Sunday, August 19, 2012

കേരള സര്‍വകലാശാല യൂണിയന്‍ എസ്എഫ്ഐ സഖ്യം തൂത്തുവാരി


കേരള സര്‍വകലാശാലയില്‍ ചരിത്രം രചിച്ച് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ സഖ്യം തൂത്തുവാരി. ശനിയാഴ്ച സര്‍വകലാശാല ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ 27 സ്ഥാനങ്ങളും എസ്എഫ്ഐ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. സര്‍വകലാലാശയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സഖ്യം വിജയിക്കുന്നത്. 24 സീറ്റ് എസ്എഫ്ഐക്കും മൂന്ന് എണ്ണം എഐഎസ്എഫിനും ലഭിച്ചു. ചെയര്‍മാനായി കാര്യവട്ടം ക്യാംപസിലെ ഗവേഷണ വിദ്യാര്‍ഥി ജോഷി ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. 126ല്‍ 123 വോട്ടും ജോഷിക്ക് ലഭിച്ചു. രണ്ടു വോട്ടുമാത്രമാണ് കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ അനീഷ്ബാബുവിന് ലഭിച്ചത്. ജനറല്‍ സെക്രട്ടറിയായി ചേര്‍ത്തല എസ്എന്‍ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി പൊളിറ്റിക്സ് വിദ്യാര്‍ഥി എം രജീഷ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്മാരായി അഞ്ജു ശേഖര്‍ (മൂന്നാം വര്‍ഷ ബിഎസ്സി ഫിസിക്സ്, ബിഷപ്പ് മൂര്‍ കോളേജ്, മാവേലിക്കര) ടി പി അഭിമന്യു (ഒന്നാം വര്‍ഷ എംഎ മലയാളം, എസ്എന്‍ കോളേജ് കൊല്ലം), എം എസ് അനീഷ് (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാര്‍: അഖില്‍ കൃഷ്ണന്‍ (രണ്ടാം വര്‍ഷ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സെന്റ് ഗ്രിഗോറിയസ് കോളേജ്, കൊട്ടാരക്കര), എച്ച് ഹര്‍ഷകുമാര്‍, എഐഎസ്എഫ് (ഒന്നാം വര്‍ഷ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എസ്എന്‍ കോളേജ് പുനലൂര്‍)എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ എസ്എഫ്ഐ്ക്ക് എതിരുണ്ടായിരുന്നില്ല. എക്സിക്യൂട്ടീവിലെ 15 സീറ്റില്‍ എസ്എഫ്ഐ 14ഉം എഐഎസ്എഫ് ഒന്നും സീറ്റ് നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് ആകെയുള്ള അഞ്ചില്‍ എസ്എഫ്ഐ 4, എഐഎസ്എഫ് ഒന്നും സീറ്റ് നേടി. എക്സിക്യൂട്ടീവ് അംഗങ്ങള്‍: ബിനു കൃഷ്ണന്‍ (അമ്പലപ്പുഴ ഗവ. കോളേജ്), സിദ്ധാര്‍ഥ് പി ശശി (കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനിയറിങ്), വി എന്‍ ശിവപ്രസാദ് (കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്), അരുണ്‍രാജ് (കരകുളം ജി കരുണാകരന്‍ മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് കോളേജ്), എന്‍ എസ് സജിന്‍ (പെരിങ്ങാമല, ഇക്ബാല കോളേജ്), എം നിതീഷ് (തിരുവനന്തപുരം മണ്‍വിള, കോ- ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി), എ വിഷ്ണു (ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്), വി സി ശരത്ബാനു(ചെമ്പഴന്തി എസ്എന്‍ കോളേജ്), കെ ടി ശരത് കൃഷ്ണന്‍ (ശാസ്താംഗകാട്ട ബസേലിയസ് ), അക്വാന ബാസ്റ്റിന്‍ (കൊല്ലം എസ്എന്‍ കോളേജ് ഫോര്‍ വിമന്‍), ആര്‍ വരുണ്‍ കൃഷ്ണന്‍ (കൊല്ലം എംഇഎസ്), പി പ്രവീണ്‍ രാജ് (അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്), പി എ ശ്രീരാഗ് (കൊട്ടിയം എംഎം എന്‍എസ്എസ്), ടി എ നീതു (തിരുവനന്തപുരം മാര്‍ ഇവാനിയോസ്).

