Monday, August 30, 2010

ഇത് പഞ്ചായത്ത് തന്ന നിധി

'സ്വന്തമായി വീടെന്ന ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് കൂലിപ്പണിക്കാരനായ നെന്മണിക്കര എരവളപ്പില്‍ ചിന്നരാജുവിന്റെ ഭാര്യ ഷീബ. ഇപ്പോള്‍ ഇവര്‍ക്ക് എല്ലാ സൌകര്യങ്ങളുമുള്ള വീടുണ്ട്. രണ്ടു രൂപക്ക് അരിയും കിട്ടുന്നു.

'എല്ലാം ഈ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം കൊണ്ടാണ്. ഒരിക്കലും ഇതു ഞങ്ങള്‍ മറക്കില്ല'- ഷീബ പറഞ്ഞു.

കുനിശേരി ലക്ഷം വീടു കോളനിയിലുണ്ടായിരുന്നത് ഇടിഞ്ഞു വീഴാറായ മുപ്പതോളം ഇരട്ട വീടുകളാണ്. സമ്പൂര്‍ണഭവന പദ്ധതി കോളനിയുടെ മുഖച്ഛായ മാറ്റി. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വന്തംവീടുകളായി. 'കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് പഞ്ചായത്തു നല്‍കിയത് നിധിയാണ്'- കെട്ടേക്കാട്ടില്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിയുടെ വാക്കുകളില്‍ കോളനിവാസികളുടെയെല്ലാം മനോവികാരം.

എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകള്‍. തൃശൂര്‍ ജില്ലയിലെ കൊടര മണ്ഡലത്തില്‍പ്പെട്ട നെന്മണിക്കരപഞ്ചായത്തില്‍ ഇന്ന് ആഹ്ളാദത്തിന്റെ തുടിപ്പുളാണ്. നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി ഈ പഞ്ചായത്ത് കൈവരിച്ചത് ഇന്ത്യയിലെ ആദ്യത്തെ മാതൃക പഞ്ചായത്ത് എന്ന ഖ്യാതി. ഇക്കഴിഞ്ഞ ജൂണ്‍ 20ന് മന്ത്രി ഡോ. തോമസ് ഐസക്കാണ് നെന്മണിക്കരയെ മാതൃക പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഇതിന് ജനം നന്ദി പറയുന്നത് എല്‍ഡിഎഫ് ഭരണസമിയോടും.

സിപിഐ എമ്മിലെ ഷൈലജ മോഹനനാണ് പഞ്ചായത്തു പ്രസിഡന്റ്. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ രൂപം നല്‍കിയ സുസ്ഥിര കൊടകര വികസന പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, എല്ലാ വഴികളിലും പൂര്‍ണ വോള്‍ട്ടതയുള്ള തെരുവുവിളക്കുകള്‍ എന്നിവ സജ്ജമാക്കിയാണ് ന്മെണിക്കര രാജ്യത്തിനുതന്നെ മാതൃകയായത്. 14 വാര്‍ഡുകളും 11.41 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള പഞ്ചായത്തിലെ ജനസംഖ്യ 21,212. പുതുതായി 572 വീട്ടുകാര്‍ക്കുകൂടി സ്വന്തമായി പാര്‍പ്പിടമൊരുക്കിയാണ് നെന്മണിക്കര സമ്പൂര്‍ണ ഭവന പഞ്ചായത്തായത്. ഇഎംഎസ് ഭവന പദ്ധതി, എം എന്‍ പദ്ധതി, ഇന്ദിര ആവാസ് യോജന, പട്ടിക വിഭാഗ ഭവന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതിനു പ്രയോജനപ്പെടുത്തി. വീടുകള്‍ക്കു മാത്രം നാലരകോടി ചെലവാക്കി. വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഏഴരക്കോടിയും.

നിലവില്‍ വീടില്ലാത്ത 96 കുടംബങ്ങള്‍ കൂടിയുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ക്ക് വീടിനുള്ള പദ്ധതിക്കും പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. രണ്ടു സെന്റു വീതം സ്ഥലം വാങ്ങി വീടുവെക്കാനോ, ഫ്ളാറ്റ് നിര്‍മിക്കാനോ ആണ് ആലോചന. പശ്ചാത്തല വികസനം, മഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുകഎന്ന അടുത്ത ലക്ഷ്യം പൂര്‍ത്തിയാക്കാനായി പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത തൊഴില്‍ ലഭ്യത യാഥാര്‍ഥ്യമാക്കാനുള്ള കര്‍മപരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.സംഘകൃഷി കേര കര്‍ഷകരിലേക്കു കൂടി വ്യപിപ്പിക്കാനും ശ്രമിക്കുന്നു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 30082010

1 comment:

  1. 'സ്വന്തമായി വീടെന്ന ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് കൂലിപ്പണിക്കാരനായ നെന്മണിക്കര എരവളപ്പില്‍ ചിന്നരാജുവിന്റെ ഭാര്യ ഷീബ. ഇപ്പോള്‍ ഇവര്‍ക്ക് എല്ലാ സൌകര്യങ്ങളുമുള്ള വീടുണ്ട്. രണ്ടു രൂപക്ക് അരിയും കിട്ടുന്നു.

    'എല്ലാം ഈ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം കൊണ്ടാണ്. ഒരിക്കലും ഇതു ഞങ്ങള്‍ മറക്കില്ല'- ഷീബ പറഞ്ഞു.

    കുനിശേരി ലക്ഷം വീടു കോളനിയിലുണ്ടായിരുന്നത് ഇടിഞ്ഞു വീഴാറായ മുപ്പതോളം ഇരട്ട വീടുകളാണ്. സമ്പൂര്‍ണഭവന പദ്ധതി കോളനിയുടെ മുഖച്ഛായ മാറ്റി. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വന്തംവീടുകളായി. 'കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് പഞ്ചായത്തു നല്‍കിയത് നിധിയാണ്'- കെട്ടേക്കാട്ടില്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിയുടെ വാക്കുകളില്‍ കോളനിവാസികളുടെയെല്ലാം മനോവികാരം.

    ReplyDelete