Thursday, November 11, 2010

ബിജെപിയുടെ ദുഃഖം

കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് ബിജെപിയും ആര്‍എസ്എസും നടത്തിവരുന്നത്. കേരളം സംഘപരിവാറിന്റെ ശക്തികേന്ദ്രമായി മാറിയെന്ന തരത്തിലുള്ള വിശദീകരണമാണ് ഈയിടെ നടന്ന ആര്‍എസ്എസ് ദേശീയ പ്രവര്‍ത്തകസമിതി യോഗത്തില്‍ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ നല്‍കിയതത്രെ. ഇവിടത്തെ 'നേട്ട'ത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം നേരത്തെ തന്നെ പുളകിതരായിരുന്നു. ഡല്‍ഹിയില്‍ പാര്‍ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തുമാണ് ബിജെപിക്കാര്‍ കേരളത്തില്‍ 'ശക്തിപ്രാപിച്ച'തില്‍ സന്തോഷം കണ്ടെത്തിയത്. ചില മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ക്ക് കുറെ സഹായവും നല്‍കി. സംഘപരിവാറിന്റെ പ്രസിദ്ധീകരണങ്ങള്‍ മുഖം രക്ഷിക്കാന്‍ ഏറെ പണിപ്പെട്ടു. അവസാനം ഇത്തവണത്തെ 'വന്‍വിജയം' ആഘോഷിക്കാനായി അവര്‍ 'മുന്‍വിജയത്തെ' കുറച്ചുകാണിക്കാനും ശ്രമിച്ചു. 2010 നവംബര്‍ രണ്ടിലെ 'ജന്മഭൂമി'യിലെ (പേജ് 6) ലേഖനം അതിനുദാഹരണമാണ്. അതില്‍ പറയുന്നു: "തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച വാര്‍ഡുകളുടെ കാര്യത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. താമരചിഹ്നത്തില്‍ മത്സരിച്ച കഴിഞ്ഞതവണ ജയിച്ചവരേക്കാള്‍ 128 വാര്‍ഡുകള്‍കൂടി ഇത്തവണ ബിജെപിക്ക് കിട്ടി. കഴിഞ്ഞ തവണ 352 വാര്‍ഡുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 584 വാര്‍ഡുകളാണ് നേടിയത്. സ്വതന്ത്രരായി ജയിച്ച ബിജെപി സ്ഥാനാര്‍ഥികളുടെ സംഖ്യ ഒഴിവാക്കിയാണിത്.'' നാളെ കേരളത്തില്‍ വന്‍വിജയം വരിക്കാന്‍ കഴിയുമാറ് ബിജെപി വളര്‍ന്നുവെന്ന വാദവും പരിവാറില്‍നിന്നുണ്ടായി.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ കുതിച്ചുചാട്ടം നടത്തിയെന്ന് അവകാശപ്പെടുന്നത് ആര്‍എസ്എസിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഇന്നത്തെ സംസ്ഥാന നേതൃത്വമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ 'വിജയ'ത്തില്‍ ആര്‍എസ്എസും അമിതമായി ആഹ്ളാദിക്കുന്നു, ആഘോഷിക്കുന്നു. ഇപ്പോള്‍ 'നേട്ട'മുണ്ടാകണമെങ്കില്‍ മുമ്പെല്ലാം 'പരാജയ'മായിരുന്നു എന്ന് പറയേണ്ടിവരുന്നത് സ്വാഭാവികം. 2005ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വിജയമെന്ന അവകാശവാദത്തിന്റെ അടിസ്ഥാനവും അതുതന്നെ. അവരുടെ കണക്കുകളിലെ യാഥാര്‍ഥ്യങ്ങളിലേക്ക് പിന്നീട് കടക്കാം. അതിനുമുമ്പ് ഒരു ഖണ്ഡികകൂടി ഉദ്ധരിക്കട്ടെ. 2008 നവംബറിലെ 'ചിതി' മാസിക (പേജ് 48) യില്‍ നിന്നാണിത്. ബിജെപി സംസ്ഥാന കമ്മിറ്റിയുടെ മുഖമാസികയാണിത്; ഒ രാജഗോപാലാണ് മുഖ്യപത്രാധിപര്‍. അതില്‍ പറയുന്നു: "ബിജെപിക്ക് കേന്ദ്രഭരണം നഷ്ടപ്പെട്ടതിനുശേഷമാണ് കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. 2005 സെപ്തംബറില്‍ നടന്ന ഈ തെരഞ്ഞെടുപ്പില്‍ ബിജെപി 650 സീറ്റുകള്‍ നേടിയെന്നു മാത്രമല്ല, 17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണംകൊണ്ട് ഒന്നാമത്തെയോ രണ്ടാമത്തെയോ പാര്‍ടിയായി മാറിയിട്ടുണ്ട്.'' 2005ല്‍ അറുനൂറിലേറെ സീറ്റുകള്‍ കിട്ടിയെന്ന് പാര്‍ടി വിലയിരുത്തിയതായി ബിജെപി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച 'സത്യവാങ്മൂലം' എന്ന ലഘുലേഖയിലും പറയുന്നുണ്ട്. ആര്‍എസ്എസിന്റെ മുഖവാരികയായ 'ഓര്‍ഗനൈസറും' (2005 ഒക്ടോബര്‍ 9) ഇക്കാര്യം ആവര്‍ത്തിച്ചതാണ്. അതിനുപുറമെ, 2005 സെപ്തംബര്‍ 29, 30 തീയതികളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും പാര്‍ടി വക്താവും പത്രസമ്മേളനങ്ങളില്‍ തങ്ങളുടെ വിജയകഥ വിശദീകരിച്ചു. പാര്‍ടിയുടെ നേതാക്കളും മാസികയും ലഘുലേഖയുമൊക്കെ മുമ്പ് വിളിച്ചോതിയത് പച്ചക്കള്ളമാണെന്ന നിലപാടിലേക്കാണ് ഇന്നത്തെ ആര്‍എസ്എസ്-ബിജെപി നേതൃത്വം കടന്നുചെല്ലുന്നത്. മുഖം രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാം എന്ന നിലപാട് സംഘപരിവാര്‍ നേതൃത്വം ഇവിടെ ആവര്‍ത്തിക്കുകയാണ്. അതിനായി ആരെയും തള്ളിപ്പറയാന്‍ അവര്‍ക്ക് മടിയില്ല. നിരാശരായ, പ്രത്യയശാസ്ത്ര പ്രതിസന്ധിയില്‍ അകപ്പെട്ട, വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബദ്ധപ്പെടുന്ന, പരിവാറിന്റെ നേതാക്കള്‍ക്കും അണികള്‍ക്കുമൊക്കെ മറ്റൊരു മാര്‍ഗവുമില്ലായിരിക്കാം.

