരെ കിടത്തി ചികിത്സിക്കാന്‍ മാത്രമാണ് ആശുപത്രിയില്‍ ഇപ്പോള്‍ സൗകര്യമുള്ളത്. സര്‍ജിക്കല്‍ വാര്‍ഡ്, ഗൈനക്കോളജി തിയേറ്റര്‍, ലേബര്‍ റൂം എന്നിവയ്ക്കായി എല്‍ഡിഎഫ് ഭരണകാലത്ത് നിര്‍മാണം ആരംഭിച്ച കെട്ടിടം നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പുതിയ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതുമൂലം ഇത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

യോഗത്തില്‍ എല്‍ഡിഎഫിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം

പാമ്പാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പുതുപ്പള്ളി നിയോജകമണ്ഡലം പനി അവലോകനയോഗത്തില്‍ എല്‍ഡിഎഫ് ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പാമ്പാടി പഞ്ചായതിലെ സിപിഐ എം അംഗങ്ങള്‍ പ്രതിഷേധിച്ചു. സ്ഥലം എംഎല്‍എകൂടിയായ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഒഴിവാക്കാനാണ് നടപടിയെന്ന് പഞ്ചായത്ത് പ്രതിപക്ഷനേതാവ് ഇ എസ് സാബു ആരോപിച്ചു. പാമ്പാടി താലൂക്ക് ആശുപത്രി വികസനത്തോട് നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. നിലവിലുള്ള ഡോക്ടര്‍മാരെവരെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലംമാറ്റുകയാണ്.അവലോകനയോഗത്തില്‍ കോണ്‍ഗ്രസ് ഐ പാമ്പാടി മണ്ഡലം പ്രസിഡന്റ് മാത്തച്ചന്‍ പാമ്പാടി പങ്കെടുത്ത് സംസാരിച്ചിരുന്നു.

deshabhimani 090712

1 comment:

  1. മുഖ്യമന്ത്രി പങ്കെടുത്ത പുതുപ്പള്ളി നിയോജക മണ്ഡലം പനി അവലോകന യോഗത്തില്‍ ആരോഗ്യ മേഖലയുടെ പരാധീനത പുറത്ത്. സ്ഥലം എംഎല്‍എകൂടിയായ മുഖ്യമന്ത്രിയുടൈ സാന്നിധ്യത്തില്‍ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയെങ്കിലും യോഗത്തില്‍ കാര്യക്ഷമമായ നടപടിയുണ്ടായില്ല. ജില്ലയില്‍ ഏറ്റവും അധികം ഡെങ്കിപ്പനി രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും ചികിത്സാ പരിമിതികളും ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് കെ അരവിന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും നടപടി ഒന്നുമാകാതെ യോഗം പിരിഞ്ഞു.

    ReplyDelete