Monday, August 16, 2010

സാക്ഷരതയുടെ വളര്‍ച്ച; തുടര്‍ച്ച

കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കംകൂട്ടിയ ഘടകങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച മുന്നേറ്റങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ ഇവിടെ വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമംനടന്നു. ജന്മി-നാടുവാഴി-ഭൂപ്രഭു വര്‍ഗത്തിനെതിരെയുള്ള പോരാട്ടങ്ങളിലെല്ലാം അക്ഷരങ്ങള്‍ പകര്‍ന്ന ആത്മവീര്യം പ്രകടമാണ്. വഴിനടക്കാനും മാറുമറയ്ക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും മുട്ടിനുകീഴെ മുണ്ടുടുക്കാനും പോരടിച്ചതുപോലെ വിദ്യനേടാനും പോരാട്ടങ്ങളുണ്ടായി. സെക്കന്‍ഡറിതലം വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കി ജനാധിപത്യപ്രക്രിയക്ക് വേഗംകൂട്ടിയ സംസ്ഥാനവും കേരളമാണ്. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് ഇതിന്റെയൊക്കെ പിന്‍ബലത്തിലാണ്. 1990-91 കാലത്തെ സമ്പൂര്‍ണ സാക്ഷരതായജ്ഞം കേരളചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു. പാട്ടും കഥയും നാടകവും പ്രഭാഷണവും അതിനുവേണ്ടി ഉപയോഗിച്ചു. യുവജനങ്ങളും അധ്യാപകരും ജീവനക്കാരും തൊഴിലില്ലായ്മയില്‍ വലയുന്ന അഭ്യസ്തവിദ്യരും തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിലെ നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി ഒരുങ്ങിപ്പുറപ്പെട്ടു. മൂന്നുലക്ഷത്തോളം സന്നദ്ധസേവകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേരളം 92.5 ശതമാനം സാക്ഷരത നേടി. യുനെസ്കോയുടെ മാനദണ്ഡപ്രകാരം 90 ശതമാനം സാക്ഷരത സമ്പൂര്‍ണ സാക്ഷരതയാകുമെന്നതിനാല്‍ 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ചേലക്കോടന്‍ ആയിഷുമ്മയുടെ കണ്ഠത്തിലൂടെ അതൊരു ചരിത്ര പ്രഖ്യാപനമായി മാറി.

സമ്പൂര്‍ണ സാക്ഷരതയുടെ തൊട്ടുപിന്നാലെ അല്‍പ്പകാലം കണ്ണികളയഞ്ഞുപോയ സാക്ഷരതാപ്രസ്ഥാനം തുടര്‍വിദ്യാഭ്യാസത്തിനായി ഉയിര്‍ത്തെഴുന്നേറ്റു. കേരള സാക്ഷരതാസമിതി കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയായി രൂപാന്തരം പ്രാപിക്കുകയും കേന്ദ്രസഹായത്തോടെ കേരളത്തിലാകമാനം തുടര്‍വിദ്യാഭ്യാസകേന്ദ്രങ്ങളും പ്രേരക്മാരും ഗ്രാമഗ്രാമാന്തരങ്ങളില്‍ സാക്ഷരതയുടെ പുതിയതലങ്ങള്‍ പരിചയപ്പെടുത്തി. അറ്റുപോയ സാക്ഷരതയുടെ കണ്ണികള്‍ തുടര്‍വായനയിലൂടെ വിളക്കിച്ചേര്‍ത്തു. തുടര്‍സാക്ഷരതാപരിപാടിയും തുടര്‍വിദ്യാഭ്യാസപരിപാടിയും മാതൃകാപരമായാണ് ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നത്. ഇപ്പോള്‍ ദേശീയ സാക്ഷരതാമിഷന്റെ സഹായസഹകരണങ്ങള്‍ കേരളത്തിന് ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ ഈ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും കേരളം ഇതിന് പിന്തുടര്‍ച്ച നല്‍കിക്കൊണ്ടിരിക്കയാണ്.