യാഥാര്‍ഥ്യം എന്താണ്? 2010ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പിലെത്തിയതാണ്. ബിജെപിക്ക് ഇവിടെ ആകെ ലഭിച്ചത് 480 വാര്‍ഡാണ്. ജില്ലാപഞ്ചായത്തില്‍ ഒന്ന്, ബ്ളോക്ക് പഞ്ചായത്തില്‍ ഏഴ്, ഗ്രാമപഞ്ചായത്തില്‍ 384, നഗരസഭകളില്‍ 79, കോര്‍പറേഷനില്‍ 9. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വാര്‍ഡിലാണ് ബിജെപി മത്സരിച്ചത്. പതിനായിരത്തില്‍ വെറും 480. വിജയശതമാനം 4.8 മാത്രം. സംസ്ഥാനാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 29,577 വാര്‍ഡില്‍ വെറും 480; - 2.33 ശതമാനം. സംസ്ഥാനത്തെ 1208 തദ്ദേശ സ്ഥാനങ്ങളില്‍ ഏകദേശം 225ല്‍ മാത്രമാണ് ഈ പാര്‍ടിക്ക് നാമമാത്ര പ്രാതിനിധ്യമുള്ളത്. ഏതാണ്ട് ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളില്‍ ഒരാളെപ്പോലും വിജയിപ്പിക്കാന്‍ ബിജെപിക്കായില്ല എന്നര്‍ഥം.

