Friday, November 12, 2010

പൊളിഞ്ഞ കള്ളങ്ങള്‍

ലോട്ടറി വിവാദത്തിലെ കള്ളക്കളികളും കള്ളനാണയങ്ങളും ഒന്നൊന്നായി പുറത്തുവരികയാണ്. ഭൂട്ടാന്‍ ലോട്ടറിയുടെ നിയമലംഘനം സംബന്ധിച്ച് കേരളത്തിന്റെ പരാതികള്‍ കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തിവച്ചിരിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രഗവമെന്റ് കേരളത്തിന് അയച്ച കത്തില്‍ വ്യക്തമായത്. കഴിഞ്ഞ ഒക്ടോബര്‍ 26ന് ഭൂട്ടാന്‍ അംബാസഡറുമായി നടത്തിയ യോഗത്തിലാണ് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ ഭൂട്ടാന്‍ ലോട്ടറികളുടെ നിയമലംഘനം ആ രാജ്യത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഈ യോഗത്തിന്റെ മിനിട്സ് കേരള സര്‍ക്കാരിന് ഇപ്പോള്‍ അയച്ചിട്ടുണ്ട്. നിയമലംഘനം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേരള സര്‍ക്കാരിനെ പഴിപറഞ്ഞിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരമായി ഉത്തരം പറയേണ്ട ചോദ്യം, എന്തിന് കേന്ദ്രം ഭൂട്ടാന്‍ ലോട്ടറിക്കെതിരായ പരാതികള്‍ ഇത്രയും കാലം ഒളിപ്പിച്ചുവച്ചു എന്നതുതന്നെയാണ്.

സെപ്തംബര്‍ 18ന് കേരളം അയച്ച വിശദമായ പരാതിയെ ത്തുടര്‍ന്നാണ് യോഗം വിളിച്ചതെന്ന് കേന്ദ്രം അയച്ച കത്തില്‍ പരാമര്‍ശിക്കുന്നു. 2004 മുതല്‍ കേരളം നിരന്തരമായി അയക്കുന്ന പരാതികളുടെ സമാഹാരമാണ് ഈ കത്ത്. ആറുകൊല്ലമായി അനങ്ങാപ്പാറ നയം സ്വീകരിച്ചവര്‍ ഇപ്പോഴാണ് ഉണര്‍ന്നത് എന്നാണ് ഇത് തെളിയിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ കേരളം കണ്ടെത്തുകയും യഥാസമയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയുംചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ മാത്രമാണ് കേന്ദ്രം ഭൂട്ടാന്‍ സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചത്. ലോട്ടറി ഏജന്റുമാര്‍തന്നെയാണ് ഭൂട്ടാന്‍ ടിക്കറ്റുകള്‍ അച്ചടിക്കുന്നതെന്നും നിയമം ലംഘിച്ച് യഥേഷ്ടം ഇക്കൂട്ടര്‍ നറുക്കെടുപ്പുകള്‍ നടത്തുകയാണ് എന്നും വിജിലന്‍സ് അന്വേഷണത്തില്‍ വെളിപ്പെട്ടതാണ്. 2006ല്‍ കേരളം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയ ഈ നിയമലംഘനങ്ങള്‍ എന്തിന് പൂഴ്ത്തി എന്ന് ചിദംബരവും മണികുമാര്‍ സുബ്ബയും അഭിഷേക് സിംഗ്വിയും മാത്രമല്ല, ഇവിടെ ഉമ്മന്‍ചാണ്ടിയും വിശദീകരിക്കേണ്ടതുണ്ട്.
നറുക്കെടുപ്പിന്റെ രീതി നിയമപ്രകാരമല്ല എന്നും കേരളത്തിന്റെ വിജിലന്‍സ് അന്വേഷണം കണ്ടെത്തിയിരുന്നു. ഭൂട്ടാന്‍ അംബാസഡറുമായുള്ള യോഗമിനിട്സില്‍ ഒരിനം ഇതു സംബന്ധിച്ചുള്ളതാണ്. ഒറ്റ, ഇരട്ട, മൂന്നക്ക നമ്പരുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന കാര്യം എല്ലാ തെളിവും സഹിതം 2010 മെയ് 14ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഒരുനടപടിയും കാണാഞ്ഞ് ജൂലൈ 25ന് വീണ്ടും കത്തയച്ചു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ ഒരേ ആള്‍തന്നെ തന്നിഷ്ടപ്രകാരം നടത്തുകയാണ് എന്നതിന് തെളിവായി ഇവയുടെ ഫലങ്ങള്‍ ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നതും നല്‍കിയിരുന്നു. ഇക്കാര്യങ്ങളും ഇപ്പോഴാണ് ഭൂട്ടാന്‍ സര്‍ക്കാരിനെ കേന്ദ്രം അറിയിക്കുന്നത്.

ടിക്കറ്റിന്റെ അച്ചടി സംബന്ധിച്ച ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയുംചെയ്തു. ഭൂട്ടാന്‍ ലോട്ടറി അച്ചടിക്കുന്ന മഹാലക്ഷ്മി പ്രസ് സെക്യൂരിറ്റി പ്രസ് അല്ല എന്ന് വാണിജ്യനികുതി വകുപ്പ് അന്വേഷിച്ച് കണ്ടെത്തി. ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നത് എവിടെയാണ് എന്ന് കേന്ദ്രത്തോട് കേരളം ആരാഞ്ഞപ്പോള്‍ ഒരുത്തരവും നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തയ്യാറായില്ല. അതേസമയം ആരാണ് പ്രൊമോട്ടര്‍ എന്ന ചോദ്യത്തിന് മേഘതന്നെയാണ് എന്ന മറുപടി നാലു ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുകയുംചെയ്തു. പ്രസിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് ഗുരുതരമായ സ്ഥിതിയാണെന്ന് കോടതി രൂക്ഷവിമര്‍ശം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് നവംബര്‍ നാലിനാണ് ഇതുസംബന്ധിച്ച് ഭൂട്ടാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടാന്‍ ആഭ്യന്തരമന്ത്രാലയം തുനിഞ്ഞത്.