4 സര്‍വകലാശാലയിലും എസ്എഫ്ഐ

നേതാക്കളെ ജയിലിലടച്ചും തല്ലിച്ചതച്ചും കള്ളക്കേസുകള്‍ ചുമത്തിയും പുരോഗമന രാഷ്ട്രീയ-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്ന് വ്യാമോഹിച്ചവര്‍ക്ക് തിരിച്ചടിയായി കേരളമെങ്ങും എസ്എഫ്ഐ തരംഗം. അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഇടതുപക്ഷവേട്ടയും വിദ്യാര്‍ഥി പീഡനവും അരങ്ങുതകര്‍ക്കെ സംസ്ഥാനത്തെ നാല് പ്രധാന സര്‍വകലാശാലാ യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയക്കൊടി നാട്ടി. കണ്ണൂര്‍, കലിക്കറ്റ്, എംജി, കേരള സര്‍വകലാശാലാ യൂണിയന്‍തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐ വിജയം ആവര്‍ത്തിച്ചപ്പോള്‍ നിലംപരിശായത് കെഎസ്യുവും എംഎസ്എഫും. ഭരണകൂട ഭീകരത അഴിച്ചുവിട്ട് എസ്എഫ്ഐയെ ഉന്മൂലനംചെയ്യാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമുള്ള മറുപടി കൂടിയാണിത്.

ശനിയാഴ്ച നടന്ന കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് എസ്എഫ്ഐ നേടിയത്. ആകെയുള്ള 27 സീറ്റും എസ്എഫ്ഐ സഖ്യം തൂത്തുവാരി. ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍എസ്എഫ്ഐക്ക് എതിരുണ്ടായിരുന്നില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച കെഎസ്യുവിന് ലഭിച്ചത് രണ്ട് വോട്ട്. 126ല്‍ 123 വോട്ടും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോഷി ജോണിന് ലഭിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസിലെ അഖില്‍ കൃഷ്ണനാണ് ജനറല്‍ സെക്രട്ടറി.

 ജൂലൈ ഏഴിന് നടന്ന കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ 11-ാം തവണ എസ്എഫ്ഐ വിജയിച്ചു. 10ല്‍ ഒമ്പത് സീറ്റിലും എസ്എഫ്ഐ വന്‍ മുന്നേറ്റം നടത്തി. ഗുരുവായൂരപ്പന്‍ കോളേജിലെ എം സമീഷ് ചെയര്‍മാനും പാലക്കാട് ശ്രീകൃഷ്ണ കോളേജിലെ അനൂപ് ജനറല്‍ സെക്രട്ടറിയുമായി. മലപ്പുറം ഒഴികെയുള്ള ജില്ലാ ഭാരവാഹി സ്ഥാനങ്ങളും എസ്എഫ്ഐക്ക് ലഭിച്ചു.

ആഗസ്ത് 10ന് നടന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 15-ാം തവണയാണ് എസ്എഫ്ഐ മുഴുവന്‍ സീറ്റുകളുമായി ജയിച്ചുകയറിയത്. ചെയര്‍മാന്‍ വിനില്‍കൃഷ്ണനും ജനറല്‍ സെക്രട്ടറിയായി രതീഷ്രാജുവും ഉള്‍പ്പെടെയെല്ലാവരും ജയിച്ചത് വന്‍ ഭൂരിപക്ഷത്തിന്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായി സിപിഐ എം നേതാക്കള്‍ക്കെതിരെയും ബഹുജനസംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസുകള്‍ ചുമത്തി ജയിലിലടക്കുന്ന ഘട്ടത്തിലായിരുന്നു എസ്എഫ്ഐ വിജയം.

വെള്ളിയാഴ്ച എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 24-ാം തവണയും എസ്എഫ്ഐ അജയ്യ മുന്നേറ്റം തുടരുകയായിരുന്നു. 27ല്‍ 21 സീറ്റും എസ്എഫ്ഐ സ്വന്തമാക്കി. സോജിമോന്‍ ജോയിയാണ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി ആന്‍സണ്‍ ജോസും തെരഞ്ഞെടുക്കപ്പെട്ടു.
(എം വി പ്രദീപ്)

deshabhimani 190812

1 comment:

  1. നേതാക്കളെ ജയിലിലടച്ചും തല്ലിച്ചതച്ചും കള്ളക്കേസുകള്‍ ചുമത്തിയും പുരോഗമന രാഷ്ട്രീയ-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്ന് വ്യാമോഹിച്ചവര്‍ക്ക് തിരിച്ചടിയായി കേരളമെങ്ങും എസ്എഫ്ഐ തരംഗം. അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഇടതുപക്ഷവേട്ടയും വിദ്യാര്‍ഥി പീഡനവും അരങ്ങുതകര്‍ക്കെ സംസ്ഥാനത്തെ നാല് പ്രധാന സര്‍വകലാശാലാ യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയക്കൊടി നാട്ടി. കണ്ണൂര്‍, കലിക്കറ്റ്, എംജി, കേരള സര്‍വകലാശാലാ യൂണിയന്‍തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐ വിജയം ആവര്‍ത്തിച്ചപ്പോള്‍ നിലംപരിശായത് കെഎസ്യുവും എംഎസ്എഫും. ഭരണകൂട ഭീകരത അഴിച്ചുവിട്ട് എസ്എഫ്ഐയെ ഉന്മൂലനംചെയ്യാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമുള്ള മറുപടി കൂടിയാണിത്.

    ReplyDelete