Wednesday, July 11, 2012

തലസ്ഥാനത്ത് ക്വട്ടേഷന്‍ പൂക്കാലം


ഒന്നാം ഭാഗം

യുഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ "മധുവിധുകാലം" കഴിഞ്ഞപ്പോള്‍ തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ അയ്യരുകളിയാണ്. 15ല്‍ അധികം സംഘടിത ഗുണ്ടാആക്രമണങ്ങള്‍ ഇതിനിടയിലുണ്ടായി. നാലുപേരുടെ ശിരസ്സറ്റു. ഇതില്‍ രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍തന്നെയാണ്. വെള്ളറടയ്ക്കടുത്ത് അംബൂരിയില്‍ പൊലീസുകാര്‍ക്ക് വിവരം നല്‍കിയെന്ന് ആരോപിച്ചാണ് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നത്. അധോലോകനഗരങ്ങളെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള കൊലപാതകമാണ് തിരുവനന്തപുരമടക്കമുള്ള നമ്മുടെ നഗരങ്ങളില്‍ നടക്കുന്നത്.

തലസ്ഥാനത്ത് മാത്രം ഒറ്റവര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 50 പേര്‍. സ്ത്രീപീഡനത്തിലും തലസ്ഥാന ജില്ലയ്ക്ക് "അഭിമാനിക്കാവുന്" സ്ഥാനമാണ്. 1707 കേസുമായി സംസ്ഥാനത്ത് ഒന്നാംസ്ഥാനത്താണ് തലസ്ഥാനം. നഗരത്തില്‍മാത്രം 498 പേര്‍ ആക്രമണത്തിനിരയായി. പീഡനംമൂലം 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു. ബാലപീഡനത്തിന് 80 കേസ് രജിസ്റ്റര്‍ ചെയ്തു. ആദിവാസികള്‍ക്കുനേരെയുള്ള ആക്രമണവും പതിന്മടങ്ങ് കൂടി. സദാചാരപൊലീസും ഇവിടെ സജീവമാണ്. ബഹുഭൂരിപക്ഷം കേസുകളിലും പൊലീസ് നടപടി "അന്വേഷണം തുടരുന്നു" എന്നതില്‍ മാത്രം ഒതുങ്ങും. കഴിഞ്ഞ ഞായറാഴ്ച തൈക്കാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു. പട്ടാപ്പകല്‍ നാലംഗസംഘം നഗരത്തിലെ ഏറ്റവും തിരക്കേറിയ ഓവര്‍ബ്രിഡ്ജ് ജങ്ഷനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വാര്‍ത്ത ഏറെ ഒച്ചപ്പാടുണ്ടാക്കി. ഒരേദിവസം നഗരത്തില്‍ നാലിടത്ത് നടന്ന പിടിച്ചുപറിയില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടത് 20 പവനിലേറെ ആഭരണം. ജനങ്ങളുടെ ജീവനും മാനത്തിനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസിന് മന്ത്രിമാരുടെ സുരക്ഷയും യാത്രാസൗകര്യവും ഒരുക്കുന്നതിലും ഹെല്‍മറ്റ് വേട്ടയിലും മാത്രമാണ് ശ്രദ്ധ.

മെട്രോ നഗരമായ കൊച്ചിയിലും ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് വേദിയായ വര്‍ഷമാണ് കടന്നുപോയത്. കോതമംഗലം എംഎ എന്‍ജിനിയറിങ് കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥി ക്രിസ്റ്റഫറിന്റെ(22) മൃതദേഹം റോഡരികില്‍ കണ്ടത്, വനിതാപൊലീസില്ലാതെ പെണ്‍കുട്ടിയെ രാത്രി ലോക്കപ്പിലിട്ടത്, പത്തനംതിട്ട സ്വദേശിനിയെയും കുടുംബത്തെയും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അക്രമിച്ചത് തുടങ്ങിയ നടുക്കുന്ന സംഭവങ്ങള്‍ കൊച്ചിയില്‍ നടന്നത് കഴിഞ്ഞ രണ്ടുമാസത്തിനിടയിലാണ്. ഗുജറാത്ത് സ്ഫോടനത്തില്‍ ഉപയോഗിച്ച ബൈക്കുകള്‍ തേടി എന്‍ഐഎ സംഘം ജൂണ്‍ ഒമ്പതിന് കൊച്ചിയില്‍ എത്തിയിരുന്നു. സ്ഫോടനത്തില്‍ ഉപയോഗിച്ച നാല് ബൈക്കുകളില്‍ ഒന്ന് മട്ടാഞ്ചേരിയിലും മറ്റൊന്ന് ആലുവയിലുമാണ് വിറ്റതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേപ്പറ്റിയുള്ള അന്വേഷണം തുടരുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രണ്ടുമാസത്തിനിടെ മുപ്പതോളം പേരെയാണ് മയക്കുമരുന്നും കഞ്ചാവും വിറ്റതിന് പൊലീസ് പിടികൂടിയത്.

