Sunday, August 22, 2010

ആസിയന്‍ സംരക്ഷിതപട്ടിക അപ്രസക്തം

റബറിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ആസിയന്‍ കരാറിലെ സംരക്ഷിതപട്ടിക അപ്രസക്തമായി. സംരക്ഷിതപട്ടിക(നെഗറ്റീവ് ലിസ്റ്റ്)യില്‍ ഉള്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്ന് ആസിയന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിച്ചത്. റബറിന്റെ കാര്യത്തില്‍ ഉറപ്പ് ലംഘിച്ചതോടെ സംരക്ഷിതപട്ടികയിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വവും ആശങ്കയിലായി. കരാര്‍ നടപ്പാക്കുന്നതിലൂടെ തീരുവ ഗണ്യമായി വെട്ടിക്കുറച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കാര്‍ഷികമേഖല പൂര്‍ണമായും തകരുന്നതിന് ഇടയാക്കുമെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും കേരളത്തില്‍ യുഡിഎഫും അവകാശപ്പെട്ടത് റബറടക്കം സംരക്ഷിതപട്ടികയിലായതിനാല്‍ ആശങ്കവേണ്ടെന്നായിരുന്നു. സംരക്ഷിതപട്ടികയില്‍ ഉള്‍പ്പെട്ടാലും ആവശ്യമായ മാറ്റംവരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുടെ പ്രതികരണം. വിദേശകുത്തകകളോ നാടന്‍കുത്തകകളോ സമ്മര്‍ദം ചെലുത്തിയാല്‍ സംരക്ഷിതപട്ടികയിലെ ഏത് ഉല്‍പ്പന്നത്തിന്റെയും തീരുവ ഇടിയുമെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍.

ആസിയന്‍ കരാര്‍പ്രകാരമുള്ള സംരക്ഷിതപട്ടികയില്‍ ആകെ 489 ഉല്‍പ്പന്നത്തെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. റബര്‍, നാളികേരം, കശുവണ്ടി, ഏലം, ഇഞ്ചി, മഞ്ഞള്‍ എന്നിവയടക്കം 303 കാര്‍ഷികോല്‍പ്പന്നം പട്ടികയിലുണ്ട്. ഇതിനുപുറമെ സമുദ്രോല്‍പ്പന്നങ്ങളും ഉള്‍പ്പെടും. സംരക്ഷിതപട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, ഓരോ വര്‍ഷവും ഈ പട്ടിക പുനഃപരിശോധിക്കണമെന്ന വ്യവസ്ഥ കരാറിലുണ്ട്. ആസിയന്‍ കരാര്‍ നിലവില്‍വന്നത് 2010 ജനുവരി ഒന്നിനാണ്. കരാര്‍പ്രകാരം 2011 ജനുവരിയില്‍മാത്രമേ സംരക്ഷിതപട്ടികയില്‍ പുനരവലോകനം സാധ്യമാകൂ. എന്നാല്‍, കരാര്‍ നിലവില്‍വന്ന് എട്ടുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ പട്ടികയിലെ പ്രധാന ഉല്‍പ്പന്നമായ റബറിന്റെ തീരുവ കുറച്ച് കര്‍ഷകരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ മറ്റു പ്രധാന നാണ്യവിളകളായ കുരുമുളകിന്റെയും തേയിലയുടെയും കാപ്പിയുടെയും തീരുവ ആസിയന്‍ കരാര്‍പ്രകാരംതന്നെ ഘട്ടംഘട്ടമായി ഇടിയും. ഇതോടൊപ്പം റബറിന്റെ സുരക്ഷിതത്വംകൂടി ഇല്ലാതായതോടെ കേരളത്തിലെ എല്ലാ തോട്ടവിളയും തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, സമിതിയുടെ ഒരു യോഗംപോലും ഇതുവരെ ചേര്‍ന്നിട്ടില്ല. മന്ത്രിസമിതിയുമായി കൂടിയാലോചന നടത്താതെയാണ് റബര്‍തീരുവ കുറയ്ക്കാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം.
(എം പ്രശാന്ത്)

