Friday, January 7, 2011

നേട്ടത്തിന്റെ ഒരു പൊന്‍തൂവല്‍കൂടി

ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിതരാജ്യങ്ങളെ കിടപിടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് തുറന്നു പറഞ്ഞത് സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരം മാത്രമല്ല, പ്രതിപക്ഷത്തിനുള്ള മറുപടിയുമാണ്. നവജാത ശിശുമരണനിരക്കിലും അമ്മമാരുടെ മരണനിരക്കിലും ഉള്‍പ്പെടെ കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നെന്നും കേരളത്തിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രി പി കെ ശ്രീമതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നുമാണ് കേന്ദ്രമന്ത്രി നിരീക്ഷിച്ചത്. സംസ്ഥാനത്തിന് ഇതിനകം കേന്ദ്ര ഏജന്‍സികളുടെ നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണമാകയാല്‍ ഇനി പുരസ്കാരങ്ങളൊന്നും കൊടുക്കാന്‍ പാടില്ലെന്ന് കേന്ദ്ര പ്രവാസിമന്ത്രി വയലാര്‍ രവിയും കോണ്‍ഗ്രസ് എംപിമാരുടെ സംഘവും കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്ന നിലയുണ്ടായി. അത്തരമൊരു ലജ്ജാശൂന്യത കാണിച്ചവര്‍ക്ക് കേള്‍ക്കാനുള്ളതാണ് ഗുലാംനബി ആസാദിന്റെ പ്രശംസ.

പ്രധാനമന്ത്രിയുടെ ആരോഗ്യസുരക്ഷാപദ്ധതി (പിഎംഎസ്എസ്വൈ) പ്രകാരം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പൂര്‍ത്തിയാക്കിയ 120 കോടിരൂപയുടെ വികസനപ്രവര്‍ത്തനം രാജ്യത്തിനാകെ മാതൃകയാകുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ അഭിമാനസ്തംഭമായി മാറിയ ഈ ബൃഹദ്പദ്ധതിയിലൂടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജ് എന്ന പദവിയിലേക്കും ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിലവാരത്തിലേക്കുമാണുയര്‍ന്നത്. കേന്ദ്ര- സംസ്ഥാനസര്‍ക്കാരിന്റെ സംയുക്ത സംരംഭമായി പൂര്‍ത്തിയാക്കിയ ഈ പദ്ധതിയിലൂടെ സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തികൂടിയാണ് പ്രകടമായത്. 2006 ജനുവരിയില്‍ രാജ്യത്തെ 13 സംസ്ഥാനത്തിലെ ഓരോ മെഡിക്കല്‍കോളേജിനെവീതം പിഎംഎസ്എസ്വൈ സ്കീമിലേക്ക് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തെ പരിഗണിച്ചിരുന്നില്ല. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇതിന് കാര്യമായ സമ്മര്‍ദം ചെലുത്തിയതുമില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നശേഷം ആരോഗ്യമന്ത്രി പി കെ ശ്രീമതി ഈ വിഷയം അതീവ ഗൌരവമായി എടുത്തു. അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസുമായി ചര്‍ച്ച നടത്തുകയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുകയുംചെയ്തു. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരത്തെക്കൂടി ഉള്‍പ്പെടുത്തിയത്. അംഗീകാരം ലഭിച്ച ഉടന്‍ നിര്‍മാണം തുടങ്ങുന്നതിന് നടപടി സ്വീകരിച്ചു. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന് നിര്‍മാണച്ചുമതല നല്‍കി.

