Wednesday, July 11, 2012

കൊച്ചി മെട്രോ: ടോം ജോസിനെ മാറ്റുമെന്നു സൂചന



കൊച്ചി മെട്രോപദ്ധതിയില്‍ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിലാകും താന്‍ പ്രവര്‍ത്തിക്കുകയെന്ന് ഇ ശ്രീധരന്‍. പദ്ധതിയുടെ ചെയര്‍മാനാക്കരുതെന്നും ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തരുതെന്നും അഭ്യര്‍ഥിച്ചുണ്ടെന്ന് ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുതന്നെയായിരിക്കും കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതലയയെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി കമീഷന്‍ ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഞ്ചുവീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പുതിയ ഡയറക്ടര്‍ബോര്‍ഡ് ഉടന്‍ നിലവില്‍വരും. ചെയര്‍മാനെ കേന്ദ്രസര്‍ക്കാരും മാനേജിങ് ഡയറക്ടറെ സംസ്ഥാനസര്‍ക്കാരും തീരുമാനിക്കും. ഇനിയുള്ള കാര്യങ്ങള്‍ പുതിയ ബോര്‍ഡാണ് തീരുമാനിക്കുക. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കലും ഒഴിപ്പിക്കലും എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഡല്‍ഹി മെട്രോയെ ഒഴിവാക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ബംഗളൂരു മെട്രോ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ അപാകത ഇല്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. കൊച്ചി മെട്രോയ്ക്കു പുറമെ ഡിഎംആര്‍സി ഏറ്റെടുക്കുന്ന തിരുവനന്തപുരം മോണോ റെയില്‍, കോഴിക്കോട് മോണോ റെയില്‍, തിരുവനന്തപുരം- കാസര്‍കോട് ഹൈസ്പീഡ് റെയില്‍വേ തുടങ്ങിയ പദ്ധതികളുടെയും ഉപദേഷ്ടാവായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോ: ടോം ജോസിനെ മാറ്റുമെന്നു സൂചന

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ എംഡി സ്ഥാനത്തേക്ക് ടോം ജോസിനു പകരം പുതിയൊരാളെ പരിഗണിക്കുന്നതായി സൂചന. 2011 ആഗസ്തില്‍ രൂപീകരിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) ന്റെ എംഡിയാണ് ടോം ജോസ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) പദ്ധതിയുടെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ ഡിഎംആര്‍സിക്കെതിരെ നീങ്ങിയ ടോമിനെ തുടര്‍ന്ന് സഹകരിപ്പിക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ മാനേജിങ് ഡയറക്ടര്‍ ടി ബാലകൃഷ്ണന്‍, ആര്‍ബിഡിസികെ എംഡി മുഹമ്മദ് ഹനീഷ് എന്നിവരെയാണ് മെട്രോ ഡയറക്ടര്‍ബോര്‍ഡ് എംഡിയായി പരിഗണിക്കുന്നത്. നിലവിലുള്ള കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍(കെഎസ്ഐഎന്‍സി) ചെയര്‍മാന്‍, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പദവികളില്‍ ടോം തുടരും. ടോം ജോസ് തുടരുന്നതില്‍ വിരോധമില്ലെന്ന് ശ്രീധരന്‍ അറിയിച്ചെങ്കിലും ഡിഎംആര്‍സിക്ക് പൂര്‍ണചുമതലയുള്ള പദ്ധതിയില്‍ അധികാരമൊന്നും ഇല്ലാത്ത ലെയ്സണ്‍ ഓഫീസറായി തുടരാന്‍ ടോമിന് താല്‍പ്പര്യമില്ല. ഒരുഘട്ടത്തില്‍ ഡിഎംആര്‍സിക്കെതിരെ രംഗത്തുവന്ന ടോം പദ്ധതിയില്‍ തുടര്‍ന്നാല്‍ ഡിഎംആര്‍സിയുമായി വീണ്ടും ഭിന്നതയുണ്ടാകുമെന്നും അവര്‍ പദ്ധതി ഉപേക്ഷിക്കാന്‍വരെ തയ്യാറായേക്കുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു.

ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും കൊച്ചി മെട്രോയില്‍നിന്ന് ഒഴിവാക്കാന്‍ ടോം ജോസിനെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയപ്പോഴൊക്കെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്ത കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തിലാണ് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ തീരുമാനമുണ്ടായത്. ടോം ജോസിനെക്കൊണ്ട് ഇ ശ്രീധരന് കത്തെഴുതിക്കുകയും ചെയ്തു. എന്നാല്‍, വിവാദത്തില്‍ ഇ ശ്രീധരനു ലഭിച്ച മാധ്യമപിന്തുണയും ഡിഎംആര്‍സിയുടെ പങ്കാളിത്തത്തിനുവേണ്ടി ഉയര്‍ന്ന ആവശ്യവും സര്‍ക്കാരിനെ ഞെട്ടിച്ചു. തുടര്‍ന്നാണ് മാര്‍ച്ചില്‍ ചേര്‍ന്ന ബോര്‍ഡ്യോഗം ഡിഎംആര്‍സിയെ നിര്‍മാണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
(എം എസ് അശോകന്‍)


deshabhimani 110712

No comments:

Post a Comment