സംസ്ഥാനത്ത് നിയമസഭയില്‍ ഒരിക്കല്‍പ്പോലും കടന്നിരിക്കാന്‍ ഇതുവരെ ബിജെപിക്കായിട്ടില്ല എന്നത് ചരിത്രസത്യം. വിജയം വരിക്കാനായി അവര്‍ കരുതിവച്ച മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരമാണ്. 1987 മുതലുള്ള കുറെയേറെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമതെത്താന്‍ അവര്‍ക്ക് അവിടെ കഴിഞ്ഞിരുന്നു. ചില ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കാനുള്ള അവസരവും ലഭിച്ചു. 2005ല്‍ അവിടെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ അവര്‍ ഭരണകക്ഷിയായി (അതില്‍ ഒരിടത്ത് യുഡിഎഫിന്റെ സഹായത്തോടെ). എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അവിടെയും തൂത്തെറിയപ്പെട്ടു. അവരുടെ ഭരണം ഇത്തവണ അവിടെ ഒരു പഞ്ചായത്തിലേക്ക് ചുരുങ്ങി. നിയമസഭയിലേക്ക് ജയിക്കാനാകുമെന്ന് ബിജെപിക്കാര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന നിയോജകമണ്ഡലത്തിന്റെ ചിത്രമാണിത്. അവകാശവാദങ്ങള്‍ ഘോരഘോരം നടത്തുമ്പോള്‍ വല്ലപ്പോഴുമെങ്കിലും യഥാര്‍ഥ ചിത്രം കാണാന്‍ ശ്രമിക്കുന്നത് നല്ലതാണെന്ന് അവര്‍ക്ക് ഇനിയും തോന്നിത്തുടങ്ങിയിട്ടില്ല.
സംഘപരിവാറിന്റെ മറ്റൊരു അവകാശവാദം തിരുവനന്തപുരം നഗരസഭയില്‍ ആറ് സീറ്റ് കരസ്ഥമാക്കി എന്നതാണ്. 1987ല്‍ അവര്‍ക്ക് അവിടെ ആറ് സീറ്റുണ്ടായിരുന്നു. നഗരസഭയില്‍ അന്നുണ്ടായിരുന്നത് 50 വാര്‍ഡാണ്. വാര്‍ഡുകളുടെ എണ്ണം 50ല്‍നിന്ന് 100 ആയപ്പോഴും ബിജെപിയുടെ വിജയം ആറിലൊതുങ്ങുന്നു. 2010ല്‍ ബിജെപിയെത്തേടിയെത്തിയത് 52,161 വോട്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ടര്‍മാരുടെ എണ്ണം 6.62 ലക്ഷമാണ് എന്നറിയുമ്പോഴാണ് ബിജെപിയുടെ 'ശക്തി' ബോധ്യമാവുക. കോഴിക്കോട് നഗരസഭയില്‍ കാല്‍നൂറ്റാണ്ടായി ഒരു സീറ്റുണ്ടായിരുന്നു. അതും ഇത്തവണ കൈമോശം വന്നു.

2005ല്‍ അവര്‍ക്ക് ഇവിടെയുണ്ടായിരുന്നതൊന്നും ഇത്തവണ കിട്ടിയില്ല എന്നതാണ് സത്യം. പാലക്കാട് നഗരസഭയില്‍പ്പോലും സീറ്റിന്റെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞതവണ അവിടെ അവര്‍ കുറച്ചുമാസങ്ങളിലാണെങ്കിലും ഭരണകക്ഷിയായിരുന്നു എന്നതോര്‍ക്കുക. അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ നഷ്ടപ്പെട്ടു. ഇത് സംഘപരിവാറിന്റെ തുടര്‍ക്കഥയാണ്. ഓരോ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടിന്റെ കണക്ക് ബിജെപിയുടെ ദൌര്‍ബല്യവും ശക്തിക്ഷയവും കാണിച്ചുതരുന്നുണ്ട്. വര്‍ഷം, ബിജെപിക്ക് ലഭിച്ച വോട്ട് എന്ന ക്രമത്തില്‍: 1982 (2.75), 1987 (6.47), 1988 (4.51), 1991 നിയമസഭ (5.53), ലോക്സഭ (4.61), 1995 (6.11), 1996 നിയമസഭ (5.48), ലോക്സഭ (5.18), 1998 (7.78), 1999 (8.08), 2001 (5.02), 2004 (12.6), 2006 (4.82), 2009 (6.31), 2010 (6.27). സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ബിജെപിയുടെ കേരളത്തിലെ വോട്ട് വിഹിതം അഞ്ച്-അഞ്ചര ശതമാനം മാത്രമാണ്. ചില വേളകളില്‍ വോട്ട് കൂടിയിട്ടുണ്ടാകാം. പക്ഷേ, അത് നിലനിര്‍ത്താന്‍ ഈ പാര്‍ടിക്കായിട്ടില്ല. സംഘടന എത്രമാത്രം ദുര്‍ബലമാണെന്നതിന് ഇത് തെളിവാണല്ലോ. ബഹുജനപിന്തുണയുടെ കുറവും വ്യക്തം.

