Sunday, August 22, 2010

സുബ്ബയോ? മനോരമയ്ക്കറിയില്ല

വര്‍ഷം ചുരുങ്ങിയത് 25,000 കോടി രൂപയുടെ ലോട്ടറിക്കച്ചവടം നടത്തുന്ന ലോട്ടറിരാജാവ് മണികുമാര്‍ സുബ്ബയെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനോരമയ്ക്കും അറിയില്ല. രണ്ടായിരം കോടി രൂപയുടെ സ്വത്തുണ്ടെന്നു വെളിപ്പെടുത്തിയ സുബ്ബ കോണ്‍ഗ്രസ് എംപിയായിരുന്നു. അസമില്‍ കോണ്‍ഗ്രസ് എംഎല്‍എയായും ജനസേവനം നടത്തി. കേന്ദ്രനിയമത്തിന്റെ പിന്‍ബലത്തില്‍ ചൂതാട്ടം നടത്തി കോടികള്‍ ചോര്‍ത്തുന്ന അന്യസംസ്ഥാന ലോട്ടറിമാഫിയക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം കോടതികള്‍ സ്റ്റേ ചെയ്യുന്നതിനു പിന്നില്‍ സുബ്ബയുടെ കൈകളാണ്. കോണ്‍ഗ്രസിന്റെ മുഖ്യസാമ്പത്തികസ്രോതസ്സായ സുബ്ബയാണ് ലോട്ടറി നയം തീരുമാനിക്കുന്നത്. കേന്ദ്രനിയമം ചൂതാട്ടലോട്ടറിക്കു നല്‍കുന്ന സംരക്ഷണം മനോരമ അറിഞ്ഞമട്ടേയില്ല.

സുബ്ബയെ അസമിലെ തേസ്പുര്‍ മണ്ഡലത്തില്‍നിന്നാണ് കോണ്‍ഗ്രസ് ലോക്സഭയിലെത്തിച്ചത്. കഴിഞ്ഞതവണ മത്സരിച്ചെങ്കിലും തോറ്റു. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളും വഹിച്ചു ഈ പേപ്പര്‍ ലോട്ടറി രാജാവ്. കോണ്‍ഗ്രസിന്റെ പണപ്പെട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന സുബ്ബയുടെ ഉടമസ്ഥതയിലുള്ള എംഎസ് അസോസിയറ്റ്സ് ആണ്, ത്രിപുര ഒഴികെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലോട്ടറികള്‍ നടത്തുന്നത്. ഭാര്യയും സഹോദരനും കമ്പനി ഡയറക്ടര്‍മാര്‍. കേന്ദ്രഭരണാധികാരികളുടെ മൂക്കിനു കീഴെ ഡല്‍ഹി ആസ്ഥാനമാക്കി വാഴുന്നു. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ആക്ഷേപമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളും അവര്‍ക്ക് പ്രചാരണോര്‍ജം നല്‍കാന്‍ അന്വേഷണസംഘത്തെ ഇറക്കിയ മനോരമയും സുബ്ബയെക്കുറിച്ച് മിണ്ടുന്നില്ല.

