Thursday, August 26, 2010

ആണവരംഗവും വിദേശികള്‍ക്ക്

വിദേശ ആണവറിയാക്ടര്‍ കമ്പനികളുടെയും ആണവരംഗത്തേക്ക് കടക്കുന്ന കുത്തകകളെയും സഹായിക്കുന്ന ആണവബാധ്യതാ ബില്ലിന് ലോക്സഭ അംഗീകാരം നല്‍കി. ബിജെപിയുടെ പൂര്‍ണ പിന്തുണയോടെയാണ് ബില്‍ ലോക്സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ആണവനിലയങ്ങളുടെ നടത്തിപ്പുകാരുടെ ബാധ്യത 10,000 കോടി രൂപയായി ഉയര്‍ത്തണമെന്ന ബസുദേവ് ആചാര്യയുടെ(സിപിഐ എം) ആവശ്യം ലോക്സഭ വോട്ടിനിട്ട് തള്ളി. യുപിഎ-എന്‍ഡിഎ സഖ്യത്തിന് 252 വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 26 വോട്ട് കിട്ടി. ടിഡിപിയിലെ രണ്ടംഗങ്ങള്‍ ഇടതുപക്ഷത്തെ പിന്തുണച്ചു. ഒരംഗം വിട്ടുനിന്നു. 279 അംഗങ്ങളാണ് സഭയില്‍ ഹാജരുണ്ടായിരുന്നത്.

ആണവറിയാക്ടര്‍ ദാതാക്കളും അവരുടെ ഉദ്യോഗസ്ഥരും 'ബോധപൂര്‍വം' അപകടമുണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ മാത്രമേ അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാകൂ എന്ന് കേന്ദ്ര മന്ത്രിസഭ 17(ബി) വകുപ്പില്‍ വരുത്തിയ മാറ്റം ഉപേക്ഷിച്ച ഭേദഗതിയടക്കം 18 ഭേദഗതി സര്‍ക്കാര്‍ അവതരിപ്പിച്ചു. 'ബോധപൂര്‍വം' എന്ന പദപ്രയോഗം മാറ്റാന്‍ ബസുദേവ് ആചാര്യ ഭേദഗതി നല്‍കിയെങ്കിലും സര്‍ക്കാര്‍തന്നെ ഈ ഭേദഗതി കൊണ്ടുവന്നു. ഇതോടെ ആണവദാതാക്കളില്‍ നിന്നുണ്ടാകുന്ന പിഴവ് കാരണമാണ് അപകടമുണ്ടാകുന്നതെങ്കില്‍ അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ആണവനിലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് കഴിയും.

10 മെഗാവാട്ടില്‍ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന റിയാക്ടര്‍ നടത്തിപ്പുകാരുടെ ബാധ്യത 10,000 കോടി രൂപയാക്കുക, ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരണത്തിന് വിധേയമാക്കുന്ന നിലയങ്ങളുടെ നടത്തിപ്പുകാരുടെ ബാധ്യത 5,000 കോടിയാക്കുക, ഗവേഷണ റിയാക്ടര്‍ നടത്തിപ്പുകാരുടെ ബാധ്യത 3000 കോടി രൂപയാക്കുക തുടങ്ങി സിപിഐ എം മുന്നോട്ടുവച്ച അഞ്ച് ഭേദഗതികളാണ് ലോക്സഭ വോട്ടിനിട്ട് തള്ളിയത്.

സ്വകാര്യമേഖലയെ ആണവരംഗത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ശാസ്ത്ര-സാങ്കേതിക മന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞെങ്കിലും ഭാവിയില്‍ അവരുടെ വരവിന് കളമൊരുക്കുന്ന ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലല്ലാത്ത നിലയങ്ങളില്‍ അപകടമുണ്ടായാലും അവയുടെ പൂര്‍ണ ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ബില്ലില്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തി. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന അനുബന്ധ നഷ്ടപരിഹാരച്ചട്ടത്തില്‍ അംഗമാകുന്നതില്‍ ഇടതുപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ തല്‍ക്കാലം അംഗമാകില്ലെന്നും ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു. ബില്‍ പാസായതോടെ ആണവ വിവേചനത്തിന്് അന്ത്യമായെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അവകാശപ്പെട്ടു. അമേരിക്കന്‍ താല്‍പ്പര്യവും കോര്‍പറേറ്റ് താല്‍പ്പര്യവും സംരക്ഷിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നതെന്ന ആരോപണത്തെ പ്രധാനമന്ത്രി നിഷേധിച്ചു. വര്‍ധിച്ച തോതില്‍ ഇറക്കുമതി റിയാക്ടറുകളെ ആശ്രയിക്കുക വഴി തോറിയം പദ്ധതി ഇന്ത്യ ഉപേക്ഷിക്കുകയാണെന്ന ഇടതുപക്ഷ വിമര്‍ശം ശരിയല്ലെന്ന് നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മറുപടി പറയവെ മന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനസജ്ജമാകുമെന്നും മൂന്നാംഘട്ടമായ തോറിയം പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവനിലയങ്ങളുടെ നടത്തിപ്പുകാരുടെ ബാധ്യത 1500 കോടിയെന്ന തുച്ഛമായ തുകയായി നിജപ്പെടുത്തിയത് സ്വകാര്യമേഖലയെ ആണവരംഗത്തേക്ക് കൊണ്ടുവരാനാണെന്ന് ബസുദേവ് ആചാര്യ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