റബര്‍ വിലയിടിവ് രൂക്ഷമാകും

റബറിന്റെ ഇറക്കുമതിത്തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ആഭ്യന്തരവിപണിയില്‍ വിലയിടിവ് രൂക്ഷമാകുമെന്ന് സൂചന. രാജ്യത്തെ 10 ലക്ഷം റബര്‍കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. തീരുവവെട്ടിക്കുറയ്ക്കുമെന്ന സൂചന ലഭിക്കുംമുമ്പ് ഒരുകിലോ റബറിന് 190 രൂപയ്ക്കാണ് കച്ചവടം നടന്നത്. ഇത് 200 കടക്കുമെന്നായിരുന്നു അന്ന് വിപണിയിലെ പ്രതീക്ഷ. പക്ഷേ, തീരുവ കുറച്ചതോടെ വില താഴേക്കായി. ശനിയാഴ്ച റബറിന്റെ വ്യാപാരം നടന്നത് 173 രൂപയ്ക്കാണ്. വ്യാപാരികള്‍ റബര്‍ വാങ്ങിയത് 160 രൂപയ്ക്കും. വില കൂടുമെന്നു കരുതി റബര്‍ സംഭരിച്ച ചെറുകിട കര്‍ഷകരും ചെറുകിട വ്യവസായികളും വരുംദിനങ്ങളില്‍ വന്‍തോതില്‍ വില്‍പ്പനക്കിറങ്ങും. ഇത് വിലയിടിവിന്റെ തോത് കൂട്ടുമെന്നും വില നൂറു രൂപയിലേക്ക് എത്തിയാലും അതിശയിക്കാനില്ലെന്നും കച്ചവടക്കാര്‍ വിലയിരുത്തുന്നു. കൂടാതെ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റബര്‍ വരുന്നതോടെ ആഭ്യന്തരവിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കും. ഇതും വിലയിടിവിന് ആക്കംകൂട്ടും.

കെപിസിസി സെക്രട്ടറികൂടിയായ ആന്റോ ആന്റണി റബര്‍ ഇറക്കുമതിയുടെ കണക്കുസംബന്ധിച്ച് രണ്ടാഴ്ചമുമ്പ് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചു. തീരുവ കൂടിയതിനാല്‍ ഇറക്കുമതി കുറവാണെന്നും കൂടുതല്‍ ഇറക്കുമതിക്കുള്ള സാഹചര്യമൊരുക്കുമെന്നും ധന സഹമന്ത്രി എസ് എസ് പളനിമാണിക്യം പ്രഖ്യാപിച്ചു. വ്യവസായികള്‍ക്കുവേണ്ടിയുള്ള ഈ ചോദ്യത്തിലൂടെ സര്‍ക്കാര്‍നയം പുറത്തുവന്നതോടെ റബര്‍വില ഇടിഞ്ഞുതുടങ്ങി. ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈവര്‍ഷം ആദ്യം വ്യവസായികളുടെ സംഘടനായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ആത്മ) സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അനുകൂലമായി തീര്‍പ്പുണ്ടാകാതെ വന്നതിനാല്‍ പിന്നീട് രാഷ്ട്രീയതീരുമാനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തെയും എംപിമാരെയും വ്യവസായികള്‍ സ്വാധീനിക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ ഏഴര ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് വ്യവസായികളുടെ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റബര്‍ബോര്‍ഡ് ചെയര്‍മാനെയും രണ്ട് ഉന്നതോദ്യോഗസ്ഥരെയും സര്‍ക്കാര്‍ പഠനത്തിന് നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനെപ്പോലും മറികടന്നാണ് തീരുവ കുറച്ചത്.
(എസ് മനോജ്)

റബര്‍തീരുവ കുറയ്ക്കരുത്: പി കരുണാകരന്‍

റബറിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കി. തീരുവ കുറച്ച തീരുമാനം തിരുത്തണമെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ, കൃഷിമന്ത്രി ശരദ്പവാര്‍ എന്നിവരോടും പി കരുണാകരന്‍ ആവശ്യപ്പെട്ടു. തീരുവ കുറയ്ക്കാനുള്ള തീരുമാനം കേരളത്തിലെ റബര്‍കര്‍ഷകരെ ദോഷമായി ബാധിക്കുമെന്ന് നിവേദനത്തില്‍ പറഞ്ഞു. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിലാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, തീരുവ കുറയ്ക്കുന്നതോടെ വില കുത്തനെ ഇടിയും. ഇപ്പോള്‍ത്തന്നെ വിപണിയില്‍ വലിയ ഇടിവ് പ്രകടമായിട്ടുണ്ട്. തീരുമാനത്തില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന വാണിജ്യമന്ത്രി യുടെ നിലപാട്് ദൌര്‍ഭാഗ്യകരമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ടിയും ഇറക്കുമതിതീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് ഇറക്കുമതി തടയാനും തീരുവ പുനഃസ്ഥാപിക്കാനും തയ്യാറാകണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു.

