Sunday, July 8, 2012

സിപിഐ എം നേതാവിനെ വധിക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍സംഘം അറസ്റ്റില്‍


കോതമംഗലം: സിപിഐ എം പിണ്ടിമന ലോക്കല്‍ കമ്മിറ്റിയംഗം ഇരുമലപ്പടി ചാത്തനാട്ട് ബാബു പരീതിനെ(40) വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചംഗ ക്വട്ടേഷന്‍സംഘത്തെ അറസ്റ്റ്ചെയ്തു. വെണ്ടുവഴി പുത്തന്‍പുരയ്ക്കല്‍ അന്‍വര്‍ (23), മുളവൂര്‍ ആലപ്പാട്ട് മെര്‍ഷിദ് (26), കറുകടംചാലില്‍ പുത്തന്‍പുരയില്‍ ദിലീപ് (32), ഇരമല്ലൂര്‍ ചിറപ്പടിയില്‍ കമ്മത്തുകുടി നാദിര്‍ഷ (23), കറുകടം മറ്റത്തില്‍ വിജീഷ് (26) എന്നിവരാണ് പിടിയിലായത്. കോതമംഗലം എസ്ഐ ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് അറസ്റ്റ്ചെയ്തത്. മുഖ്യപ്രതി വേട്ടാമ്പാറ കൈതയ്ക്കല്‍ ടോമി (55) ആണെന്നും ഇയാള്‍ ബാബു പരീതിനെ വധിക്കാന്‍ ഒരുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നും എസ്ഐ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചേലാട് എരപ്പുങ്കല്‍ ജങ്ഷനില്‍ ഹോട്ടല്‍ നടത്തുന്ന ബാബു കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. അഞ്ചംഗസംഘം ബാബു പരീതിനെ തടഞ്ഞുനിര്‍ത്തി കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി പരിക്കേല്‍പ്പിച്ചു. ആക്രമണത്തിനിടെ എതിരെ വാഹനം വന്നതിനെത്തുടര്‍ന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. കള്ളത്തോക്ക് കൈവശംവച്ചതിന് പ്രതി കൈതയ്ക്കല്‍ ടോമിക്കെതിരെ 2010ല്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ജയില്‍ശിക്ഷയും അനുഭവിച്ചു. ഈ കേസില്‍ ബാബു പരീത് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. അതിന്റെ പേരിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ചതെന്നും കൊലചെയ്യുന്നതിന് നല്‍കിയ ഒരുലക്ഷംരൂപ അഞ്ചുപേരുംചേര്‍ന്ന് വീതിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

മെര്‍ഷിദ് ആണ് കേസിലെ മുഖ്യ സൂത്രധാരന്‍. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാളെ വിവിധ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതാണ്. മെര്‍ഷിദും അന്‍വറും വീരപ്പന്‍ സന്തോഷിന്റെ സംഘത്തിലെ അംഗങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതികള്‍ എല്ലാവരും നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി കേസെടുത്തു. എഎസ്ഐ കെ ഇ സത്യവാന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ എം എം ഷമീര്‍, എം കെ അബ്ദുള്‍ സത്താര്‍, സജി ജോണ്‍, നീജു ഭാസ്കരന്‍, ജീമോന്‍ കെ പിള്ള എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. തലയ്ക്കും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ബാബു പരീത് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ബാബു പരീതിനെ ടോമി നേരത്തെ മൊബൈല്‍ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും മൊബൈല്‍ഫോണിനെ പിന്തുടര്‍ന്നുമാണ് പ്രതികളെ പിടികൂടിയത്.

deshabhimani 080712

No comments:

Post a Comment