കോണ്‍ഗ്രസ്- ബിജെപി ഒത്തുകളി വീണ്ടും

ആണവബാധ്യതാബില്‍ ലോക്സഭയില്‍ പാസായത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും നടത്തിയ ഒത്തുകളിയില്‍. യുപിഎ സര്‍ക്കാര്‍ മേയില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പല ഘട്ടങ്ങളിലായി വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ അതിന് കണ്ണുമടച്ച് പിന്തുണ നല്‍കുകയായിരുന്നു ബിജെപി. ബില്ലിനെതിരെ കടുത്ത വിമശനമുയര്‍ത്തുകയാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ബിജെപി അവസാനം ബില്ലിലെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു. ആണവദാതാക്കളെ ബാധ്യതയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള 17-ാം വകുപ്പില്‍ 'ആന്‍ഡ്' എന്ന പദപ്രയോഗം ചേര്‍ത്ത് ദുര്‍ബലമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ശ്രമിച്ചത് തന്നെ ആദ്യ ഉദാഹരണം. പതിനേഴാം വകുപ്പിലെ എ, ബി ഉപവകുപ്പുകളെ യോജിപ്പിക്കാനായി 'ആന്‍ഡ്' എന്ന പദം സ്റ്റാന്‍ഡിങ് കമ്മിറ്റി എഴുതിച്ചേര്‍ത്തപ്പോള്‍ സിപിഐ എം അംഗം അതിനെ എതിര്‍ത്തിരുന്നു. ബിജെപിയുടെ രാജീവ് പ്രതാപ്റൂഡി, എസ്എസ് അഹ്ലുവാലിയ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഐ എം നല്‍കിയ വിയോജനക്കുറിപ്പില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നിട്ടും ഈ മാറ്റം അറിഞ്ഞില്ലെന്നും പത്രവാര്‍ത്ത വന്നതോടെയാണ് ശ്രദ്ധയില്‍ പെട്ടതെന്നുമായിരുന്നു ബിജെപി പറഞ്ഞത്. ഇത് പൊതുജനങ്ങളെ പറ്റിക്കാനുള്ള വിലകുറഞ്ഞ അടവ് മാത്രമായിരുന്നു.

അതുപോലെ തന്നെ 17(ബി) യില്‍ 'ബോധപൂര്‍വം' എന്ന പദപ്രയോഗം എഴുതിച്ചേര്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തതും അരുജെയ്റ്റ്ലിയെയും മറ്റും വിശ്വാസത്തിലെടുത്തായിരുന്നു. അമേരിക്കന്‍ അംബാസഡറും മറ്റുമാണ് ഇക്കാര്യത്തില്‍ ബിജെപിയെ സ്വാധീനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരായ സിബിഐ കേസുകള്‍ ദുര്‍ബലമാക്കാമെന്ന വാഗ്ദാനവും സര്‍ക്കാര്‍ ബിജെപിക്ക് നല്‍കി. ഈ ആരോപണത്തില്‍നിന്ന് ശ്രദ്ധതിരിക്കുകയെന്നതും ബില്ലില്‍ വരുത്തിയ മാറ്റങ്ങളുടെ ലക്ഷ്യമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ താല്‍പ്പര്യത്തിന് വേണ്ടി കൈകോര്‍ക്കുന്ന പതിവ് രംഗമാണ് ബുധനാഴ്ചയും ലോക്സഭയില്‍ കണ്ടത്. ബില്ലില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ജസ്വന്ത്സിങ് കൊണ്ടുവന്ന ഭേദഗതിപോലും അമേരിക്കന്‍ കമ്പനികളെ സഹായിക്കുന്നതായിരുന്നു.

deshabhimani 26082010

1 comment:

  1. വിദേശ ആണവറിയാക്ടര്‍ കമ്പനികളുടെയും ആണവരംഗത്തേക്ക് കടക്കുന്ന കുത്തകകളെയും സഹായിക്കുന്ന ആണവബാധ്യതാ ബില്ലിന് ലോക്സഭ അംഗീകാരം നല്‍കി. ബിജെപിയുടെ പൂര്‍ണ പിന്തുണയോടെയാണ് ബില്‍ ലോക്സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ആണവനിലയങ്ങളുടെ നടത്തിപ്പുകാരുടെ ബാധ്യത 10,000 കോടി രൂപയായി ഉയര്‍ത്തണമെന്ന ബസുദേവ് ആചാര്യയുടെ(സിപിഐ എം) ആവശ്യം ലോക്സഭ വോട്ടിനിട്ട് തള്ളി. യുപിഎ-എന്‍ഡിഎ സഖ്യത്തിന് 252 വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 26 വോട്ട് കിട്ടി. ടിഡിപിയിലെ രണ്ടംഗങ്ങള്‍ ഇടതുപക്ഷത്തെ പിന്തുണച്ചു. ഒരംഗം വിട്ടുനിന്നു. 279 അംഗങ്ങളാണ് സഭയില്‍ ഹാജരുണ്ടായിരുന്നത്.

    ReplyDelete