അപ്പോള്‍ പ്രതിപക്ഷം പറഞ്ഞത് നിര്‍മാണമേഖലയില്‍ മുന്‍പരിചയമില്ലാത്ത എച്ച്എല്‍എല്ലിന് ചുമതല കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ്. കേരളത്തിലെ 115 സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നവീകരണവും എച്ച്എല്‍എല്ലിനെയാണ് സംസ്ഥാനസര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഈ നിര്‍മാണപ്രവര്‍ത്തനമെല്ലാം നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കി. ഇതിനുവേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമായി ഇടപെട്ടു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 50 കോടി രൂപ വിനിയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങളും 50 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ഉപകരണങ്ങളും വാങ്ങി. ഇതിന്റെ ഭാഗമായി നിര്‍മിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം വിനിയോഗിച്ച് നിര്‍മിച്ച ഒപി ബ്ളോക്ക് രാജ്യത്തെതന്നെ ഏറ്റവും വലിയ ഒപി ബ്ളോക്കാണ്. 2700 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഈ ഒപി ബ്ളോക്ക്. കേന്ദ്രീകൃത ഡയഗ്നോസ്റിക് ലാബാണ് മറ്റൊരു പ്രത്യേകത. എംആര്‍ഐ സ്കാനിങ് മെഷീന്‍, സിടി സ്കാനിങ് മെഷീന്‍, വെന്റിലേറ്ററുകള്‍, അള്‍ട്രാ സൌണ്ട് സ്കാനറുകള്‍, കാത്ത്ലാബ്, ഹാര്‍ട്ട് ലങ് മെഷീന്‍, ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള എച്ച്ഡിആര്‍ സിസ്റം, സിടി സിമുലേറ്റര്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു. 13 മെഡിക്കല്‍ കോളേജില്‍ ഏറ്റവും അവസാനം അംഗീകാരം ലഭിച്ചിട്ടും ഏറ്റവും ആദ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ഇതുള്‍പ്പെടെ ആരോഗ്യമന്ത്രി പി കെ ശ്രീമതി നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് കേന്ദ്രമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പ്രത്യേകം പ്രശംസിച്ചത്. അത് ഭംഗിവാക്കായി കാണേണ്ടതല്ല. ആരോഗ്യവകുപ്പിനെ കണ്ണടച്ച് വിമര്‍ശിക്കുന്ന ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷത്തിനുമുള്ള മറുപടികൂടിയാണത്.

ഇപ്പോള്‍ പ്രതിപക്ഷം ആവര്‍ത്തിക്കുന്നത് കേന്ദ്രഫണ്ടാണ് ഉപയോഗിക്കുന്നത്; അതുകൊണ്ട് സംസ്ഥാനത്തിന്റെ നേട്ടമല്ല ഇത് എന്നാണ്. കേന്ദ്ര ഫണ്ട് അധികാരത്തിലിരിക്കുന്ന പാര്‍ടിയുടെ കുത്തകയല്ല. സംസ്ഥാനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിയുടെ ന്യായമായ വിഹിതമാണ്. ഇത് സംസ്ഥാനങ്ങള്‍ക്ക് കൃത്യമായി നല്‍കുന്നതിനു പകരം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്ന പേരില്‍ കേന്ദ്രം ധൂര്‍ത്തടിക്കുകയാണ്. ഇങ്ങനെ സംസ്ഥാനങ്ങള്‍ക്ക്നല്‍കുന്ന ഫണ്ട് കേരളം ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിനുള്ള തെളിവുകൂടിയാണ് ഈ പദ്ധതി. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും പാര്‍പ്പിട പദ്ധതികളുമടക്കം കേന്ദ്രസഹായമുള്ള പദ്ധതികള്‍ കേരളം എങ്ങനെ വിജയകരമായി നടപ്പാക്കി എന്നതിന്റെ തിളങ്ങുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളില്‍ ഇത്തരമൊരു മുന്നേറ്റമോ നേട്ടമോ ചൂണ്ടിക്കാട്ടാനാകില്ല. അവിടെയാണ് എല്‍ഡിഎഫിന്റെ വ്യത്യാസം; വിജയവും.

ദേശാഭിമാനി മുഖപ്രസംഗം 070111

3 comments:

  1. ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിതരാജ്യങ്ങളെ കിടപിടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് തുറന്നു പറഞ്ഞത് സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരം മാത്രമല്ല, പ്രതിപക്ഷത്തിനുള്ള മറുപടിയുമാണ്. നവജാത ശിശുമരണനിരക്കിലും അമ്മമാരുടെ മരണനിരക്കിലും ഉള്‍പ്പെടെ കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്നെന്നും കേരളത്തിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രി പി കെ ശ്രീമതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നുമാണ് കേന്ദ്രമന്ത്രി നിരീക്ഷിച്ചത്. സംസ്ഥാനത്തിന് ഇതിനകം കേന്ദ്ര ഏജന്‍സികളുടെ നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണമാകയാല്‍ ഇനി പുരസ്കാരങ്ങളൊന്നും കൊടുക്കാന്‍ പാടില്ലെന്ന് കേന്ദ്ര പ്രവാസിമന്ത്രി വയലാര്‍ രവിയും കോണ്‍ഗ്രസ് എംപിമാരുടെ സംഘവും കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുന്ന നിലയുണ്ടായി. അത്തരമൊരു ലജ്ജാശൂന്യത കാണിച്ചവര്‍ക്ക് കേള്‍ക്കാനുള്ളതാണ് ഗുലാംനബി ആസാദിന്റെ പ്രശംസ.

