Friday, August 17, 2012

സിപിഐ തെറ്റ് തിരുത്തി യോജിച്ചുപോകണം: പിണറായി


സിപിഐ എമ്മിനെതിരെ സ്വീകരിക്കുന്ന കാര്യങ്ങളും അരാഷ്ട്രീയ നിലപാടുകളും തിരുത്തി യോജിച്ചുപോകാന്‍ സിപിഐ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ടി പറയുന്നത് മറ്റു പാര്‍ടികള്‍ ശിരസാവഹിക്കണമെന്ന സമീപനം എല്‍ഡിഎഫിനില്ലെന്ന് ഒരു പത്രം മുഖപ്രസംഗം എഴുതി. അത് ശരിയാണ്. എന്നാല്‍, പൊതുകാര്യങ്ങളില്‍ രാഷ്ട്രീയം വേണമെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ പേരൂര്‍ക്കടയില്‍ സംഘടിപ്പിച്ച ഫ്രീഡം റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ഇന്ത്യയിലെ ഭരണവര്‍ഗത്തിനും സാമ്രാജ്യത്വത്തിനും അവരുടെ ജനവിരുദ്ധനയം നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷത്തോട് കടുത്ത വിരോധമാണുള്ളത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ആദ്യം വേണ്ടത് സിപിഐ എമ്മിനെ വളഞ്ഞിട്ടാക്രമിക്കുകയെന്നതാണ്. ബംഗാളില്‍ ആദ്യം നടത്തി. പിന്നെ ഇവിടെ തുടങ്ങി. വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ ഏറ്റവും അടുത്ത സുഹൃത്ത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചു. ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചു. വല്ലാതെ കടന്നാക്രമിച്ചപ്പോള്‍ ചിലത് പറയേണ്ടി വന്നു. ജനയുഗത്തിന്റെ പണ്ഡിതനായ പത്രാധിപര്‍ പറയുന്നു ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ പദവി സ്വീകരിച്ചുവെന്ന്. കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണച്ചുവെന്ന്.

കോണ്‍ഗ്രസ് നയത്തിനെതിരെ ഏറ്റവും ശക്തമായി എല്ലാക്കാലവും പൊരുതിയ പാര്‍ടിയാണ് സിപിഐ എം. ഒരുഘട്ടത്തിലും നട്ടെല്ല് വളച്ചിട്ടില്ല. മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മയെയും കെ ആര്‍ നാരായണനെയും പിന്തുണച്ചിരുന്നു. ഇത്തവണയും ഇങ്ങനെയൊരു ഘട്ടം വന്നു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാന്‍ മറ്റ് കക്ഷികളില്ല. ഇക്കാര്യം പാര്‍ടി ചര്‍ച്ചചെയ്തു. ഒരു സ്ഥാനാര്‍ഥി പ്രണബ്കുമാര്‍ മുഖര്‍ജി. മറ്റൊരാള്‍ ബിജെപി പിന്തുണയ്ക്കുന്ന സാങ്മ. ഇതുരണ്ടുമാകുമ്പോള്‍ പ്രണബ് ആകട്ടെ എന്ന് തീരുമാനിച്ചു. അതിനര്‍ഥം കോണ്‍ഗ്രസ് തുടരുന്ന നയത്തോട് വിട്ടുവീഴ്ച എന്നല്ല. സിപിഐ എം ഏറ്റെടുത്തത് പാര്‍ലമെന്റിന്റെ സ്പീക്കര്‍ പദവിയാണ്. മന്ത്രിയാകാനല്ല പോയത്. എന്നാല്‍, പരിണിത പ്രജ്ഞനായ പത്രാധിപര്‍ക്ക് ഓര്‍മയില്ലേ, കോണ്‍ഗ്രസിന്റെ കൂടെ ഭരിച്ച കാലം. കേന്ദ്രത്തില്‍തന്നെ ഭരിച്ചത് മറന്നോ? സംസ്ഥാനങ്ങളിലും ഉണ്ടായില്ലേ? കുറച്ച് പിറകോട്ട് പോയാല്‍ ജനസംഘത്തിന്റെ കൂടെ നില്‍ക്കാന്‍ വല്ല മടിയുമുണ്ടായോ? അങ്ങനെ അല്‍പ്പത്തം കാട്ടുന്ന പാര്‍ടിയല്ല സിപിഐ എം.