എല്‍ കെ അദ്വാനി ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞതോര്‍ക്കുക. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തിയ വേളയിലാണത്. "ജയിക്കുകയാണെങ്കില്‍ ഇത്തവണയുണ്ടാകും. അതില്ലെങ്കില്‍ പ്രതീക്ഷിക്കാന്‍ വകയില്ല.'' ഇക്കാര്യം അദ്ദേഹം സംസ്ഥാനത്തെ ആര്‍എസ്എസ്-ബിജെപി നേതാക്കളോടും പറഞ്ഞിരുന്നു. അന്ന് ബിജെപിക്ക് ഇവിടെ ലഭിച്ചത് വെറും 7.89 ലക്ഷം വോട്ടാണ്; അതായത് 5.02 ശതമാനം.

കേവീയെസ് (ജന്‍മഭൂമിയുടെ മുന്‍ എഡിറ്ററാണ് ലേഖകന്‍) 

ദേശാഭിമാനി 111110

1 comment:

  1. കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് ബിജെപിയും ആര്‍എസ്എസും നടത്തിവരുന്നത്. കേരളം സംഘപരിവാറിന്റെ ശക്തികേന്ദ്രമായി മാറിയെന്ന തരത്തിലുള്ള വിശദീകരണമാണ് ഈയിടെ നടന്ന ആര്‍എസ്എസ് ദേശീയ പ്രവര്‍ത്തകസമിതി യോഗത്തില്‍ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ നല്‍കിയതത്രെ. ഇവിടത്തെ 'നേട്ട'ത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം നേരത്തെ തന്നെ പുളകിതരായിരുന്നു. ഡല്‍ഹിയില്‍ പാര്‍ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തുമാണ് ബിജെപിക്കാര്‍ കേരളത്തില്‍ 'ശക്തിപ്രാപിച്ച'തില്‍ സന്തോഷം കണ്ടെത്തിയത്. ചില മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ക്ക് കുറെ സഹായവും നല്‍കി. സംഘപരിവാറിന്റെ പ്രസിദ്ധീകരണങ്ങള്‍ മുഖം രക്ഷിക്കാന്‍ ഏറെ പണിപ്പെട്ടു. അവസാനം ഇത്തവണത്തെ 'വന്‍വിജയം' ആഘോഷിക്കാനായി അവര്‍ 'മുന്‍വിജയത്തെ' കുറച്ചുകാണിക്കാനും ശ്രമിച്ചു. 2010 നവംബര്‍ രണ്ടിലെ 'ജന്മഭൂമി'യിലെ (പേജ് 6) ലേഖനം അതിനുദാഹരണമാണ്. അതില്‍ പറയുന്നു: "തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച വാര്‍ഡുകളുടെ കാര്യത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. താമരചിഹ്നത്തില്‍ മത്സരിച്ച കഴിഞ്ഞതവണ ജയിച്ചവരേക്കാള്‍ 128 വാര്‍ഡുകള്‍കൂടി ഇത്തവണ ബിജെപിക്ക് കിട്ടി. കഴിഞ്ഞ തവണ 352 വാര്‍ഡുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 584 വാര്‍ഡുകളാണ് നേടിയത്. സ്വതന്ത്രരായി ജയിച്ച ബിജെപി സ്ഥാനാര്‍ഥികളുടെ സംഖ്യ ഒഴിവാക്കിയാണിത്.'' നാളെ കേരളത്തില്‍ വന്‍വിജയം വരിക്കാന്‍ കഴിയുമാറ് ബിജെപി വളര്‍ന്നുവെന്ന വാദവും പരിവാറില്‍നിന്നുണ്ടായി.

    ReplyDelete