റബര്‍ ഇറക്കുമതി: കേന്ദ്രം കര്‍ഷകരെ വഞ്ചിച്ചു

ഇറക്കുമതിച്ചുങ്കം ഇരുപതില്‍നിന്ന് ഏഴര ശതമാനമായി കുറച്ച് രണ്ട് ലക്ഷം ട റബര്‍ ഇറക്കുമതി ചെയ്യാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ കിസാന്‍സഭ അപലപിച്ചു. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ തീരുമാനം ആസിയന്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് റബര്‍ വലിയതോതില്‍ ഇറക്കുമതി ചെയ്യാന്‍ വഴിയൊരുക്കുമെന്ന് കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ളയും ജനറല്‍ സെക്രട്ടറി കെ വരദരാജനും പ്രസ്താവനയില്‍ പറഞ്ഞു. റബര്‍ ഇറക്കുമതി ആരംഭിക്കുന്നതോടെ ആഭ്യന്തരവിപണിയില്‍ വില കുത്തനെ ഇടിയും. കേരളത്തിലെ ലക്ഷക്കണക്കിന് റബര്‍കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലാകും. രാജ്യത്തെ രണ്ടാമത്തെ റബര്‍ ഉല്‍പ്പാദനസംസ്ഥാനമായ ത്രിപുരയെയും സര്‍ക്കാരിന്റെ തീരുമാനം ദോഷകരമായി ബാധിക്കും. തീരുവ വര്‍ധിപ്പിച്ച് ഇറക്കുമതിക്കുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം തീരുവകുറച്ച് കര്‍ഷകരെ ദ്രോഹിക്കുകയാണ്. ടയര്‍ലോബിയെയും ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍ കുത്തകകളെയും പ്രീണിപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തീരുമാനം.

ഇന്തോ- ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ വേണം സര്‍ക്കാര്‍ തീരുമാനത്തെ കാണാന്‍. ആസിയന്‍ കരാര്‍ നിലവില്‍വന്നാലും കര്‍ഷകതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. റബറിനെ നെഗറ്റീവ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയതെന്നുപറഞ്ഞ് കര്‍ഷകരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്തോ- ആസിയന്‍ കരാര്‍ കര്‍ഷകരെ ദ്രോഹകരമായി ബാധിക്കില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് പൊളിഞ്ഞത്. ഇറക്കുമതി നീക്കം അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷകര്‍ രംഗത്തുവരണം. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപകമായി പ്രചാരണം സര്‍ക്കാര്‍ സംഘടിപ്പിക്കും- എസ്്ആര്‍ പിയും വരദരാജനും പറഞ്ഞു.

deshabhimani 22082010

1 comment:

  1. റബറിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ആസിയന്‍ കരാറിലെ സംരക്ഷിതപട്ടിക അപ്രസക്തമായി. സംരക്ഷിതപട്ടിക(നെഗറ്റീവ് ലിസ്റ്റ്)യില്‍ ഉള്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്ന് ആസിയന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിച്ചത്. റബറിന്റെ കാര്യത്തില്‍ ഉറപ്പ് ലംഘിച്ചതോടെ സംരക്ഷിതപട്ടികയിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വവും ആശങ്കയിലായി. കരാര്‍ നടപ്പാക്കുന്നതിലൂടെ തീരുവ ഗണ്യമായി വെട്ടിക്കുറച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കാര്‍ഷികമേഖല പൂര്‍ണമായും തകരുന്നതിന് ഇടയാക്കുമെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും കേരളത്തില്‍ യുഡിഎഫും അവകാശപ്പെട്ടത് റബറടക്കം സംരക്ഷിതപട്ടികയിലായതിനാല്‍ ആശങ്കവേണ്ടെന്നായിരുന്നു.

    ReplyDelete