ലോട്ടറി ഏജന്റുമാരും ഭൂട്ടാന്‍ സര്‍ക്കാരുമായുളള കരാര്‍ ദുരൂഹത നിറഞ്ഞതാണ് എന്നതായിരുന്നു ഏറ്റവും ഒടുവില്‍ നടന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇതെല്ലാം കേരളം കേന്ദ്രത്തെ അറിയിച്ചതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാതിരുന്ന ആഭ്യന്തര മന്ത്രാലയം ഈ കരാറുകളില്‍ തിരുത്തല്‍ വേണമെന്ന് ഇപ്പോള്‍ ഭൂട്ടാന്‍ അംബാസഡറോട് അഭ്യര്‍ഥിച്ചിരിക്കുന്നു. കഴിഞ്ഞ ആറു കൊല്ലമായി കേരളം നിരന്തരമായി പരാതികള്‍ അയച്ചിട്ടും ഈ ലോട്ടറിക്കൊള്ളയ്ക്ക് അരുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരുത്തല്‍ ആവശ്യപ്പൊന്‍ നിര്‍ബന്ധിതമായപ്പോഴും കടുത്ത നിയമലംഘനം നടത്തിയവരെ നിരോധിക്കുന്നതിന് ഒരുനടപടിയും ഇല്ല എന്നത് ശ്രദ്ധേയമാണ്. നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ഈ ലോട്ടറികള്‍ അനുവദിക്കുകയില്ല എന്ന നിലപാട് സ്വീകരിക്കാന്‍പോലും കേന്ദ്രം തയ്യാറല്ല. സിക്കിം ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ചുളള പരാതികള്‍ പരിഗണിക്കുന്നതേയുള്ളൂ എന്നാണ് നികുതിവകുപ്പ് സെക്രട്ടറിക്ക് നവംബര്‍ 4ന് അയച്ച കത്തില്‍ പറയുന്നത്. ആറുകൊല്ലമായിട്ടും ഇതേവരെ പരാതി പരിഗണിച്ചു വരുന്നതേയുള്ളൂ എന്നാണ് ഇത് അര്‍ഥമാക്കുന്നത്. കേരള ഹൈക്കോടതിയുടെ ഒക്ടോബര്‍ 14ലെ വിധിയില്‍ ടിക്കറ്റുകളുടെ അച്ചടി സംബന്ധിച്ച് കേരളം ഉന്നയിച്ച സംശയത്തിന് വ്യക്തമായ ഉത്തരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടതാണ്. മാത്രമല്ല, നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ പരാതികള്‍ കേന്ദ്രത്തിന്റെ മുന്നിലുണ്ട് എന്നും വിധിയില്‍ പരാമര്‍ശമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭൂട്ടാന്‍ അംബാസഡറുമായി പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. വിധിയുടെ പശ്ചാത്തലത്തില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെടുമ്പോഴും ലോട്ടറി മാഫിയയോടുളള ചിദംബരത്തിന്റെയും സംഘത്തിന്റെയും വിധേയത്വം പ്രകടമാണ്. ലോട്ടറി വിവാദത്തിലെ കേന്ദ്രത്തിന്റെയും കോണ്‍ഗ്രസിന്റെയും കള്ളക്കളികള്‍ നിസ്സംശയം പുറത്തുകൊണ്ടുവരുന്നതാണ് ഈ വസ്തുതകള്‍.

ദേശാഭിമാനി മുഖപ്രസംഗം 121110

1 comment:

  1. ലോട്ടറി വിവാദത്തിലെ കള്ളക്കളികളും കള്ളനാണയങ്ങളും ഒന്നൊന്നായി പുറത്തുവരികയാണ്. ഭൂട്ടാന്‍ ലോട്ടറിയുടെ നിയമലംഘനം സംബന്ധിച്ച് കേരളത്തിന്റെ പരാതികള്‍ കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തിവച്ചിരിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രഗവമെന്റ് കേരളത്തിന് അയച്ച കത്തില്‍ വ്യക്തമായത്. കഴിഞ്ഞ ഒക്ടോബര്‍ 26ന് ഭൂട്ടാന്‍ അംബാസഡറുമായി നടത്തിയ യോഗത്തിലാണ് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ ഭൂട്ടാന്‍ ലോട്ടറികളുടെ നിയമലംഘനം ആ രാജ്യത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഈ യോഗത്തിന്റെ മിനിട്സ് കേരള സര്‍ക്കാരിന് ഇപ്പോള്‍ അയച്ചിട്ടുണ്ട്. നിയമലംഘനം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേരള സര്‍ക്കാരിനെ പഴിപറഞ്ഞിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരമായി ഉത്തരം പറയേണ്ട ചോദ്യം, എന്തിന് കേന്ദ്രം ഭൂട്ടാന്‍ ലോട്ടറിക്കെതിരായ പരാതികള്‍ ഇത്രയും കാലം ഒളിപ്പിച്ചുവച്ചു എന്നതുതന്നെയാണ്.

    ReplyDelete