Wednesday, August 18, 2010

സ്ഫോടകവസ്തുക്കളുടെ വിസ്മയകരമായ തിരോധാനം

രാജസ്ഥാനില്‍നിന്ന് മധ്യപ്രദേശിലേക്ക് സ്ഫോടകവസ്തുക്കള്‍ കയറ്റി അയച്ച 61 ട്രക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്താതെ ദുരൂഹമായി തിരോധാനംചെയ്ത വാര്‍ത്ത അത്യന്തം സംഭ്രമജനകമാണ്. മധ്യപ്രദേശിലെ സാഗര്‍ എന്ന വ്യാപാരക്കമ്പനിക്കാണ് സ്ഫോടകവസ്തുക്കള്‍ അയച്ചത്. രാജസ്ഥാന്‍ എക്സ്പ്ളോസീവ് ആന്‍ഡ് കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ലോറി പുറപ്പെട്ടത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ നാലുമാസക്കാലത്താണ് ട്രക്കുകള്‍ യാത്രതിരിച്ചത്. ട്രക്കുകള്‍ എങ്ങും എത്തിയതായി അധികൃതര്‍ക്ക് അറിവില്ലെന്നാണ് പറയുന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത പറയുന്നത് പൊലീസ് സംഘം രാജസ്ഥാന്‍, ഒറീസ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് അന്വേഷണാര്‍ഥം പോയിട്ടുണ്ടെന്നാണ്. അതിനിടെ മൂന്നോ നാലോ ഒഴിഞ്ഞ ട്രക്കുകള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാനിടയായതായും വാര്‍ത്തയുണ്ട്. ഈ സ്ഫോടകവസ്തുക്കള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവര്‍ക്കും വിവരമില്ലെന്നത് അത്ഭുതകരം തന്നെ. കേന്ദ്ര ആഭ്യന്തരവകുപ്പ് മധ്യപ്രദേശ് സര്‍ക്കാരിനോട് വിവരം തിരിക്കിയിട്ടുണ്ടുപോലും! സ്ഫോടകവസ്തുക്കള്‍ നിറച്ച് മധ്യപ്രദേശിലേക്കു പോയ 61 ട്രക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്താതിരുന്നിട്ടും അഞ്ചുമാസമായി ആര്‍ക്കും പരാതിയോ വേവലാതിയോ ഇല്ലെന്ന് പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ ഭരണാധികാരികളെപ്പറ്റി മതിപ്പാണോ അവജ്ഞയാണോ തോന്നുക? എത്ര ലാഘവബുദ്ധിയോടെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നത് എന്നതിന് ഇതിലും മികച്ച മറ്റൊരുദാഹരണം കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഭീകരവാദമാണ് രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഷ്ട്രപതി പ്രതിഭ പാട്ടീലും ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യസ്നേഹിയായ ഒരാള്‍ക്കും സംശയംതോന്നാനിടയില്ല. മുസ്ളിം തീവ്രവാദികളും ഹിന്ദുത്വ തീവ്രവാദികളും മാവോയിസ്റ്റ് ഭീകരവാദികളും സമാധാനത്തിനും സ്വൈരജീവതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന വേളയിലാണ് ഇത് സംഭവിച്ചതെന്നോര്‍ക്കണം. തീവ്രവാദത്തിനെതിരെ മുതലക്കണ്ണീരൊഴുക്കുന്നവരുടെ തനിസ്വരൂപം കാണാന്‍ അവസരം നല്‍കുന്നതാണീ സംഭവം.

കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും മാവോയിസ്റ്റുകളും ചേര്‍ന്ന് സംയുക്തറാലി സംഘടിപ്പിക്കുന്നു. റാലിയില്‍ മന്ത്രി മാവോയിസ്റ്റുകളെ പുകഴ്ത്തി സംസാരിക്കുന്നു. കൂട്ടക്കൊല നടത്തുന്ന മാവോയിസ്റ്റ് നേതാക്കളോട് കേന്ദ്രമന്ത്രി സഹതാപം പ്രകടിപ്പിക്കുന്നു. അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. മാവോയിസ്റ്റ് പിബി മെമ്പര്‍ കിഷന്‍ജി, കേന്ദ്രമന്ത്രി മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകണമെന്നുള്ള മോഹം പരസ്യമായി പ്രകടിപ്പിക്കുന്നു. ഈ കൂട്ടുകെട്ട് അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്തുവരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെയും യഥാര്‍ഥ കോണ്‍ഗ്രസിനെയും മാര്‍ക്സിസ്റ്റുകാര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായി മറ്റൊരു കേന്ദ്രമന്ത്രി സംസാരിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ട് മറനീക്കിപുറത്തുവന്നിരിക്കുന്നു.

ട്രക്കുകളില്‍ കയറ്റിക്കൊണ്ടുപോയ സ്ഫോടകവസ്തുക്കള്‍ മാവോയിസ്റ്റുകള്‍ക്കോ മറ്റു തീവ്രവാദി സംഘടനകള്‍ക്കോ ലഭിച്ചിട്ടില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. 600 ടണ്‍ സ്ഫോടകവസ്തുക്കളുമായാണ് ട്രക്കുകള്‍ കാണാതായതെന്നോര്‍ക്കണം. അത്യന്തം ഗൌരവമായ ഒരു സംഭവത്തെ ലാഘവബുദ്ധിയോടെ കാണുന്ന ഭരണാധികാരികള്‍ രാജ്യത്തോട് സ്നേഹമുള്ളവരാണെന്ന് പറയാന്‍ കഴിയില്ല. ഏതായാലും ട്രക്കുകളുടെ തിരോധാനത്തിന്റെ പിറകിലെ രഹസ്യവും ആസൂത്രണവും എത്രയും പെട്ടെന്ന് കണ്ടെത്താന്‍ സത്വര നടപടികള്‍ ഉണ്ടായേ തീരൂ.

ദേശാഭിമാനി മുഖപ്രസംഗം 18082010

1 comment:

  1. രാജസ്ഥാനില്‍നിന്ന് മധ്യപ്രദേശിലേക്ക് സ്ഫോടകവസ്തുക്കള്‍ കയറ്റി അയച്ച 61 ട്രക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്താതെ ദുരൂഹമായി തിരോധാനംചെയ്ത വാര്‍ത്ത അത്യന്തം സംഭ്രമജനകമാണ്. മധ്യപ്രദേശിലെ സാഗര്‍ എന്ന വ്യാപാരക്കമ്പനിക്കാണ് സ്ഫോടകവസ്തുക്കള്‍ അയച്ചത്. രാജസ്ഥാന്‍ എക്സ്പ്ളോസീവ് ആന്‍ഡ് കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ലോറി പുറപ്പെട്ടത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ നാലുമാസക്കാലത്താണ് ട്രക്കുകള്‍ യാത്രതിരിച്ചത്. ട്രക്കുകള്‍ എങ്ങും എത്തിയതായി അധികൃതര്‍ക്ക് അറിവില്ലെന്നാണ് പറയുന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത പറയുന്നത് പൊലീസ് സംഘം രാജസ്ഥാന്‍, ഒറീസ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് അന്വേഷണാര്‍ഥം പോയിട്ടുണ്ടെന്നാണ്. അതിനിടെ മൂന്നോ നാലോ ഒഴിഞ്ഞ ട്രക്കുകള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാനിടയായതായും വാര്‍ത്തയുണ്ട്. ഈ സ്ഫോടകവസ്തുക്കള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവര്‍ക്കും വിവരമില്ലെന്നത് അത്ഭുതകരം തന്നെ.

    ReplyDelete