ചൂതാട്ടലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി, നിയമം ഭേദഗതി ചെയ്യണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ചവരില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമുണ്ട്. മുഖ്യമന്ത്രി ആയിരിക്കേ രണ്ടു തവണ ഉമ്മന്‍ചാണ്ടി ഇക്കാര്യം ഉന്നയിച്ച് കത്തയച്ചു. ആരും കേട്ടതായി നടിച്ചില്ല. എല്‍ഡിഎഫ് ഗവമെന്റ് അധികാരമേറ്റശേഷം നാലരവര്‍ഷമായി ഈ ആവശ്യമുയര്‍ത്തുന്നു. ഉമ്മന്‍ചാണ്ടി അടക്കം ഒപ്പിട്ട് സര്‍വകക്ഷി നിവേദനവും നല്‍കി. എന്നിട്ടും അനക്കമുണ്ടായില്ല. സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ കേന്ദ്രം മടിക്കുന്നതിനു കാരണം തേടി അലയേണ്ട. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് കൊടുക്കുന്ന പണത്തിന്റെ കണക്ക് മണികുമാര്‍ സുബ്ബ ഒരിക്കല്‍ വെളിപ്പെടുത്തി. രണ്ടായിരം മുതല്‍ മൂവായിരം കോടി രൂപവരെ നല്‍കുന്നുവെന്ന് 'രാതോ ഘാം' എന്ന നേപ്പാളി മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സുബ്ബ തുറന്നുപറഞ്ഞു. ലോക്സഭയിലേക്ക് സുബ്ബയെ മത്സരിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ചിലര്‍ എതിര്‍ത്തിരുന്നു. അന്തിമതീരുമാനത്തിന് വര്‍ക്കിങ് കമ്മിറ്റി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. പട്ടിക വന്നപ്പോള്‍ സുബ്ബയും സ്ഥാനംപിടിച്ചു.

നാഗാലാന്‍ഡ് സംസ്ഥാന ലോട്ടറി നടത്തിപ്പില്‍ അഞ്ചുവര്‍ഷം കൊണ്ട് സുബ്ബ 38,297 കോടി രൂപയുടെ വെട്ടിപ്പുനടത്തിയെന്ന് സിഎജി കണ്ടെത്തിയിരുന്നു. മേഘാലയ, സിക്കിം, മണിപ്പുര്‍ ലോട്ടറികളിലെ വെട്ടിപ്പ് വേറെയും. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. സിക്കിം, ഭുട്ടാന്‍ ലോട്ടറി ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടിയും കോടതി ഉത്തരവുകളില്‍ കുരുങ്ങുകയാണ്. നടപടിക്ക് സംസ്ഥാനത്തിന് അധികാരമില്ലെന്ന ലോട്ടറിക്കാരുടെ വാദം കോടതികള്‍ ശരിവയ്ക്കുന്നു. മുന്‍കൂര്‍ നികുതി അടയ്ക്കാതെ ലോട്ടറി വിറ്റ പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് 91 ലക്ഷം രൂപ പിഴ ചുമത്തിയതില്‍, 30 വരെ തുടര്‍നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടതാണ് ഒടുവിലത്തേത്.

deshabhimani 22082010

1 comment:

  1. വര്‍ഷം ചുരുങ്ങിയത് 25,000 കോടി രൂപയുടെ ലോട്ടറിക്കച്ചവടം നടത്തുന്ന ലോട്ടറിരാജാവ് മണികുമാര്‍ സുബ്ബയെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനോരമയ്ക്കും അറിയില്ല. രണ്ടായിരം കോടി രൂപയുടെ സ്വത്തുണ്ടെന്നു വെളിപ്പെടുത്തിയ സുബ്ബ കോണ്‍ഗ്രസ് എംപിയായിരുന്നു. അസമില്‍ കോണ്‍ഗ്രസ് എംഎല്‍എയായും ജനസേവനം നടത്തി. കേന്ദ്രനിയമത്തിന്റെ പിന്‍ബലത്തില്‍ ചൂതാട്ടം നടത്തി കോടികള്‍ ചോര്‍ത്തുന്ന അന്യസംസ്ഥാന ലോട്ടറിമാഫിയക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം കോടതികള്‍ സ്റ്റേ ചെയ്യുന്നതിനു പിന്നില്‍ സുബ്ബയുടെ കൈകളാണ്. കോണ്‍ഗ്രസിന്റെ മുഖ്യസാമ്പത്തികസ്രോതസ്സായ സുബ്ബയാണ് ലോട്ടറി നയം തീരുമാനിക്കുന്നത്. കേന്ദ്രനിയമം ചൂതാട്ടലോട്ടറിക്കു നല്‍കുന്ന സംരക്ഷണം മനോരമ അറിഞ്ഞമട്ടേയില്ല.

    ReplyDelete