കേരളത്തിലെ സ്ഥിതി എന്തായിരുന്നു 1969 മുതല്‍ 79 വരെ. അന്ന് സ്വീകരിച്ച അംശങ്ങള്‍ തികട്ടി വരുന്നത് ശരിയാണോ? നിയമസഭാംഗമായിരുന്ന തന്നെ അന്ന് പൊലീസ് തല്ലിച്ചതച്ച കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി അച്യുതമേനോന്റെ മുന്നില്‍ ഉന്നയിച്ചു. കൂടാതെ കത്തയച്ചു. എന്തെങ്കിലും മറുപടി ഉണ്ടായോ? ഹര്‍ത്താലിനെപോലും ജനയുഗം വിമര്‍ശിക്കുന്നു. മനോരമയും മാതൃഭൂമിയും ഹര്‍ത്താലിനെ വിമര്‍ശിക്കുന്നത് പ്രത്യേക രാഷ്ട്രീയംവച്ചാണ്. ആ രാഷ്ട്രീയത്തിലേക്ക് ജനയുഗം മാറിയോ? ജനകീയപ്രക്ഷോഭങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നു. സിപിഐക്കെതിരെ ഞങ്ങള്‍ക്കിത്തരം ആക്ഷേപമില്ല. ഇതെല്ലാം തിരുത്തുന്നതാണ് നല്ലത്-പിണറായി പറഞ്ഞു.

പത്രം ഉടമയ്ക്കുവേണ്ടി എഴുതുന്നവര്‍ എം ഗോവിന്ദനെ ഓര്‍ക്കണം: പിണറായി

പത്രം ഉടമയുടെ രാഷ്ട്രീയത്തിനൊപ്പിച്ച് കഥയും കവിതയും രചിച്ചുകൊടുക്കുന്നവര്‍ എം ഗോവിന്ദനെ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ത്തമാനകാല കമ്യൂണിസ്റ്റുവിരുദ്ധ എഴുത്തുകാര്‍ക്ക് എം ഗോവിന്ദന്റെ പ്രസിദ്ധീകരണങ്ങളുടെ അവസ്ഥ മാതൃകയാണെന്നും ഇ എം അഷ്റഫ് എഴുതിയ "അഴീക്കോടിന്റെ യാത്രകള്‍", "ഓര്‍മകള്‍ മാത്രം" എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് പിണറായി പറഞ്ഞു.

കമ്യൂണിസ്റ്റുവിരുദ്ധ നിലപാട് സ്വീകരിച്ചതിലൂടെ പ്രശസ്തനായ എം എന്‍ റോയിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച് സാംസ്കാരിക രംഗത്തിറങ്ങിയ എം ഗോവിന്ദന്‍ തന്റെ പ്രസിദ്ധീകരണം ഉപയോഗിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് എക്കാലവും ശ്രമിച്ചത്. ചെന്നൈ കേന്ദ്രീകരിച്ച് എം ഗോവിന്ദന്‍ പുറത്തിറക്കിയ പ്രസിദ്ധീകരണത്തില്‍ എഴുതണമെങ്കില്‍ കമ്യൂണിസ്റ്റ് വിരുദ്ധരായിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പമുള്ള ചില എഴുത്തുകാര്‍ ഇതില്‍ വീണുപോയിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നില്ല. എം ഗോവിന്ദനൊപ്പം നിന്നവര്‍ പിന്നീട് പാര്‍ടിയുമായി സഹകരിച്ചു. പക്ഷേ, ആ പ്രസിദ്ധീകരണം വിസ്മൃതിയിലായി. ഇന്നും ചില എഴുത്തുകാര്‍ ഇത്തരം കമ്യൂണിസ്റ്റുവിരുദ്ധ പത്രാധിപന്മാരുടെ വലയില്‍ വീഴുന്നു. ആഴ്ചപ്പതിപ്പില്‍ കവര്‍സ്റ്റോറി ആക്കാന്‍ ഇനി സിപിഐ എമ്മിനൊപ്പം ഇല്ലെന്ന് പ്രസ്താവന ഇറക്കുന്നവര്‍ എം ഗോവിന്ദനൊപ്പം നിന്നവര്‍ എവിടെയെന്ന് ഓര്‍ക്കണം. സിപിഐ എമ്മിനെ സംരക്ഷിക്കാനെന്ന രീതിയില്‍ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുടെ ആക്ഷേപ ചേരുവകള്‍ ചേര്‍ത്ത് എഴുതുന്നവരും ഇത് ഓര്‍ക്കണം. എം ഗോവിന്ദന്റെ കൂട്ടായ്മയില്‍ അടിമുടി കമ്യൂണിസ്റ്റുവിരുദ്ധ പുസ്തകം എഴുതിയവരുണ്ട്. ഇവരുടെ ഈ രചനകളെ കുറിച്ച് ഇന്ന് സാഹിത്യലോകം ഓര്‍ക്കുന്നുപോലുമില്ല. ആ രചനകള്‍ ഇന്ന് കമ്യൂണിസ്റ്റുവിരുദ്ധ സാധനങ്ങളുടെ ചവറ്റുകൊട്ടയിലാണ്. പത്രം ഉടമയ്ക്കുവേണ്ടി കഥയും കവിതയും രചിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ആശയ പ്രപഞ്ചം സൃഷ്ടിക്കാനാണ് എം ഗോവിന്ദന്‍ ശ്രമിച്ചത്. പക്ഷേ, അദ്ദേഹം ആഗ്രഹിച്ചതല്ല നടന്നത്- പിണറായി പറഞ്ഞു.

ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായി. പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഓര്‍ത്തഡോക്സ് സഭാ ഭദ്രാസനാധിപന്‍ ബിഷപ് മാര്‍ ഗ്രിഗോറിയോസ്, പ്രഭാവര്‍മ, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. കെ ഓമനക്കുട്ടി എന്നിവര്‍ സംസാരിച്ചു. സുകുമാര്‍ അഴീക്കോടിനെ സ്മരിച്ച് കവി പ്രഭാവര്‍മ എഴുതി ഡോ. ഓമനക്കുട്ടി സംഗീതം നിര്‍വഹിച്ച സ്മരണാഞ്ജലി അവതരിപ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഇ എം അഷ്റഫ് നന്ദി പറഞ്ഞു. എം വി അക്ബര്‍ ഉപഹാരം നല്‍കി. ചെറിയാന്‍ ഫിലിപ്പ് സ്വാഗതവും എം ഗോകുല്‍ദാസ് നന്ദിയും പറഞ്ഞു.

സിപിഐ എമ്മിന്റെ കാര്യം പറയാന്‍ വൈക്കം വിശ്വന് അവകാശമുണ്ട്

സിപിഐ എമ്മിന്റെ കാര്യങ്ങള്‍ പറയാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അവകാശമുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കളില്‍ ഒരാളാണ് വൈക്കം വിശ്വന്‍. സിപിഐ എമ്മിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടിവരുമ്പോള്‍ അദ്ദേഹം ആ കടമ നിര്‍വഹിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം മുന്നണിയുടെ കാര്യങ്ങള്‍ പറയാനുള്ളതാണ്. അതുകൊണ്ട് അദ്ദേഹം സിപിഐ എമ്മിന്റെ കാര്യം പറയാന്‍ പാടില്ലെന്ന് ആര് പറഞ്ഞാലും അംഗീകരിക്കാനാകില്ല. അദ്ദേഹം പറയുന്നത് കേട്ടിട്ട് ആരും ചൊടിച്ചിട്ട് കാര്യമില്ലെന്നും ഐഎച്ച്ആര്‍ഡി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്ത് പിണറായി പറഞ്ഞു.

deshabhimani 170812

1 comment:

  1. സിപിഐ എമ്മിനെതിരെ സ്വീകരിക്കുന്ന കാര്യങ്ങളും അരാഷ്ട്രീയ നിലപാടുകളും തിരുത്തി യോജിച്ചുപോകാന്‍ സിപിഐ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ടി പറയുന്നത് മറ്റു പാര്‍ടികള്‍ ശിരസാവഹിക്കണമെന്ന സമീപനം എല്‍ഡിഎഫിനില്ലെന്ന് ഒരു പത്രം മുഖപ്രസംഗം എഴുതി. അത് ശരിയാണ്. എന്നാല്‍, പൊതുകാര്യങ്ങളില്‍ രാഷ്ട്രീയം വേണമെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ പേരൂര്‍ക്കടയില്‍ സംഘടിപ്പിച്ച ഫ്രീഡം റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

    ReplyDelete