Monday, August 30, 2010

അന്യസംസ്ഥാന ലോട്ടറി ഏജന്‍സിക്ക് അഡീ.സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഭൂട്ടാന്‍ ലോട്ടറി പ്രൊമോട്ടര്‍ക്ക് നിയമോപദേശവും നല്‍കി. ശ്രീ ബാലാജി ഏജന്‍സീസ് ഉടമ ജോണ്‍ റോസിനാണ് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ നിയമോപദേശം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ച ഘട്ടത്തിലായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാരിന് ഭൂട്ടാന്റേതുള്‍പ്പെടെയുള്ള അന്യസംസ്ഥാന ലോട്ടറികളെ ഒന്നുംചെയ്യാനാകില്ലെന്ന് ഔദ്യോഗിക ലെറ്റര്‍ പാഡിലുള്ള നിയമോപദേശത്തില്‍ ജോണ്‍ റോസിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആശ്വസിപ്പിക്കുന്നു. വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ശ്രീ ബാലാജി ഏജന്‍സീസ് അത് മറികടക്കാനുള്ള നിയമോപദേശം തേടിയത്.

കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ നാലാംവകുപ്പ് ലംഘിച്ച് ടിക്കറ്റ് വില്‍പ്പനയും നറുക്കെടുപ്പും നടത്തിയാലും സംസ്ഥാന സര്‍ക്കാരിന് നടപടിക്ക് അധികാരമില്ലെന്ന് വി ടി ഗോപാലന്‍ 2006 ആഗസ്ത് 17ന് നല്‍കിയ ഉപദേശത്തില്‍ പറയുന്നു. ഭൂട്ടാന്‍ സര്‍ക്കാര്‍ തന്നെ പ്രൊമോട്ടറായി നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരും ഭൂട്ടാന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്നതെന്നും ജോണ്‍ റോസ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു അഡീ. സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഭൂട്ടാന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടിപ്രകാരമുള്ള വ്യാപാരതാല്‍പ്പര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ രേഖകളൊന്നുംതന്നെ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കി. ലോട്ടറിവില്‍പ്പന സംബന്ധിച്ച് സംസ്ഥാനത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 1998ലെ ലോട്ടറി നിയന്ത്രണനിയമത്തിലെ ഏഴാംവകുപ്പുപ്രകാരം ലോട്ടറി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമാത്രമേ അധികാരമുള്ളൂവെന്നും നാല്, അഞ്ച് വകുപ്പുകളുടെ ലംഘനത്തിനെതിരായ നടപടിക്ക് കേന്ദ്രത്തിനാണ് അധികാരമെന്നുമായിരുന്നു നിയമോപദേശം.

ലോട്ടറിമാഫിയയുടെ നിയമലംഘനം അക്കമിട്ടുനിരത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2006 നവംബര്‍ 11ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും സംസ്ഥാനത്തിന്റെ ആവശ്യവും അവഗണിച്ച് ഹൈക്കോടതിയിലെ മൂന്ന് കേസില്‍ സംസ്ഥാനത്തിന്റെ നടപടിക്കെതിരെ വാദമുഖങ്ങള്‍ നിരത്തിയത് ഇതേ അഡീ. സോളിസിറ്റര്‍ ജനറലാണ്. നിയമലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കേരളത്തിലെ രണ്ട് മുഖ്യമന്ത്രിമാര്‍ മൂന്നുതവണ അയച്ച കത്തുകള്‍ അവഗണിച്ചത് ശരിയായില്ലെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് പരാമര്‍ശം നീക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ചില്‍ ഇദ്ദേഹം വാദിക്കുകയും ചെയ്തു.
(കെ എം മോഹന്‍ദാസ്)

deshabhimani 30082010

1 comment:

  1. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഭൂട്ടാന്‍ ലോട്ടറി പ്രൊമോട്ടര്‍ക്ക് നിയമോപദേശവും നല്‍കി. ശ്രീ ബാലാജി ഏജന്‍സീസ് ഉടമ ജോണ്‍ റോസിനാണ് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ നിയമോപദേശം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ച ഘട്ടത്തിലായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാരിന് ഭൂട്ടാന്റേതുള്‍പ്പെടെയുള്ള അന്യസംസ്ഥാന ലോട്ടറികളെ ഒന്നുംചെയ്യാനാകില്ലെന്ന് ഔദ്യോഗിക ലെറ്റര്‍ പാഡിലുള്ള നിയമോപദേശത്തില്‍ ജോണ്‍ റോസിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആശ്വസിപ്പിക്കുന്നു. വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ശ്രീ ബാലാജി ഏജന്‍സീസ് അത് മറികടക്കാനുള്ള നിയമോപദേശം തേടിയത്.

    ReplyDelete