    ReplyDelete
  2. പത്തനംതിട്ട: പകര്‍ച്ചേതര വ്യാധികള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ ആവിഷ്കരിച്ച പദ്ധതിയില്‍ 6.6 കോടി രൂപയുടെ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ഇതിന്റെ ഭാഗമായി കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തുകയെന്ന് ആരോഗ്യ മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ടയില്‍ മാത്രമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്കാനറിന്റെയും നവീകരിച്ച പേവാര്‍ഡിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്യാന്‍സറിന് മകിച്ച ചികിത്സ ല‘ഭ്യമാക്കാന്‍ കഴിയുംവിധം ഓങ്കോളജി വിഭാഗം ഇവിടെ തുടങ്ങും. അതോടൊപ്പം കൂടുതല്‍ സ്റ്റാഫിനെയും ആശുപത്രിയില്‍ നിയമിക്കും. നിര്‍മാണത്തിലിരിക്കുന്ന പുതിയ ബ്ളോക്കിന്റെ പണി പൂര്‍ത്തിയാകുന്നതോടെ അവിടെ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാനും മറ്റ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണം അനുവദിക്കും. അടൂര്‍ ഗവമെന്റ് ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളെല്ലാം വികസനത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. അടൂര്‍, തിരുവല്ല, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഗവമെന്റ് ആശുപത്രികളില്‍ പുതുതായി ഓരോ ഓപ്പറേഷന്‍ തിയേറ്ററുകള്‍ നിര്‍മിക്കാനും തുക അനുവദിച്ചു. ആശ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകും.

    ReplyDelete
  3. റേഡിയേഷന്‍ ചികിത്സയ്ക്കുള്ള അതിനൂതന സങ്കേതങ്ങള്‍ ആര്‍സിസിയില്‍ സജ്ജമായി. ഐഎംആര്‍ടി, ഐജിആര്‍ടി എന്നീ ഹൈടെക് സൌകര്യമുള്ള രണ്ട് ലീനിയര്‍ ആക്സിലറേറ്റര്‍ ചൊവ്വാഴ്ച പകല്‍ രണ്ടിന് ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. ഇരുപത്തൊന്നു കോടി രൂപ ചെലവിലാണ് ഈ ആധുനിക റേഡിയേഷന്‍ ചികിത്സാ യന്ത്രങ്ങള്‍ ആര്‍സിസിയില്‍ സ്ഥാപിച്ചത്. കേരളത്തില്‍ പൊതുമേഖലയില്‍ ആദ്യമായി ആര്‍സിസിയിലാണ് ക്ളൈനാക് ഐഎക്സ്, ക്ളൈനാക് 600സി എന്നീ നവീന മെഷീനുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കൃത്യത, വേഗത, സൂക്ഷ്മത എന്നീ സവിശേഷതകളുള്ള ഈ മെഷീനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ മസ്തിഷ്കത്തിലെ രക്തക്കുഴല്‍ വൈകല്യങ്ങള്‍ ഉള്‍പ്പെടെയുള്ള അതിസൂക്ഷ്മ ട്യൂമറുകള്‍ ഫലപ്രദമായി അതീവ കൃത്യതയോടെ ചികിത്സിക്കാന്‍ കഴിയും. കേരളത്തിനു പുറത്തുള്ള വന്‍കിട ആശുപത്രികളില്‍മാത്രം ലഭ്യമായിരുന്ന സ്റീരിയോടാക്ടിക് റേഡിയോ സര്‍ജറി എന്ന ബ്രയിന്‍ട്യൂമര്‍ ചികിത്സ ഇതോടെ ആര്‍സിസിയിലും ലഭ്യമാകും.പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് ഈ മെഷീന്‍ സ്ഥാപിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടകം, ലക്ഷദ്വീപ്, മാലിദ്വീപ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ആര്‍സിസിയില്‍ എത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഈ നൂതന ചികിത്സാസങ്കേതം ആശ്വാസകരമാകും.

    ReplyDelete