കാലത്തിന്റെ കുതിപ്പിനനുരോധമായി ജനതയെ അറിവുള്ളവരാക്കിത്തീര്‍ക്കണമെന്ന കര്‍ത്തവ്യമാണ് കേരളസര്‍ക്കാരും സംസ്ഥാനസാക്ഷരതാമിഷനും ഏറ്റെടുത്തിട്ടുള്ളത്. കുഗ്രാമങ്ങളില്‍ ഒതുങ്ങിക്കൂടിക്കഴിഞ്ഞിരുന്നവര്‍ സാക്ഷരതാമിഷന്‍ ഒരുക്കുന്ന വഴിയിലൂടെ വികസനത്തിലും നാടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളിലും പങ്കാളികളാവുകയും നേതൃത്വത്തില്‍തന്നെ എത്തുകയും ചെയ്യുന്നത് അഭിമാനകരമായ കാഴ്ചയാണ്. അനൌപചാരിക-തുടര്‍വിദ്യാഭ്യാസപ്രക്രിയ സജീവവും ചലനാത്മകവുമാക്കിത്തീര്‍ക്കണമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. തുടര്‍വിദ്യാഭ്യാസം ഫലവത്താക്കാനുള്ള ഒട്ടേറെ കര്‍മപരിപാടികള്‍ കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് അനൌപചാരിക- തുടര്‍വിദ്യാഭ്യാസനയം കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സാക്ഷരതാ ചരിത്രത്തില്‍തന്നെ ഇദംപ്രഥമമാണിത്.
പ്രായംകൊണ്ടും കഴിവുകൊണ്ടും ജീവിതസാഹചര്യങ്ങള്‍കൊണ്ടും വ്യത്യസ്തരായ നിരക്ഷരരും നവസാക്ഷരരും സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോയവരുമാണ് തുടര്‍വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ ജനവിഭാഗത്തിന് വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും പകര്‍ന്നുകൊടുക്കേണ്ടത് ഉത്തരവാദിത്തമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. അവരുടെ ജീവിതവീക്ഷണത്തിലും സാമൂഹ്യ അവബോധത്തിലും പരിസ്ഥിതിചിന്തയിലും കാതലായതും ഗുണപ്രദവുമായ മാറ്റം ഉണ്ടാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് തുല്യമായ വിജ്ഞാനം നല്‍കി ജനങ്ങളെ പൌരബോധമുള്ളവരാക്കി ജനാധിപത്യപ്രക്രിയക്ക് ആക്കംകൂട്ടാനും നയം ലക്ഷ്യംവയ്ക്കുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സജീവവും ഫലപ്രദവുമായ ഇടപെടലും ഗ്രന്ഥശാലാസംഘം, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, തൊഴിലാളി-കര്‍ഷകപ്രസ്ഥാനങ്ങള്‍, വനിതാസംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുടെ സഹകരണവും ഇതിനുണ്ടാകേണ്ടതുണ്ട്. ജാതി, മത, ലിംഗ, രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് നവകേരളസൃഷ്ടിക്ക് സഹായകമായ വിധത്തില്‍ തുടര്‍വിദ്യാഭ്യാസത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇത് നാടിന്റെയാകെ ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്; സമസ്ത മേഖലകളിലുമുള്ളവര്‍ ഇതില്‍ പങ്കാളികളാകേണ്ടതുണ്ട്.

ശാസ്ത്രാവബോധം, മതനിരപേക്ഷത, ജനാധിപത്യബോധം, മാനവികത, സമത്വദര്‍ശനം, ദേശീയബോധം തുടങ്ങിയ അടിസ്ഥാനമൂല്യങ്ങള്‍ വികസിപ്പിക്കുന്നതിന് തുടര്‍വിദ്യാഭ്യാസപ്രവര്‍ത്തനം ഉതകണം. ഈ രംഗത്ത് ഇന്ന് ജോലിചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന വേതനമോ സേവനവ്യവസ്ഥകളോ ഇല്ല. ജീവിതത്തിന്റെ വലിയഭാഗം ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിച്ചവരാണവര്‍. അവരുടെ കാതലായ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കോള്ളേണ്ടിയിരിക്കുന്നു.

സംസ്ഥാനസാക്ഷരതാമിഷന്‍ അതോറിറ്റി, ലീപ് കേരളമിഷന്‍ എന്ന പുതിയ പേര് സ്വീകരിച്ചിരിക്കുകയാണ്. മിഷന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ആജീവനവിദ്യാഭ്യാസ ബോധവല്‍ക്കരണപരിപാടി എന്ന അര്‍ഥത്തിലാണ്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണ്. ജനനം മുതല്‍ മരണംവരെ നീണ്ടുനില്‍ക്കുന്ന അനസ്യൂതപ്രക്രിയയായി വിദ്യാഭ്യാസത്തെ സമീപിക്കുന്ന ഈ പരിപാടി കേരളമാതൃകയുടെ തിളക്കം വര്‍ധിപ്പിക്കും.

ദേശാഭിമാനി മുഖപ്രസംഗം 16082010

2 comments:

  1. കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കംകൂട്ടിയ ഘടകങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച മുന്നേറ്റങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ ഇവിടെ വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമംനടന്നു. ജന്മി-നാടുവാഴി-ഭൂപ്രഭു വര്‍ഗത്തിനെതിരെയുള്ള പോരാട്ടങ്ങളിലെല്ലാം അക്ഷരങ്ങള്‍ പകര്‍ന്ന ആത്മവീര്യം പ്രകടമാണ്. വഴിനടക്കാനും മാറുമറയ്ക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും മുട്ടിനുകീഴെ മുണ്ടുടുക്കാനും പോരടിച്ചതുപോലെ വിദ്യനേടാനും പോരാട്ടങ്ങളുണ്ടായി. സെക്കന്‍ഡറിതലം വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കി ജനാധിപത്യപ്രക്രിയക്ക് വേഗംകൂട്ടിയ സംസ്ഥാനവും കേരളമാണ്. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് ഇതിന്റെയൊക്കെ പിന്‍ബലത്തിലാണ്. 1990-91 കാലത്തെ സമ്പൂര്‍ണ സാക്ഷരതായജ്ഞം കേരളചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു. പാട്ടും കഥയും നാടകവും പ്രഭാഷണവും അതിനുവേണ്ടി ഉപയോഗിച്ചു. യുവജനങ്ങളും അധ്യാപകരും ജീവനക്കാരും തൊഴിലില്ലായ്മയില്‍ വലയുന്ന അഭ്യസ്തവിദ്യരും തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിലെ നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി ഒരുങ്ങിപ്പുറപ്പെട്ടു. മൂന്നുലക്ഷത്തോളം സന്നദ്ധസേവകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേരളം 92.5 ശതമാനം സാക്ഷരത നേടി. യുനെസ്കോയുടെ മാനദണ്ഡപ്രകാരം 90 ശതമാനം സാക്ഷരത സമ്പൂര്‍ണ സാക്ഷരതയാകുമെന്നതിനാല്‍ 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ചേലക്കോടന്‍ ആയിഷുമ്മയുടെ കണ്ഠത്തിലൂടെ അതൊരു ചരിത്ര പ്രഖ്യാപനമായി മാറി.

    ReplyDelete