മെയ് 18ന് കഞ്ചാവിന്റെ ഇരുനൂറോളം പൊതികളുമായി ഒരാള്‍ കൊച്ചിയില്‍ പിടിയിലായി. നഗരത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്-മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് തന്നെ പറയുന്നു. ഭരണത്തിലേറി അഞ്ചുമാസത്തിനകം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതും കുറ്റകൃത്യങ്ങള്‍ക്ക് സഹായകമായി. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാറ്റി ജില്ലകള്‍ക്ക് പുറത്തുള്ളവരെ സിഐമുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ നിയമിച്ചതോടെ കൊടുംകുറ്റവാളികള്‍ അടക്കം വീണ്ടും സജീവമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ് അന്വേഷണത്തില്‍ അത്രയ്ക്കങ്ങ് ശുഷ്കാന്തി പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞുകൂടാ. മേലാളന്മാര്‍ക്ക് ഇഷ്ടമുള്ള വിഷയമാണെങ്കില്‍ രാജാവിനേക്കാളും വലിയ രാജഭക്തി കാണിച്ച് പൊലീസ് കേസന്വേഷിക്കും. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ്തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. യുഡിഎഫുകാര്‍ക്ക് ദോഷമുണ്ടാക്കുന്ന കേസാണെങ്കിലോ അതിന് ഐസ്ക്രീംമുതല്‍ വാളകംവരെയുള്ള അവസ്ഥ ഉണ്ടാകും. തീര്‍ച്ച...
അതേപ്പറ്റി നാളെ...

പ്രണയം തേടിവന്നു; ചെന്നായ്ക്കള്‍ കടിച്ചുകീറി

2011ലെ ക്രിസ്മസ് തലേന്ന്. കരോള്‍ കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് നഗ്നയായ കൗമാരക്കാരി പുഴക്കരയിലൂടെ അലറിക്കരഞ്ഞ് ഓടുന്നത് കണ്ടത്. രണ്ട് ബംഗാളി യുവാക്കളും പുറകെ ഓടുന്നുണ്ടായിരുന്നു. ഉടുക്കാന്‍ ഒരു കഷണം തുണി വച്ചുനീട്ടുംമുമ്പേ നാട്ടുകാര്‍ യുവാക്കളെ കൈകാര്യംചെയ്തു. യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുയായിരുന്നെന്ന് തെറ്റിദ്ധരിച്ചാണ് പൊതിരെ തല്ലുകിട്ടിയത്. പൊലീസ് അന്വേഷണത്തിലാണ് ഞരമ്പുകളില്‍ ചോരയോട്ടം നിലയ്ക്കുന്ന പീഡനകഥ പുറംലോകമറിഞ്ഞത്.

കേരളത്തിലുള്ള കാമുകനെ തേടി എത്തിയതായിരുന്നു 15 വയസ്സ് തികയാത്ത ബംഗാളി പെണ്‍കുട്ടി. കാമുകന്‍ കര്‍ണാടകത്തിലെ പെരമ്പാടിയിലേക്ക് മാറിയതറിഞ്ഞ് സഹോദരിയുടെ ഭര്‍ത്താവിനും സൃഹൃത്തിനുമൊപ്പം അവിടേക്ക് പോയി. തിരികെ ഇരിട്ടിയിലേക്ക് മടങ്ങുന്നതിനാണ് പെരമ്പാടി ചെക്ക്പോസ്റ്റിനുസമീപത്തു നിന്നും മിനിലോറിയില്‍ കയറിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുണ്ടായിരുന്നു വണ്ടിയില്‍. കൂട്ടുപുഴ കടന്ന് ലോറി പേരട്ട- ഉളിക്കല്‍ വഴി വയത്തൂരിലെത്തിയപ്പോള്‍ ഡ്രൈവര്‍ പെണ്‍കുട്ടിയെ ബലമായി ഇറക്കി പുഴയോരത്തേക്ക് കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്നവരെ മിനിലോറിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഭീഷണിപ്പെടുത്തി ബന്ദിയാക്കി. തുടര്‍ന്ന് മൂവരും പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചു. ഇതിനിടെ ഒരാള്‍ മറ്റൊരു സുഹൃത്തിനെയും മൊബൈലില്‍ വിളിച്ചുവരുത്തി. കൂട്ടബലാത്സംഗത്തിനിരയായി അനങ്ങാന്‍വയ്യാത്ത പെണ്‍കുട്ടിയെ അയാളും പീഡിപ്പിച്ചു. ഒടുവില്‍ പെരുവമ്പറമ്പിലെ വിജനസ്ഥലത്ത് ഉടുതുണിയില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. ഒരുമാസത്തിലേറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. മുര്‍ഷിദാബാദ് ജില്ലയിലെ കബില്‍പുര്‍ ഗ്രാമത്തിലെ സ്കൂളില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് 15 വയസ്സുപോലും പൂര്‍ത്തിയായിരുന്നില്ലെന്ന് വെളിപ്പെട്ടത്. ഈ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് ഏറെ വൈകിയാണ്.

deshabhimani 110712

മൂന്നാം ഭാഗം: ഐസ്ക്രീമില്‍നിന്ന് വാളകംവഴി കുനിയില്‍വരെ ... സ്വന്തക്കാര്‍ക്ക് എന്തുമാകാം

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ "മധുവിധുകാലം" കഴിഞ്ഞപ്പോള്‍ തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ അയ്യരുകളിയാണ്. 15ല്‍ അധികം സംഘടിത ഗുണ്ടാആക്രമണങ്ങള്‍ ഇതിനിടയിലുണ്ടായി. നാലുപേരുടെ ശിരസ്സറ്റു. ഇതില്‍ രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍തന്നെയാണ്. വെള്ളറടയ്ക്കടുത്ത് അംബൂരിയില്‍ പൊലീസുകാര്‍ക്ക് വിവരം നല്‍കിയെന്ന് ആരോപിച്ചാണ് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നത്. അധോലോകനഗരങ്ങളെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള കൊലപാതകമാണ് തിരുവനന്തപുരമടക്കമുള്ള നമ്മുടെ നഗരങ്ങളില്‍ നടക്കുന്നത്.

    ReplyDelete